ഇന്ത്യയിൽനിന്നൊരാൾ ഗാന്ധിജിയെ വധിച്ചെന്നതു യാഥാർഥ്യമാണ്.
അയാളുടെ അവസാനത്തെ പ്രസ്താവനയിലെ അവസാന വാചകങ്ങൾ മറക്കരുത്.
ഗോഡ്സെയെന്നാൽ ഹിംസയല്ലാതെ മറ്റൊന്നുമല്ല.
1948 ജനുവരി 30.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. സൂര്യൻ അസ്തമയത്തോടടുക്കുന്നതേയുള്ളു. സമയം അഞ്ചു മണികഴിഞ്ഞ് 17 മിനിറ്റ്. മൂന്നുതവണ ആവർത്തിച്ച ഇടിമുഴക്കത്തോടെ മതഭ്രാന്തിന്റെ കരിമേഘം സൗഹാർദങ്ങളുടെ സൂര്യനെ മറച്ചു കളഞ്ഞു. ഇന്ത്യയുടെ മാഹാത്മാവായിരുന്ന ഗാന്ധിജിയെ ന്യൂഡൽഹിയിലെ ബിർളാ മന്ദിരത്തിലെ പൂന്തോട്ടത്തിൽവച്ച് നഥുറാം ഗോഡ്സെയെന്ന മതഭ്രാന്തൻ വെടിവച്ചുകൊന്നു.
സ്വന്തം വീട്ടിലെ ഏറ്റം പ്രിയപ്പെട്ടൊരാൾ വെടിയേറ്റു മരിച്ചതുപോലെ ഇന്ത്യൻ ജനതയുടെ ഹൃദയം തേങ്ങിക്കരഞ്ഞു. 75 സംവത്സരങ്ങൾക്കുശേഷവും തലമുറകളിലേക്കു സംക്രമിച്ചുകൊണ്ടിരിക്കുന്ന ആ തേങ്ങലടങ്ങിയിട്ടില്ല; വർഗീയതയുടെ പ്രേതാലയങ്ങളിൽനിന്നു പുറത്തിറങ്ങിയ ദുഷ്ടാത്മാക്കൾ തിരിച്ചുകയറിയിട്ടുമില്ല. വർഗീയതയുടെ, വിഭാഗീയതയുടെ, വിവേചനങ്ങളുടെ, വിദ്വേഷത്തിന്റെ...പ്രേതബാധിതരാകില്ലെന്നു പ്രതിജ്ഞയെടുക്കാൻ ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം പോലൊരു മുഹൂർത്തം വേറെ ഏതുണ്ട്?
1869 ഒക്ടോബർ രണ്ടിന് കരംചന്ദ് ഗാന്ധിയുടെയും പുത്ലിബായിയുടെയും മകനായി ഗുജറാത്തിലെ പോർബന്ധറിൽ ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലൂടെയാണ് ജനങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ചത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേയുള്ള സമരം ഒരു രാജ്യത്തെ ജനതയെ ഒന്നാകെ അണിനിരത്തി ആയുധമെടുക്കാതെ നടത്തുന്ന കാഴ്ച ലോകം അവിശ്വസനീയതയോടെ നോക്കിനിന്നു. അത് ആദരവായി മാറിയതോടെ ലോകം ഗാന്ധിജിയെ മാഹാത്മാവെന്നു വിളിച്ചു. അഹിംസയിലൂന്നിയ സത്യഗ്രഹ മാർഗത്തിൽ ആയിരങ്ങൾ വെടിയേറ്റുവീണിട്ടും സമരത്തിന്റെ ഗതി ഹിംസയിലേക്കു തിരിക്കാൻ ഗാന്ധിജി തയാറായില്ല. ഒടുവിൽ, സ്വാതന്ത്ര്യം നേടിയെങ്കിലും ഇന്ത്യ വിഭജിക്കപ്പെട്ടു.
അധികാര രാഷ്ട്രീയത്തിൽനിന്ന് അകലം പാലിച്ച ഗാന്ധിജി ഇന്ത്യാ-പാക് വിഭജനത്തോടെ രൂക്ഷമായ ഹിന്ദു-മുസ്ലീം വേർതിരിവ് ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ബ്രിട്ടീഷുകാർക്കെതിരേ ആയുധമാക്കിയ അഹിസയും സത്യഗ്രഹവും രാജ്യത്തെ ഒന്നിപ്പിക്കാനും ഉതകുമെന്ന് അദ്ദേഹം വിശ്വസിച്ചു. പക്ഷേ, ഹിംസയുടെ വർഗീയസന്തതികൾ തക്കം പാർത്തിരിക്കുകയായിരുന്നു. അതിലൊരാളായ നാഥുറാം ഗോഡ്സെ 1948 ജനുവരി 30ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിനു സമീപമുള്ള ഉദ്യാനത്തിൽ പ്രാർഥനായോഗത്തിൽ പങ്കെടുക്കാനെത്തിയ ഗാന്ധിജിയെ വെടിവച്ചുകൊന്നു.
അക്കാലത്ത്, പഴയ ഡൽഹിയിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന “അൻജാം’’ എന്ന ഉറുദു പത്രത്തിൽ റിപ്പോർട്ടർ-കം-സബ് എഡിറ്ററായി ജോലി ചെയ്തിരുന്ന കുൽദീപ് നയ്യാർ പൊട്ടിക്കരഞ്ഞുകൊണ്ടെഴുതിയ വാർത്ത ഇങ്ങനെയായിരുന്നു. ‘മഹാത്മാഗാന്ധി എന്നു വിളിക്കപ്പെടുന്ന മനുഷ്യൻ ഇനിയില്ല. നാഥുറാം ഗോഡ്സെ എന്ന ഒരു ഹിന്ദു മതഭ്രാന്തൻ അദ്ദേഹത്തെ വധിച്ചു. പക്ഷേ, അയാൾ അതിലുമേറെ ചെയ്തു. അയാൾ മതത്തിന്റെ പേരിലുള്ള എല്ലാ ഭ്രാന്തും പുനരുജ്ജീവിപ്പിച്ചു’. ഗോഡ്സെ പുനരുജ്ജീവിപ്പിച്ചതെന്തോ അത് ഇന്നും രാജ്യത്ത് നിലനിൽക്കുന്നുണ്ടെങ്കിൽ നാം ചരിത്രത്തിൽനിന്നു പഠിച്ചില്ലെന്നാണ് അർഥം. പക്ഷേ, ലോകം ഗാന്ധിജിയിൽനിന്നു പഠിച്ചു. പിന്നീട്, അമേരിക്കയിൽ കറുത്തവരുടെ മോചനത്തിനായി പൊരുതിയ മാർട്ടിൻ ലൂഥർ കിംഗ്, ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരേ പൊരുതിയ നെൽസൺ മണ്ഡേല, സ്റ്റീവ് ബിക്കോ തുടങ്ങി നിരവധി ജനനായകർ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിന്റെ പതാകവാഹകരായി.
എന്തായിരുന്നു ഗാന്ധിജിയുടെ ജീവനെടുക്കാൻ കൊലയാളികളെ പ്രേരിപ്പിച്ചത് എന്ന ചോദ്യത്തിനു പ്രസക്തിയുണ്ട്. യഥാർഥ ഹിന്ദുവെന്നു പറയാവുന്ന ഗാന്ധിജി തുറന്ന മനസോടെ മറ്റു മതസ്ഥരെയും ആശ്ലേഷിക്കുക മാത്രമല്ല, അവർക്കു നീതി ഉറപ്പാക്കാൻ വാദിക്കുകയും പൊരുതുകയും ചെയ്തു. സ്വന്തം മതത്തിന്റെ അപ്രമാദിത്വത്തിനുവേണ്ടി നിലകൊള്ളുകയോ മറ്റുള്ളവരെ രണ്ടാംതരം പൗരന്മാരായി കാണുകയോ ചെയ്തിരുന്നെങ്കിൽ ഹിന്ദു ദേശീയവാദിയായിരുന്ന നാഥുറാം വിനായക് ഗോഡ്സെ ഗാന്ധിജിയെ വെടിവച്ചു വീഴ്ത്തുകയില്ലായിരുന്നു.
വിധിവൈപരീത്യമെന്നു പറയട്ടെ, ഗോഡ്സെ തന്നെ മുൻകൂട്ടി പ്രതീക്ഷിച്ചതുപോലെ വെറുപ്പ് മാത്രമാണ് ഇന്ത്യൻ ജനതയിൽനിന്ന് അയാൾക്കു ലഭിച്ചത്. വീണ്ടും വീണ്ടുമോർത്ത് അഭിമാനപൂരിതരാകാനുള്ള വീരകൃത്യങ്ങൾ മാത്രമല്ല, അപമാനഭാരത്താൽ ശിരസു കുനിക്കേണ്ട സന്ദർഭങ്ങളും ചരിത്രത്തിലുണ്ട്. അത്തരം മഹാപാപങ്ങളും വർഷമെത്ര കഴിഞ്ഞാലും വായിക്കപ്പെടേണ്ടതുണ്ട്. മനുഷ്യകുലത്തിന്റെ അനന്തരാവകാശികളെന്നതിനാൽ വരും തലമുറകളും പശ്ചാത്തപിക്കാനും തിരുത്താനും പരിഷ്കൃതരാകാനും വേണ്ടി പൂർവികർ എഴുതിവച്ച കഴിഞ്ഞകാല ചെയ്തികളാണത്. ആവർത്തിക്കാനിടയുള്ള തമോഗർത്തങ്ങളെയും ചൂണ്ടിക്കാണിക്കുന്ന ഈവിധമൊരു നിയോഗമില്ലായിരുന്നെങ്കിൽ ചരിത്രമെന്നതു കേവലമൊരു നാൾവഴി പുസ്തകമായി മാറുമായിരുന്നു.
ഇന്ത്യയിൽനിന്നൊരാൾ ഗാന്ധിജിയെ വധിച്ചെന്നതു യാഥാർഥ്യമാണ്. അയാളുടെ അവസാനത്തെ പ്രസ്താവനയിലെ അവസാന വാചകങ്ങൾ മറക്കരുത്. ‘ചരിത്രത്തിലെ സത്യസന്ധരായ എഴുത്തുകാർ എന്റെ പ്രവൃത്തിയെ വിലയിരുത്തുകയും ഭാവിയിൽ ഒരു ദിവസം അതിന്റെ യഥാർത്ഥ മൂല്യം കണ്ടെത്തുകയും ചെയ്യുമെന്നതിൽ എനിക്ക് സംശയമില്ല’. അത്തരമൊരു ദിവസം വരാതിരിക്കാൻ ഇന്ത്യൻ ജനത പ്രതിജ്ഞയെടുക്കേണ്ട ദിവസമാണിന്ന്. ഗോഡ്സെയെന്നാൽ ഹിംസയല്ലാതെ മറ്റൊന്നുമല്ല. മറക്കരുത് ഗാന്ധിജിയെ, ത്യജിക്കണം ഹിസയെ.