സ്വകാര്യ അന്തർസംസ്ഥാന ബസുകളുടെ കൊള്ളയ്ക്ക് സർക്കാരിൽ സ്വാധീനമുള്ള ആരെങ്കിലുമൊക്കെ കൂട്ടുനിൽക്കുന്നുണ്ടോ യെന്നതും അന്വേഷിക്കേണ്ട കാര്യമാണ്.
ഓണമായാലും ക്രിസ്മസായാലും റംസാനായാലും കൊള്ളക്കാർക്ക് ഉത്സവംതന്നെ. ക്രിസ്മസിനു നാട്ടിലെത്താൻ കൊതിക്കുന്നവരെയാണ് ഇത്തവണ വിമാനക്കന്പനികളും അന്തർസംസ്ഥാന ബസുടമകളും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി പകൽക്കൊള്ള നടത്തുന്നത്. കുറച്ചു ദിവസത്തേക്ക് സർക്കാരൊന്നു കണ്ണടയ്ക്കുകയും ചെയ്യുന്നതോടെ കവർച്ച മുറയ്ക്കു നടക്കും. പ്രതിപക്ഷത്തിനാണെങ്കിൽ പാർട്ടികൾക്കുള്ളിൽതന്നെ പിടിപ്പതു പണിയുള്ളതിനാൽ ഇതിലൊന്നും താത്പര്യവുമില്ല. ഓർമവച്ച കാലം മുതൽ നഷ്ടക്കണക്കു പറഞ്ഞു നെഞ്ചത്തടിച്ചു നിലവിളിക്കുന്ന കെഎസ്ആർടിസി പേരിന് കുറച്ചു സ്പഷൽ സർവീസ് നടത്തി വഴിപാടു കഴിച്ചിട്ടുണ്ട്. ജനം പെരുവഴിയിൽത്തന്നെ..!
വിമാനടിക്കറ്റിനേക്കാൾ കൂടിയ തുക കൊടുത്ത് ബസിൽ യാത്ര ചെയ്യേണ്ടിവരുന്നതൊക്കെ കേട്ടുകേൾവിയുള്ള കാര്യമാണോ? പക്ഷേ, അതാണു നടക്കുന്നത്. 22, 23 തീയതികളിൽ ബംഗളൂരുവിൽനിന്നു തിരുവനന്തപുരത്തേക്ക് 3000 മുതൽ 6000 രൂപവരെയാണു ടിക്കറ്റ് നിരക്ക്. മൾട്ടി ആക്സിൽ സ്ലീപ്പർ എസി ബസുകളിലാണ് ഈ നിരക്ക്. നിശ്ചിതകാലം മുൻകൂട്ടി ബുക്ക് ചെയ്താൽ വിമാന ടിക്കറ്റിന് ഇതിലും കുറവാണ്. ബംഗളൂരുവിൽനിന്നുള്ള സെമി സ്ലീപ്പർ ബസുകളിൽ 2,500 മുതലാണ് നിരക്ക്. ഇനിയുള്ള ദിവസങ്ങളിൽ ഇതും കുതിച്ചുയരും. ചെറിയ ശന്പളത്തിനു ജോലി ചെയ്യുന്ന മലയാളികളിൽ പലരും നാട്ടിൽ കുടുംബവുമൊത്തുള്ള ക്രിസ്മസ് ആഘോഷം വേണ്ടെന്നു വയ്ക്കുകയാണ്. നാലു പേരുള്ള കുടുംബത്തിനു നാട്ടിലെത്തണമെങ്കിൽ ബസ് കൂലി മാത്രം 24,000 രൂപ! എത്രപേർക്കു സാധിക്കും ഇതൊക്കെ? തിരിച്ചും പോകണ്ടേ?
മംഗലാപുരത്തുനിന്നും ചെന്നൈയിൽനിന്നുമൊക്കെ നാട്ടിലെത്താനും ഇതാണു സ്ഥിതി. മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിൽ ഓടുന്ന ബസുകൾക്ക് കഴിഞ്ഞ നവംബർ മുതൽ ഇവിടെയും നികുതി നൽകേണ്ടിവന്നതാണ് നിരക്കുവർധനയ്ക്കു കാരണമായി ബസുടമകൾ പറയുന്നത്. പക്ഷേ, വർധിച്ചതിന്റെ പല മടങ്ങാണ് യാത്രക്കാരിൽനിന്ന് ഈടാക്കുന്നതെങ്കിലും ചോദിക്കാനാരുമില്ല. ബസ് ഒഴിവാക്കി ട്രെയിനിൽ പോകാമെന്നു കരുതിയവർക്കും രക്ഷയില്ല. ഇന്നലെയാണ് റെയിൽവേ 51 സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്. സീസണിൽ അസാധാരണ തിരക്കുണ്ടാകുമെന്ന് അറിയാമെങ്കിലും റെയിൽവേ കൂടുതൽ ട്രെയിനുകൾ അനുവദിക്കാൻ വൈകി. അന്തർസംസ്ഥാന ബസുകളിൽ തോന്നുംവിധം നിരക്കു വർധിപ്പിക്കാൻ റെയിൽവേയുടെ ഈ നടപടിയും കാരണമായി. സൗജന്യമായി യാത്ര ചെയ്യുന്ന നമ്മുടെ എംപിമാർ ഉൾപ്പെടെയുള്ളവർ ഇതൊന്നും അറിഞ്ഞ മട്ടില്ല.
"വിമാനക്കൊള്ള'യും മുറപോലെ തുടരുകയാണ്. ഡിസംബർ 15 മുതലുള്ള ടിക്കറ്റിനു നിരക്ക് വർധിപ്പിച്ചുവച്ചിരുന്നതിനാൽ മുൻകൂട്ടി ബുക്ക് ചെയ്തവർക്കും രക്ഷയില്ല. കൊച്ചിയിലേക്കുള്ള ഡൽഹി, മുംബൈ വിമാന ടിക്കറ്റിന് ഇക്കോണമി ക്ലാസിൽ 7,000 രൂപയായിരുന്നതു മൂന്നിരട്ടിയായി. ക്രിസ്മസ് ദിനങ്ങളിൽ ബംഗളൂരു-തിരുവനന്തപുരം ടിക്കറ്റിന് ഇത് 17,000 മുതൽ 20,000 വരെയായി. കുടുംബത്തോടൊപ്പമുള്ള യാത്ര സന്പന്നർക്കുമാത്രം എന്ന സ്ഥിതിയാണ്. നാടുവിട്ടു ജോലിചെയ്യുന്നവരുടെ പോക്കറ്റടിക്കുന്ന ഈ കള്ളക്കളി തുടങ്ങിയിട്ടു വർഷങ്ങളായി. വിദേശത്തുനിന്നുള്ള വിമാന ടിക്കറ്റ് നിരക്കും വിശേഷാവസരങ്ങളിൽ തോന്നുംപടിയാണ്. കഴിഞ്ഞ ജൂലൈയിൽ ബക്രീദും വേനലവധിയും പ്രമാണിച്ചു നാട്ടിലെത്താൻ ആഗ്രഹിച്ചിരുന്നവർ വിമാന ടിക്കറ്റിനു കൊടുക്കേണ്ടിവന്നത് സാധാരണയുള്ളതിലും നാലിരട്ടിയാണ്. ദുബായ്-കൊച്ചി ടിക്കറ്റിന് 10,000 രൂപയുടെ സ്ഥാനത്ത് അന്ന് സ്വകാര്യ കന്പനികൾ ഈടാക്കിയത് 80,000 രൂപവരെയായിരുന്നു. കുറഞ്ഞ നിരക്കിൽ സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസും ടിക്കറ്റ് നിരക്ക് 40,000 രൂപയിലെത്തിച്ചിരുന്നു. സർക്കാരും പ്രവാസി കേരളീയ കാര്യ വകുപ്പായ നോർക്കയും അന്നും അനങ്ങിയില്ല.
വിമാനമായാലും ബസായാലും സീസണിൽ തോന്നിയപടി ടിക്കറ്റ് നിരക്കു വർധിപ്പിക്കുന്നത് ഏതാണ്ടിപ്പോൾ നാട്ടുനടപ്പായി. വിമാനത്തിന്റെയും ട്രെയിനിന്റെയും കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടലുണ്ടായാലേ കാര്യമുള്ളൂ. അതിനുള്ള സമ്മർദം ചെലുത്താൻ സംസ്ഥാനത്തിനു കഴിയുമെങ്കിലും ഒന്നും സംഭവിക്കുന്നില്ല. ഇതൊക്കെ മുൻകൂട്ടി പ്ലാൻ ചെയ്തു സ്പെഷൽ സർവീസുകൾ നടത്താനായാൽ കെഎസ്ആർടിസിക്കു നല്ലൊരു വരുമാനമാർഗവുമാണ്. പക്ഷേ, അവർക്കും തോന്നേണ്ടേ?
സ്വകാര്യ അന്തർസംസ്ഥാന ബസുകളുടെ കൊള്ളയ്ക്ക് സർക്കാരിൽ സ്വാധീനമുള്ള ആരെങ്കിലുമൊക്കെ കൂട്ടുനിൽക്കുന്നുണ്ടോയെന്നത് അന്വേഷിക്കേണ്ട കാര്യമാണ്. അല്ലെങ്കിൽ, ജനം ഇതുപോലെ കഷ്ടപ്പെടുന്പോൾ നോക്കുകുത്തിയാകാൻ ഒരു സർക്കാരിന് എങ്ങനെയാണു സാധിക്കുക? എന്തായാലും ഇത്തരം ചൂഷകരുടെ പക്ഷത്തല്ല, തങ്ങളുടെ പക്ഷത്താണു സർക്കാരെന്നു ജനങ്ങൾക്കിനിയും ബോധ്യമായിട്ടില്ലെന്നു വിനയപുരസരം ഉണർത്തട്ടെ.