മതഭ്രാന്തും വർഗീയവെറിയും മനുഷ്യമനസുകളിൽ നിലനിൽക്കുന്നിടത്തോളം കാലം സംഘടനകളുടെ നിരോധനം ഫലം ചെയ്യുമോ എന്ന ചോദ്യവും പല കോണുകളിൽനിന്നും ഉയരുന്നുണ്ട്. തീവ്രവാദവും വർഗീയതയും പടർത്തുന്ന മറ്റു പല സംഘടനകൾക്കു നേരേയും വിരലുകൾ നീളുന്നു. ഇത്തരത്തിലുള്ള എല്ലാ കൂട്ടങ്ങളെയും നിരോധിക്കേണ്ടതല്ലേ എന്ന ചോദ്യവും പ്രസക്തമാണ്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത് അപ്രതീക്ഷിതമെന്നു പറയാനാവില്ല. ഒരർഥത്തിൽ നിരോധനം അവർ ചോദിച്ചുവാങ്ങുകയായിരുന്നു എന്നതാണു സത്യം. മറയില്ലാത്ത ഇസ്ലാമിക തീവ്രവാദ പ്രവർത്തനവും കൊലപാതകങ്ങളും ദേശവിരുദ്ധ പ്രവർത്തനങ്ങളും മതഭ്രാന്തുമാണ് ആ സംഘടനയെ വെറുക്കത്തക്കതാക്കിയത്. 22, 27 തീയതികളിലായി രാജ്യമാസകലം പോപ്പുലർ ഫ്രണ്ടിന്റെ കേന്ദ്രങ്ങളിൽ കേന്ദ്ര ഏജൻസികൾ നടത്തിയ റെയ്ഡിനെത്തുടർന്ന് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും നിരവധി രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മാത്രവുമല്ല, വർഷങ്ങളായി കേന്ദ്ര ഏജൻസികളുടെ നിരീക്ഷണവലയിലുമായിരുന്നു പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും.
യുഎപിഎ വകുപ്പ് മൂന്ന് പ്രകാരം നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചാണ് പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും അഞ്ചുവർഷത്തേക്ക് നിരോധിച്ചത്. ഭീകരതയ്ക്കു പ്രോത്സാഹനം നൽകൽ, ക്രമസമാധാനം തകർക്കൽ, രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും പരമാധികാരത്തിനുമെതിരേയുള്ള പ്രവർത്തനങ്ങൾ, മതമൗലികവാദം വളർത്തൽ എന്നിവയാണ് നിരോധനത്തിനായി ചൂണ്ടിക്കാട്ടിയ പ്രധാന കാരണങ്ങൾ.
റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ്, കാന്പസ് ഫ്രണ്ട്, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂണിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫെഡറേഷൻ എന്നീ അനുബന്ധ സംഘടനകളെയാണ് പോപ്പുലർ ഫ്രണ്ടിനൊപ്പം നിരോധിച്ചിട്ടുള്ളത്. കർണാടകം, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ നിരോധനം ആവശ്യപ്പെട്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ടിനെതിരേ നിരവധി ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് അന്വേഷണ ഏജൻസികൾ നടത്തിയിട്ടുള്ളത്. ഐഎസ് അടക്കമുള്ള ഭീകരസംഘടനകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു, ബംഗ്ലാദേശിലെ ജമാഅത്തുൽ മുജാഹിദീനുമായി ബന്ധം, ഇന്ത്യയിൽ അരക്ഷിതാവസ്ഥയെന്നു പ്രചരിപ്പിച്ച് മതധ്രുവീകരണം നടത്തി, നിയമവിരുദ്ധ മാർഗങ്ങളിലൂടെ ധനസമാഹരണം നടത്തി, അക്രമങ്ങളും ക്രിമിനൽ പ്രവർത്തനങ്ങളും നടത്തി എന്നിങ്ങനെ വളരെ ഗുരുതരമായ വസ്തുതകളാണ് കണ്ടെത്തിയത്. കേരളത്തിൽ കോളജ് പ്രഫസറുടെ കൈ വെട്ടിയ കേസ്, കേരളത്തിൽ തന്നെ സഞ്ജു, അഭിമന്യു, നന്ദു, ബിബിൻ എന്നിവരുടേതടക്കമുള്ള കൊലപാതകങ്ങൾ എന്നിവയും നിരോധനത്തിനു കാരണമായിട്ടുണ്ട്.
2012 വരെ മാത്രം 27 കൊലപാതകങ്ങളിൽ പോപ്പുലർ ഫ്രണ്ടിനും എൻഡിഎഫിനും പങ്കുണ്ടെന്നു സംസ്ഥാന സർക്കാർ അന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ കണ്ണൂർ നാറാത്തെ ക്യാന്പിൽ പങ്കെടുത്തവരിൽനിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തിരുന്നു. പോലീസിലും ഫയർഫോഴ്സിലുമെല്ലാം സംഘടനയുടെ നുഴഞ്ഞുകയറ്റം കണ്ടെത്തിയിരുന്നു. ഇതിന്റെ പേരിൽ ഒരു പോലീസുകാരനെ പിരിച്ചുവിടുകയും ചെയ്തു. ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കൊച്ചുകുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചതും ഓർക്കേണ്ടതുണ്ട്.
അതേസമയം, നിരോധനം എത്രത്തോളം ഫലപ്രദമാണെന്നതും ചിന്തിക്കേണ്ടതുണ്ട്. നിരോധിക്കപ്പെട്ട സംഘടന മറ്റൊരു പേരിൽ രംഗപ്രവേശം ചെയ്യാനുള്ള സാധ്യത ഏറെയാണ്. മതഭ്രാന്തും വർഗീയവെറിയും മനുഷ്യമനസുകളിൽ നിലനിൽക്കുന്നിടത്തോളം കാലം സംഘടനകളുടെ നിരോധനം ഫലം ചെയ്യുമോ എന്ന ചോദ്യവും പല കോണുകളിൽനിന്നും ഉയരുന്നുണ്ട്. തീവ്രവാദവും വർഗീയതയും പടർത്തുന്ന മറ്റു പല സംഘടനകൾക്കു നേരേയും വിരലുകൾ നീളുന്നു. ഇത്തരത്തിലുള്ള എല്ലാ കൂട്ടങ്ങളെയും നിരോധിക്കേണ്ടതല്ലേ എന്ന ചോദ്യവും പ്രസക്തമാണ്.
നിരോധനം ഫലവത്തായ നടപടിയല്ലെന്ന് സിപിഎമ്മും ഇതുപോലെ ആർഎസ്എസിനെയും നിരോധിക്കണമെന്നു കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ വർഗീയശക്തികളെയെല്ലാം നിയമവ്യവസ്ഥയ്ക്കു കീഴിൽ മാതൃകാപരമായി ശിക്ഷിക്കണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ രാജ്യവിരുദ്ധ ശക്തികൾക്കുള്ള ശക്തമായ സന്ദേശമാണ് കേന്ദ്രനടപടിയെന്നാണ് ബിജെപിയുടെ പ്രതികരണം.
ക്രിമിനൽ പ്രവർത്തനം തടയാൻ നിരോധനം ഫലപ്രദമായേക്കുമെങ്കിലും രാഷ്ട്രീയവും സാമൂഹികവുമായ ശക്തമായ ചെറുത്തുനില്പും ബോധവത്കരണവും വഴി മാത്രമേ അസഹിഷ്ണുതയും മതഭ്രാന്തും തുടച്ചുനീക്കാനാവൂ. ഇതിനു ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാ രാഷ്ട്രീയപാർട്ടികൾ ഒത്തൊരുമിക്കുകയും വേണം. താത്കാലിക ലാഭത്തിനുവേണ്ടി ഇത്തരം ശക്തികളുമായി കൈകോർക്കുന്നത് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പതിവുകാഴ്ചയാണ്. ഇതു നിർത്തിയില്ലെങ്കിൽ ഒരു നിരോധനംകൊണ്ടും കാര്യമുണ്ടാവില്ല.