ഇന്ത്യയുടെ സമകാലികചിത്രം ആരെയെങ്കിലും അസ്വസ്ഥതപ്പെടുത്തുന്നുണ്ടെങ്കിൽ അതിന്റെ കാരണങ്ങളിലൊന്ന് മതത്തിന്റെ പേരിലുള്ള അകൽച്ചയാണ്. ഗോഡ്സെ പുനരുജ്ജീവിപ്പിച്ച ഭ്രാന്തിനെ അതിജീവിക്കാൻ നമുക്കിന്നും കഴിഞ്ഞിട്ടില്ലെങ്കിൽ അതിന് ഇനിയുമുണ്ട് സമയമെന്ന് ഗാന്ധി ജയന്തി ഓർമിപ്പിക്കുന്നു.
നാളെ ഗാന്ധിജയന്തി. 153 വർഷം മുന്പു ജനിച്ച് 74 വർഷം മുന്പ് 79-ാമത്തെ വയസിൽ കൊല്ലപ്പെട്ട ഇന്ത്യയുടെ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ജന്മദിനം. കരംചന്ദ് ഗാന്ധിയുടെയും പുത്ലിബായിയുടെയും മകനായി ഗുജറാത്തിലെ പോർബന്ധറിൽ ജനിച്ചപ്പോൾ മോഹൻദാസ് കരംചന്ദിൽ അസാധാരണമായി ഒന്നുമില്ലായിരുന്നു. രക്തസാക്ഷിയാകുന്പോഴാകട്ടെ, ലോകത്തിനാകെ അദ്ദേഹം മഹാത്മാവായിക്കഴിഞ്ഞിരുന്നു. ഇന്നിതാ, ജീവിതത്തിൽനിന്നു സത്യവും അഹിംസയും അകലുകയും മനസുകൾക്കിടയിൽ വിഭജനരേഖകൾ നീളുകയും ചെയ്യുന്പോൾ, ഉണ്ടായിരുന്നെങ്കിലെന്നു മനുഷ്യർ അദമ്യമായി ആഗ്രഹിക്കുകയും ചെയ്യുന്ന ദിവ്യസാന്നിധ്യമായിരിക്കുന്നു ഗാന്ധിജി.
ഗാന്ധിജി കൊല്ലപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ കുൽദീപ് നയ്യാറിന്റെ അനുഭവക്കുറിപ്പ് ഇന്നത്തെ തലമുറയ്ക്കും കാലത്തിനുമുള്ള ഓർമക്കുറിപ്പാണ്. കാരണം, മഹാത്മാവെന്നോ ബഹുമാനാർഥം ജി ചേർത്തു വിളിച്ചിട്ടുള്ളതോ അല്ലാതെ ഗാന്ധിജിയുടെ മഹത്വം അറിയാതെ പോയവരുടെ സംഘമായി മാറി നമ്മൾ. ഒപ്പം, ഗോഡ്സെയുടെ പാപത്തിനും ഗൗരവമില്ലാതായി. പഴയ ഡൽഹിയിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന “അൻജാം’’ എന്ന ഉറുദു പത്രത്തിൽ റിപ്പോർട്ടർ-കം-സബ് എഡിറ്ററായി ജോലി ചെയ്യുന്പോഴാണ് ഗാന്ധിജി വെടിയേറ്റു കൊല്ലപ്പെട്ടെന്ന വാർത്ത കുൽദീപ് നയ്യാർ റിപ്പോർട്ട് ചെയ്തത്.
ഒരു സഹപ്രവർത്തകന്റെ ബൈക്കിനു പിന്നിൽ കയറി ഗാന്ധിജി താമസിച്ചിരുന്ന ബിർലാ ഹൗസിലേക്കു കുതിക്കുന്പോൾ അദ്ദേഹം ഓർമിച്ചത് ഇന്ത്യാ വിഭജനത്തെക്കുറിച്ചാണ്. സിയാൽക്കോട്ടിൽനിന്ന് അഭയാർഥികളോടൊപ്പം ഇന്ത്യയിലേക്കു വന്നതിന്റെ മുറിവുകളും വൈകാരികതയും കുൽദീപ് നയ്യാറിനുണ്ട്. ‘ഗാന്ധിജി മരിക്കരുത്.
വിഭജനം അവശേഷിപ്പിച്ച എല്ലാ അലങ്കോലങ്ങൾക്കും തടയിടാൻ നമുക്ക് ആകെ അവശേഷിച്ചതു ഗാന്ധിജി മാത്രമാണ്. ബൈക്ക് ബിർലാ ഹൗസിനു നേരേ കുതിക്കുന്പോൾ ഞാൻ പ്രാർഥിക്കുകയായിരുന്നു.’ അദ്ദേഹം ബിർലാ ഹൗസിലെത്തിയപ്പോൾ കാണുന്നത് വെള്ള ഖാദിയിൽ മൂടിയ ഗാന്ധിജിയുടെ ശരീരമാണ്. “ഈശ്വർ അള്ളാ തേരേ നാം” ആലപിക്കുന്ന ജനസമുദ്രത്തിൽ ബിർലാ ഹൗസ് മുങ്ങി. ജനക്കൂട്ടം ‘അമർ രഹേ...’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു. ‘ഞാൻ നാഥുറാം ഗോഡ്സെയെ കണ്ടില്ല. കൊല്ലുന്നതിനുമുന്പ് അയാൾ ഗാന്ധിജിയുടെ കാൽ തൊട്ടു വന്ദിച്ചതിനുശേഷം വെടിവയ്ക്കുകയായിരുന്നു.
’ 74 വർഷം കഴിഞ്ഞു. കൊല്ലുന്നതിനു മുന്പ് വന്ദിക്കുന്ന കാപട്യം നാമിപ്പോഴും തുടരുകയാണ്. നയ്യാറുടെ തുടർന്നുള്ള വാക്കുകൾ: ‘ഞാൻ മടങ്ങിയെത്തിയപ്പോൾ ഓഫീസിലെ ന്യൂസ് ഡെസ്ക് വിഷാദത്തിലാണ്ടു കഴിഞ്ഞിരുന്നു. ഞാൻ ആരോടും മിണ്ടിയില്ല. കണ്ണുകൾ നനഞ്ഞ് കുതിർന്നതുമൂലം എഴുതിയ പല വാക്കുകളും വായിക്കാനും എനിക്കു കഴിഞ്ഞില്ല. ഞാൻ പൊട്ടിക്കരഞ്ഞു. വാർത്ത ഇങ്ങനെയായിരുന്നു. മഹാത്മാഗാന്ധി എന്നു വിളിക്കപ്പെടുന്ന മനുഷ്യൻ ഇനിയില്ല. നാഥുറാം ഗോഡ്സെ എന്ന ഒരു ഹിന്ദു മതഭ്രാന്തൻ അദ്ദേഹത്തെ വധിച്ചു. പക്ഷേ, അയാൾ അതിലുമേറെ ചെയ്തു. അയാൾ മതത്തിന്റെ പേരിലുള്ള എല്ലാ ഭ്രാന്തും പുനരുജ്ജീവിപ്പിച്ചു.’
ഇന്ത്യയുടെ സമകാലികചിത്രം ആരെയെങ്കിലും അസ്വസ്ഥതപ്പെടുത്തുന്നുണ്ടെങ്കിൽ അതിന്റെ കാരണങ്ങളിലൊന്ന് മതത്തിന്റെ പേരിലുള്ള അകൽച്ചയാണ്. ഗോഡ്സെ പുനരുജ്ജീവിപ്പിച്ച ഭ്രാന്തിനെ അതിജീവിക്കാൻ നമുക്കിന്നും കഴിഞ്ഞിട്ടില്ലെങ്കിൽ അതിന് ഇനിയുമുണ്ട് സമയമെന്ന് ഗാന്ധിജയന്തി ഓർമിപ്പിക്കുന്നു. നാളെ ഗാന്ധിപ്രതിമയിൽ മാലയിട്ടശേഷം പിരിഞ്ഞുപോകുന്ന ഇന്ത്യക്കാർ നമ്മൾ, ഉള്ളിലൊരു ഭ്രാന്തിന്റെ ലക്ഷണമുണ്ടോയെന്ന് ആത്മപരിശോധന നടത്തുന്നതു നല്ലതാണ്.
മതവിദ്വേഷത്തിന്റെയും അക്രമത്തിന്റെയും തീവ്രവാദത്തിന്റെയും വർഗീയതയുടെയും യുദ്ധത്തിന്റെയുമൊക്കെ ഇന്നത്തെ വെടിയൊച്ചകൾ, 1948 ജനുവരി 30ന് ബിർലാ ഹൗസിൽ മുഴങ്ങിയതിനു സമാനമാണ്. സമാധാനത്തെ നിശബ്ദമാക്കാനുള്ള നിറയൊഴിക്കലാണത്. കൗതുകകരമായ മറ്റൊരു കാര്യം, സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഒരിക്കൽപ്പോലും ഗാന്ധിജിക്കു ലഭിച്ചിട്ടില്ല എന്നതാണ്. 1937, 1938, 1939, 1947 വർഷങ്ങളിലും വെടിയേറ്റു മരിക്കുന്നതിനു രണ്ടു ദിവസം മുന്പും അദ്ദേഹത്തിന്റെ പേര് പുരസ്കാരത്തിനു നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. പക്ഷേ, ഒരിക്കലും സമ്മാനിച്ചില്ല. 1948ൽ ജീവിച്ചിരിക്കുന്നവരിൽ അർഹതയുള്ള വ്യക്തികളില്ല എന്ന പേരിൽ പുരസ്കാരം പ്രഖ്യാപിച്ചില്ല. ഗാന്ധിജി അപ്പോഴേക്കും രക്തസാക്ഷിയായിരുന്നു.
നൊബേൽ ഫൗണ്ടേഷന്റെ ചരിത്രത്തിലെ പിഴവായി ഇന്നുമത് ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. ഗാന്ധിജിക്കു പുരസ്കാരം നൽകുന്നത് ബ്രിട്ടനെ അലോസരപ്പെടുത്തുമോയെന്ന ഭയം ഫൗണ്ടേഷനെ പിന്തിരിപ്പിച്ചിട്ടുണ്ടാകാമെന്നു പലരും കരുതുന്നു. അതെന്തുമാകട്ടെ, ലോകം സമാധാനത്തെക്കുറിച്ചു ചിന്തിക്കുന്പോഴൊക്കെ തെളിയുന്ന മുഖമായി ഗാന്ധിജി മാറി. രവീന്ദ്രനാഥ ടാഗോർ പറഞ്ഞതുപോലെ, വരാനിരിക്കുന്ന യുഗങ്ങൾക്ക് സ്വന്തം ജീവിതംതന്നെ മാതൃകയാക്കിയ മനുഷ്യനാണ് ഗാന്ധിജി. ഭ്രാന്തുകൾക്കൊപ്പമല്ല, ഇന്ത്യ നടക്കേണ്ടത് ഗാന്ധിജിക്കൊപ്പമാണ്.