ജനങ്ങളുടെ ജീവിതം എത്ര ദുഃസഹമായാലും പ്രതിപക്ഷം എന്തുപറഞ്ഞാലും മാധ്യമങ്ങൾ എന്തെഴുതിയാലും തങ്ങൾക്കതൊന്നും പ്രശ്നമല്ലെന്നു പറയുന്നത് ജനാധിപത്യ രാജ്യത്തെ സർക്കാരിനു ഭൂഷണമല്ല.
ജനം മടുത്തു. ഒരടി മുന്നോട്ടുവയ്ക്കാനാവാത്തവിധം ദുഃസഹമായിക്കഴിഞ്ഞു ജീവിതം. ഒഴിവാക്കാവുന്ന ആവശ്യങ്ങളെല്ലാം പണ്ടേ ത്യജിച്ചു കഴിഞ്ഞു. ഇപ്പോഴിതാ, ഭക്ഷണം കഴിച്ചു ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിനും തിരിച്ചടി നൽകുകയാണ് പാചകവാതക വില വർധനയിലൂടെ സർക്കാർ. പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിലൂടെ ജനങ്ങളോടു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സർക്കാരിനെ തിരുത്താൻ ആരുമില്ലാത്ത അവസ്ഥ. അതീവ ദുഷ്കരമായ ഈ കാലത്തും ജനങ്ങൾക്കൊപ്പം നിൽക്കാനാവാതെ സന്പൂർണ പരാജയമായിക്കഴിഞ്ഞു പ്രതിപക്ഷ പാർട്ടികൾ. അനാഥ ജനതയെന്ന മട്ടിൽ പകച്ചുനിൽക്കുന്ന സാധാരണക്കാർ, സമകാലിക ഇന്ത്യയുടെ ദയനീയ മുഖമായി മാറിയിരിക്കുന്നു.
പാചകവാതകത്തിന് ശനിയാഴ്ച എണ്ണക്കന്പനികൾ 50 രൂപ ഒറ്റയടിക്കു വർധിപ്പിച്ചതോടെ വില ആയിരം കടന്നു. 14.2 കിലോ സിലിണ്ടറിനു കൊച്ചിയിൽ 1,006.50, കോഴിക്കോട്ട് 1,008.50, തിരുവനന്തപുരത്ത് 1009 എന്നിങ്ങനെയാണു വില. പാചകവാതകത്തിന് ജനങ്ങൾ ഇത്രയും വിലകൊടുക്കേണ്ടി വന്നിരിക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്. 2014ൽ വില 1241ൽ എത്തിയിരുന്നെങ്കിലും അന്ന് 600 രൂപ സബ്സിഡിയായി തിരികെ ലഭിച്ചിരുന്നു. 2349.50ൽ എത്തിയതോടെ വാണിജ്യ സിലിണ്ടറിനും ചരിത്ര വിലയാണ്. മണ്ണെണ്ണ ലിറ്ററിന് 84 രൂപ. പെട്രോളിന് 115.07, ഡീസലിന് 101.96. കോവിഡിനു ശേഷം ജനങ്ങളുടെ വരുമാനം നയാപൈസ വർധിച്ചിട്ടില്ലെന്നു മാത്രമല്ല, ഗണ്യമായി കുറയുകയും ചെയ്തിരിക്കെയാണ് ഈ ജനദ്രോഹം. ജനജീവിതത്തെ നേരിട്ടു ബാധിക്കുന്ന ഇന്ധനവില നിയന്ത്രണാവകാശം എണ്ണക്കന്പനികൾക്കു വിട്ടുകൊടുത്ത് ഈ ജനദ്രോഹത്തിനു തുടക്കമിട്ട കോൺഗ്രസിനും കേന്ദ്രത്തിനൊപ്പം തങ്ങൾക്കും കിട്ടുന്ന വർധിച്ച തീരുവയുടെ രുചിയറിഞ്ഞ് എങ്ങും തൊടാത്ത വർത്തമാനം പറയുന്ന സംസ്ഥാന സർക്കാരിനുമൊന്നും ഇതിന്റെ ഉത്തരവാദിത്വത്തിൽനിന്നു കൈകഴുകി മാറിനിൽക്കാനാവില്ല.
ബിജെപി അധികാരമേറ്റെടുക്കുന്പോൾ ഉണ്ടായിരുന്നതിന്റെ മൂന്നിരട്ടിയാണ് എക്സൈസ് തീരുവയിനത്തിൽ ജനങ്ങളിൽനിന്നു പിടിച്ചുവാങ്ങുന്നത്. വില വർധിക്കുന്തോറും സർക്കാരിന്റെ വരുമാനം കൂടിക്കൊണ്ടിരിക്കും. വിലയുടെ നിശ്ചിതശതമാനമാണ് തീരുവ എന്നതിനാൽ വർധിക്കുന്ന വിലയ്ക്കൊപ്പം വർധിക്കുന്ന തീരുവയും ജനങ്ങൾ കൊടുക്കണം. തീരുവ നിശ്ചിത തുകയാണെങ്കിൽ വർധിക്കുന്ന വില മാത്രം കൊടുത്താൽ മതിയായിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ വിലയേറുന്പോൾ എണ്ണക്കന്പനികൾക്കു തോന്നുന്നവിധം വില വർധിപ്പിക്കുക, വിപണിയിൽ വില കുറയുന്പോൾ സർക്കാരിനുള്ള തീരുവ വർധിപ്പിച്ച് വിലക്കുറവിന്റെ ഫലം ജനങ്ങൾക്കു ലഭിക്കുന്നത് തടയുക...എട്ടുകൊല്ലമായി ഇന്ത്യയിൽ “അച്ഛാ ദിൻ’’ നിലനിർത്തുന്ന രീതിയാണിത്. വികസനങ്ങൾ നടത്താൻ ഈ പണമാണ് ഉപയോഗിക്കുന്നത് എന്നാണ് സർക്കാരും ബിജെപി ഭക്തന്മാരും ഇനിയും ന്യായം പറയാൻ പോകുന്നതെങ്കിൽ പാവപ്പെട്ടവനെ കഞ്ഞികുടിക്കാൻപോലും അനുവദിക്കാത്ത വികസനങ്ങളൊക്കെ ഉടനെ നിർത്തിവയ്ക്കുക എന്നതാണു മറുപടി. ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ എല്ലാത്തിനും പരിഹാരമുണ്ടാകുമെന്നും പറയരുത്.
ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തിയ പാചകവാതകത്തിന്റെ വിലയെക്കുറിച്ചാണ് ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ജിഎസ്ടി ഏർപ്പെടുത്തിയാലും കേന്ദ്രസർക്കാരിന്റെ മനോഭാവം മാറുന്നില്ലെങ്കിൽ കേന്ദ്രത്തിനു മാത്രം വിഹിതം ലഭിക്കുന്ന ഏതെങ്കിലും സെസ് ഏർപ്പെടുത്തി കൊള്ള തുടരാമല്ലോ. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മറ്റു കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, കോടീശ്വരരായ രാഷ്ട്രീയക്കാർ, ഭൂരിപക്ഷം ജനപ്രതിനിധികൾ, ശന്പളവും കിന്പളവും വാങ്ങുന്ന ഉദ്യോഗസ്ഥർ, എടുത്താൽ പൊങ്ങാത്ത ശന്പളവും ആനുകൂല്യവും കൈപ്പറ്റുന്ന എണ്ണക്കന്പനി ഉദ്യോഗസ്ഥർ, രാജ്യത്തെ സന്പന്നർ തുടങ്ങിയവർക്കൊന്നും പാചകവാതക സിലിണ്ടറിന്റെ വില കൂടുന്നതിനെക്കുറിച്ചു ബേജാറാകേണ്ട കാര്യമില്ല. ഇവരൊക്കെ ഒരു വശത്തും പാവപ്പെട്ടവരായ ബഹുഭൂരിപക്ഷം ജനങ്ങൾ മറുവശത്തും നിൽക്കുകയാണ്. ഇന്ത്യയിൽ ഈ രണ്ടു വിഭാഗങ്ങളും തമ്മിലുള്ള അകലം അനുനിമിഷം വർധിച്ചുകൊണ്ടേയിരിക്കുന്നു. ആരോടു പറയാൻ?
ജനങ്ങളുടെ ജീവിതം എത്ര ദുഃസഹമായാലും പ്രതിപക്ഷം എന്തുപറഞ്ഞാലും മാധ്യമങ്ങൾ എന്തെഴുതിയാലും തങ്ങൾക്കതൊന്നും പ്രശ്നമല്ലെന്നു പറയുന്നത് ജനാധിപത്യ രാജ്യത്തെ സർക്കാരിനു ഭൂഷണമല്ല. അന്താരാഷ്ട്ര മാർക്കറ്റിൽ ഇതിൽക്കൂടുതൽ വിലയുണ്ടായിരുന്നപ്പോഴും പൊതുജനങ്ങൾക്ക് ഇന്നത്തേതിലും കുറഞ്ഞ വിലയില് ഇന്ധനം ലഭ്യമായിരുന്ന കാലമുണ്ടായിരുന്നു. അന്ന് അതിനെയും വിമർശിച്ചിരുന്ന ബിജെപി അധികാരത്തിലെത്തിയപ്പോൾ ജനങ്ങളോടോ സ്വന്തം വാക്കിനോടോ യാതൊരു പ്രതിബദ്ധതയുമില്ലാതെ ഭരണം നടത്തുകയാണ്.
കരഞ്ഞുകരഞ്ഞ് ഒടുവിൽ ജനം തളർന്നുറങ്ങിക്കൊള്ളുമെന്നും അങ്ങനെ തളർന്നുറങ്ങുന്നവരെ തെരഞ്ഞെടുപ്പ് അടുക്കുന്പോൾ കണ്ണിൽപ്പൊടിയിടുന്ന എന്തെങ്കിലും വൈകാരിക വിഷയങ്ങൾ കൊണ്ടുവന്ന് ഉണർത്താമെന്നുമാണു സർക്കാർ കരുതുന്നതെന്നു തോന്നുന്നു. അല്ലെങ്കിൽ അതു തെളിയിക്കാനുള്ള സമയമാണിത്. മൻ കി ബാത്തല്ല ഉദ്ദേശിച്ചത്, ദേശവാസികളെ ജീവിക്കാൻ അനുവദിക്കുന്ന എന്തെങ്കിലും നടപടിയാണ്.