ഭരണം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ ഈ അഴിച്ചുപണിയുടെ പ്രയോജനം ജനങ്ങൾക്കു കിട്ടുമെന്നു കരുതാം.
രണ്ടു വർഷം പിന്നിട്ട രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയുടെ ആദ്യത്തെ വലിയ അഴിച്ചുപണി നടന്നിരിക്കുന്നു. പതിനഞ്ചു കാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ 43 പുതിയ മന്ത്രിമാർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. പ്രകാശ് ജാവഡേക്കർ, ഹർഷ വർധൻ, രവിശങ്കർ പ്രസാദ്, സദാനന്ദ ഗൗഡ തുടങ്ങിയ പ്രമുഖർ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. സർക്കാരിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പ്രതിച്ഛായ മിനുക്കുന്നതിനുമാണു സാധാരണ മന്ത്രിസഭാ അഴിച്ചുപണികൾ നടത്താറുള്ളത്. സുപ്രധാന വകുപ്പുകൾ കൈകാര്യംചെയ്തിരുന്ന പ്രബലരെ മന്ത്രിസഭയിൽനിന്നു മാറ്റിയിട്ടില്ല. അതേസമയം പ്രബലരായ ചില പുതിയ മന്ത്രിമാർകൂടി വന്നിരിക്കുന്നു. ഇതു സർക്കാരിന്റെ കാര്യക്ഷമത വർധിപ്പിക്കുമോ, സ്വീകാര്യത കൂട്ടുമോ എന്നതൊക്കെ കാത്തിരുന്നു കാണേണ്ട കാര്യമാണ്. ഭരണം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ ഈ അഴിച്ചുപണിയുടെ പ്രയോജനം ജനങ്ങൾക്കു കിട്ടുമെന്നു കരുതാം. ഉത്തരേന്ത്യക്കാണ് ഇത്തവണയും മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം ലഭിച്ചത്. വികസന കാര്യങ്ങളിൽ ദക്ഷിണേന്ത്യക്കും അർഹമായ വിഹിതം കിട്ടുന്നുവെന്നു സർക്കാർ ഉറപ്പുവരുത്തണം.
മധ്യപ്രദേശിലെ കോൺഗ്രസ് മന്ത്രിസഭയെ മറിച്ചിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്ക് കാബിനറ്റ് മന്ത്രിപദവിയിലൂടെ പ്രതിഫലം ലഭിച്ചിരിക്കുന്നു. മറ്റു പാർട്ടികളിൽനിന്നു ബിജെപിയിലേക്കു കൂറുമാറിയെത്തുന്ന പ്രമുഖ നേതാക്കളെ തഴയില്ലെന്നും അവർക്കു പരിഗണന ലഭിക്കുമെന്നുമുള്ള സൂചന ഇതിൽനിന്നു വായിച്ചെടുക്കാം. അവസരങ്ങളുടെ കലയാണു രാഷ്ട്രീയം എന്ന ചൊല്ലിനെ സാധൂകരിക്കുന്ന നടപടികളിൽ ധാർമികതയുടെ പ്രശ്നം ഉദിക്കുന്നില്ലായിരിക്കാം. അധികാരം പിടിക്കുകയും ഭരണം നിലനിർത്തുകയും ചെയ്യുന്ന കാര്യത്തിൽ പ്രായോഗിക രാഷ്ട്രീയത്തിനാണു ബിജെപി മുൻഗണന കൽപിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള നാരായൺ റാണെ, ആസാം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, ജെഡിയു നേതാവ് ആർ.സി.പി. സിംഗ്, എൽജെപി നേതാവ് പശുപതി പരസ് തുടങ്ങിയവരും മന്ത്രിസഭയിലെത്തി. ഹർദീപ് സിംഗ് പുരിക്കും കിരൺ റിജുജുവിനും അനുരാഗ് സിംഗ് താക്കൂറിനും കാബിനറ്റ് മന്ത്രിമാരായി പ്രമോഷൻ ലഭിച്ചു. മീനാക്ഷി ലേഖി, ശോഭ കരന്തലജെ, അനുപ്രിയ പട്ടേൽ എന്നീ വനിതാനേതാക്കൾക്കു സഹമന്ത്രിപദം കിട്ടി. കർണാടകയിൽ നിന്നുള്ള മലയാളി എംപി രാജീവ് ചന്ദ്രശേഖറും മന്ത്രിസഭയിലെത്തി. വിവിധ സംസ്ഥാനങ്ങളിൽ എൻഡിഎയെ ശക്തിപ്പെടുത്താനുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങളാണു പുതിയ മന്ത്രിമാർ പലർക്കും തുണയായത്. ശിവസേന, അകാലിദൾ പാർട്ടികൾ എൻഡിഎ വിട്ടതും രാംവിലാസ് പാസ്വാന്റെ മരണവുംമൂലം മന്ത്രിസഭയിലുണ്ടായ ഒഴിവുകൾ നികത്തപ്പെട്ടിരുന്നില്ല എന്ന കാര്യവുമുണ്ട്.
2014 -ലെ തെരഞ്ഞെടുപ്പിലെക്കാൾ മികച്ച ഭൂരിപക്ഷത്തോടെ 2019-ൽ ബിജെപി അധികാരം നിലനിർത്തിയെങ്കിലും രണ്ടാം മോദി മന്ത്രിസഭയുടെ ജനപ്രീതിയിൽ ഇടിവുണ്ടാക്കുന്ന സംഭവങ്ങൾ പലതുണ്ടായി. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന വിലയിരുത്തൽ പൊതുവേയുണ്ട്. വേണ്ടത്ര ആലോചനകളോ ഒരുക്കങ്ങളോ ഇല്ലാതെ തിടുക്കത്തിൽ പ്രഖ്യാപിച്ച ലോക്ഡൗൺ കണക്കുകൂട്ടിയതിലും വളരെ നീണ്ടുപോയതു രാജ്യത്തെ സാന്പത്തിക പ്രവർത്തനങ്ങളെയാകെ താറുമാറാക്കി. പതിനായിരക്കണക്കിനു ചെറുകിട വ്യവസായ സംരംഭങ്ങൾ അടച്ചുപൂട്ടപ്പെടുകയും ദശലക്ഷക്കണക്കിനാളുകൾക്കു തൊഴിൽ നഷ്ടമാവുകയുംചെയ്തു. സ്വന്തം നാടുകളിലേക്കു പലായനം ചെയ്യാൻ നിർബന്ധിക്കപ്പെട്ട കുടിയേറ്റ തൊഴിലാളികൾ പലരും യാത്രക്കിടയിൽ മരിച്ചുവീണു. പുനരുജ്ജീവന പാക്കേജുകൾ ചിലതൊക്കെ സർക്കാർ പ്രഖ്യാപിച്ചെങ്കിലും സാധാരണക്കാരന്റെ പോക്കറ്റിൽ നേരിട്ടു പണമെത്താനുള്ള പദ്ധതികളൊന്നും അതിലില്ലായിരുന്നു. ഡൽഹിയിലെ കർഷകസമരത്തോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടും ജനങ്ങളുടെ വലിയ എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്. അതിനിടെയാണു റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ ഫ്രാൻസ് ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരെണ്ണത്തിന് 570 കോടി രൂപ വിലയുള്ള റഫാൽ വിമാനമാണ് മോദി സർക്കാർ 1,670 കോടി രൂപയ്ക്കു വാങ്ങിയതെന്നും ഈ ഇടപാടിൽ ഇടനിലക്കാർക്കു വൻതുക നൽകിയതായി രേഖയുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ പാർട്ടിയിലെ പടലപ്പിണക്കങ്ങളും ബിജെപിയെ അലോസരപ്പെടുത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണു കേന്ദ്രമന്ത്രിസഭാ വികസനം.
പാർലമെന്റ് സമ്മേളനം 19-നു തുടങ്ങുകയാണ്. അതിനുമുന്പ് മന്ത്രിസഭാഅഴിച്ചുപണി നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ ചർച്ച നടത്തി തീരുമാനിച്ചിരുന്നു. മന്ത്രിസഭാ അഴിച്ചുപണിക്കു മുന്പായി ചില ഗവർണർമാരെയും സ്ഥലംമാറ്റി. കേന്ദ്രമന്ത്രി തവർചന്ദ് ഗെഹ്ലോട്ടിനെ കർണാടക ഗവർണറായി നിയമിച്ചു. എന്നാൽ, ഇത്തരം അഴിച്ചുപണികൾകൊണ്ട് ബിജെപി ഉദ്ദേശിക്കുന്ന രീതിയിൽ മുഖംമിനുക്കൽ സാധ്യമാകുമോ എന്ന ചോദ്യമുണ്ട്. കോവിഡിനെത്തുടർന്നുള്ള സാന്പത്തികമാന്ദ്യത്തിലും തൊഴിൽ നഷ്ടത്തിലും ആകെ നിരാശരാണു ജനങ്ങൾ. വർഗീയ വികാരങ്ങൾ ആളിക്കത്തിച്ച് തെരഞ്ഞെടുപ്പുകൾ ജയിക്കാമെങ്കിലും ഭരണനിർവഹണം അതുപോലെ എളുപ്പമല്ല. സർക്കാരിനു ജനങ്ങളുടെ പിന്തുണ നിലനിർത്താൻ സദ്ഭരണം നടത്തുകയും ജനക്ഷേമപദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ട്. കാര്യക്ഷമമായ ഭരണത്തിനു പകരംവയ്ക്കാൻ മറ്റൊന്നുമില്ല. ഈ കോവിഡ് കാലത്തു ജനങ്ങൾ സർക്കാരിൽ നിന്നു കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്.