ഏതൊരു മാധ്യമസ്ഥാപനത്തിലെയും റെയ്ഡ് വിമർശനങ്ങൾക്കിടയാക്കുമെന്നത് ബിജെപി സർക്കാരിന് അറിയാൻ വയ്യാത്തതല്ല. എന്നാൽ അതൊന്നും ഗൗനിക്കേണ്ടതില്ലെന്ന മനോഭാവത്തോടെ റെയ്ഡുകൾക്കു മുതിരുന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. പ്രതിപക്ഷ പാർട്ടികളെയും മാധ്യമങ്ങളെയും അവർ പ്രകടിപ്പിക്കുന്ന ജനാഭിപ്രായങ്ങളെയും അവഗണിക്കാമെന്ന് ഒരു സർക്കാർ തീരുമാനിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിച്ചാലും അധികാരത്തിൽ തുടരാമെന്ന ധൈര്യമുള്ളതിനാലാണ്.
റെയ്ഡ് ആയാലും സർവേ ആയാലും ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളിൽ ആദായനികുതി വകുപ്പു നടത്തിയ പരിശോധന, രാജ്യത്ത് നിലവിലുണ്ടായിരുന്ന ചില ചോദ്യങ്ങൾ അന്തർദേശീയ തലത്തിലും ഉന്നയിക്കപ്പെടാൻ വഴിയൊരുക്കിയിരിക്കുകയാണ്. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം അപകടത്തിലാണോയെന്നതായിരുന്നു ആ ചോദ്യം. സംഭവം ലോകമാധ്യമങ്ങൾ വാർത്തയാക്കിയതിനപ്പുറം അന്തർദേശീയ സംഘടനകളും വിദേശ സർക്കാരുകളുമൊക്കെ പ്രതികരിക്കുന്നതിലേക്കു കാര്യങ്ങളെത്തി. മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏതൊരു ചോദ്യവും ജനാധിപത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിലൊന്നിനു തനിച്ച് അപകടത്തിലാകാൻ സാധ്യമല്ല. ഒന്നിനു മാത്രമായി നിലനിൽക്കാനുമാവില്ല. ഭരണാധികാരിക്കു പറയാനുള്ള മൻ കി ബാത്ത് അല്ല, ഭരണാധികാരി കേൾക്കാനുള്ള മാധ്യമസ്വാതന്ത്ര്യമാണ് ജനാധിപത്യത്തിനാവശ്യം. അതാണ് ‘ഇന്ത്യ: ദി മീഡിയ ക്വസ്റ്റ്യൻ’
ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപറേഷന്റെ (ബിബിസി) ഡൽഹി, മുംബൈ കേന്ദ്രങ്ങളിലാണ് ആദായനികുതിവകുപ്പ് ചൊവ്വാഴ്ച റെയ്ഡ് തുടങ്ങിയത്. രണ്ടു ദിവസത്തോളം പരിശോധന നീണ്ടു. ഇന്ത്യയിലെ പ്രവർത്തനം വഴി ഉണ്ടാക്കുന്ന വരുമാനത്തിനു നികുതി അടയ്ക്കാത്തതിനു പലവട്ടം നോട്ടീസ് നൽകിയിട്ടും ബിബിസി അവഗണിച്ചതിനെത്തുടർന്നാണ് പരിശോധന എന്നാണ് ആദായനികുതി വകുപ്പ് വിശദീകരിക്കുന്നത്. അതു ശരിയാണെങ്കിൽ, ഇപ്പോഴത്തെ പരിശോധനയെ ബിബിസിക്കുപോലും എതിർക്കാനാവില്ല. പക്ഷേ, 2002ലെ ഗുജറാത്ത് കലാപത്തിൽ അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് ചർച്ച ചെയ്യുന്ന ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി പുറത്തിറക്കിയതിനു പിന്നാലെയാണ് റെയ്ഡ് എന്നത് കൂടുതൽ ചോദ്യങ്ങളുയർത്തുന്നു. കോവിഡ് കാലത്തുൾപ്പെടെ സർക്കാരിനെ വിമർശിക്കുന്ന ഇന്ത്യയിലെ മാധ്യമസ്ഥാപനങ്ങളിൽ നടന്ന റെയ്ഡുകൾ ഇതോടു ചേർത്തുവായിക്കപ്പെടുന്നത് സ്വാഭാവികമാണ്.
സർക്കാരിനെ വിമർശിക്കുന്ന കോവിഡ് കാല റിപ്പോർട്ടുകളെത്തുടർന്ന് പ്രമുഖ മാധ്യമ ഗ്രൂപ്പായ ദൈനിക് ഭാസ്കറിന്റെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത് കഴിഞ്ഞ ജൂലൈയിലാണ്. അതേസമയത്ത് ഏതാണ്ട് അതേ കാരണങ്ങളാൽ ലക്നൗ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരത് സമാചാറിലും റെയ്ഡ് നടത്തി.
ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ന്യൂസ് ക്ലിക്കിന്റെ മാധ്യമപ്രവർത്തകരുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് റെയ്ഡിനെത്തിയത്. സ്വതന്ത്ര മാധ്യമസ്ഥാപനമായ ‘ദി ക്വന്റ്’ന്റെ ഡൽഹിക്കു സമീപമുള്ള നോയിഡ ഓഫീസിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത് 2018 ഒക്ടോബറിലായിരുന്നു. ബിജെപി അധികാരത്തിലെത്തിയതു മുതൽ എൻഡിടിവിയെ കേന്ദ്രസർക്കാർ പിന്തുടരുകയായിരുന്നു. 2017ൽ എൻഡിടിവിയുടെ ഓഫീസിലും സ്ഥാപകനായ പ്രണോയ് റോയിയുടെ വീട്ടിലുമൊക്കെ റെയ്ഡ് നടത്തിയത് സിബിഐ ആയിരുന്നു. ജമ്മു-കാഷ്മീരിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ‘ഗ്രേറ്റർ കാഷ്മീർ’ ഓഫീസുകളിൽ 2020 ഒക്ടോബറിൽ റെയ്ഡ് നടത്തിയത് എൻഐഎ ആണ്. മേൽപ്പറഞ്ഞ മാധ്യമങ്ങളിലേറെയും മുന്പു നിലവിലുണ്ടായിരുന്നതും സർക്കാരുകളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നതുമാണ്. പക്ഷേ, സർക്കാരുകൾ അസഹിഷ്ണുത കാണിച്ചിരുന്നില്ല.
പെഗാസസ് ചാര സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചും മാധ്യമപ്രവർത്തകരെ നിരീക്ഷണത്തിലാക്കിയെന്ന വാർത്ത രാജ്യം ആശങ്കയോടെയാണു വായിച്ചത്.
എഴുപതോളം മീഡിയ ഔട്ട്ലെറ്റുകൾ കേന്ദ്രസർക്കാരിനു പ്രിയങ്കരരായ അംബാനി ഗ്രൂപ്പിനു കീഴിലാണ്. സർക്കാരിനെ നിർഭയം വിമർശിച്ച എൻഡിടിവിയെ, മോദിയുടെ സുഹൃത്തായതിനാൽ അതിസന്പന്നരുടെ പട്ടികയിൽ കുതിച്ചുകയറിയെന്ന ആരോപണം നേരിട്ട അദാനി കൈക്കലാക്കിയത് അടുത്തയിടെ വിവാദമായിരുന്നു. അതേസമയം, സർക്കാർ അനുകൂല വാർത്തകൾക്കും വിശകലനങ്ങൾക്കുമായി മാത്രം മാധ്യമപ്രവർത്തനം നടത്തുന്ന റിപ്പബ്ലിക് ചാനൽ പോലെയുള്ളവ ബിജെപി ഭരണകാലത്ത് അതിവേഗം വളരുകയും ചെയ്തു. അഴിമതി ഇല്ലാതാക്കുമെന്നു പറഞ്ഞ് പ്രതിപക്ഷ നേതാക്കൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും മാധ്യമങ്ങൾക്കും പിന്നാലെ നടക്കുന്ന സർക്കാർ ഏജൻസികളൊന്നും ബിജെപി നേതാക്കൾക്കോ ബിജെപിയിൽ ചേരുന്ന പ്രതിപക്ഷ നേതാക്കൾക്കോ വിവാദ കോർപറേറ്റ് സ്ഥാപനങ്ങൾക്കോ എതിരേ റെയ്ഡുകൾ കാര്യമായി നടത്തിയിട്ടില്ലെന്നതും നിഷ്പക്ഷതയെ ചോദ്യംചെയ്യുന്നു.
ലോക മാധ്യമസ്വാതന്ത്ര്യദിനമായ മേയ് മൂന്നിന് ഐക്യരാഷ്ട്രസഭയുടെ വിദഗ്ധോപദേശക പദവിയുള്ള റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർഎസ്എഫ്) പ്രസിദ്ധീകരിച്ച റിപ്പോർട്ടനുസരിച്ച്, 2022ൽ ആഗോള മാധ്യമസ്വാതന്ത്ര്യ പട്ടികയിൽ 180 രാജ്യങ്ങളിൽ 150-ാം സ്ഥാനത്തേക്കു നമ്മൾ പിന്തള്ളപ്പെട്ടു. 2021ൽ 142-ാം സ്ഥാനത്തായിരുന്നു. അപമാനം തോന്നേണ്ട കാര്യമാണ്. മാധ്യമ സ്ഥാപനങ്ങക്കും മാധ്യമപ്രവർത്തകർക്കും ഇന്റർനെറ്റ് ഉപയോക്താക്കൾക്കും ഓരോ രാജ്യത്തും ലഭിക്കുന്ന സ്വാതന്ത്ര്യവും അതിനു ഭരണകൂടം നൽകുന്ന അംഗീകാരവും വിശകലനം ചെയ്താണ് പട്ടിക തയാറാക്കുന്നത്. ആർഎസ്എഫിന്റെ റിപ്പോർട്ടിലെ സൂചനകൾ ഇങ്ങനെയായിരുന്നു: കൊളോണിയൽവിരുദ്ധ പ്രസ്ഥാനത്തിന്റെ ഉത്പന്നമായ ഇന്ത്യൻ പത്രങ്ങൾ പുരോഗമനപരമായിരുന്നു. എന്നാൽ, 2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ കാര്യങ്ങൾ മാറി. ഏകാധിപത്യ, ദേശീയവാദസ്വഭാവം കൂടുതലായുള്ള ഗവൺമെന്റിൽനിന്നു മാധ്യമപ്രവർത്തകർക്കു സമ്മർദം നേരിടേണ്ടിവന്നിരിക്കുകയാണ്. എല്ലാത്തിലുമുപരി വിമർശിക്കുന്ന മാധ്യമപ്രവർത്തകർ ദേശദ്രോഹികളെന്നു മുദ്രയടിക്കപ്പെടുന്ന സ്ഥിതിയുമായി.
തെരഞ്ഞെടുക്കപ്പെട്ട ചില മാധ്യമങ്ങൾക്ക് അഭിമുഖം അനുവദിച്ചു എന്നതൊഴിച്ചാൽ അധികാരത്തിലേറി ഇതുവരെ, അതായത് കഴിഞ്ഞ ഒന്പതു വർഷത്തിനിടെ ഒരിക്കൽപ്പോലും പ്രധാനമന്ത്രി പത്രസമ്മേളനം നടത്തിയിട്ടില്ലെന്നു പറഞ്ഞത് തെലുങ്കാനയിലെ ഭരണകക്ഷിയായ ബിആർഎസിന്റെ എംഎൽഎ കെ. കവിതയാണ്. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളായ കവിത തുടർന്നു പറഞ്ഞത്, പ്രധാനമന്ത്രിയോടു ചോദ്യം ചോദിക്കാൻ ഒരു മാധ്യമപ്രവർത്തകനും ഇതുവരെ അവസരം ലഭിച്ചിട്ടില്ലെന്നാണ്. പ്രതിപക്ഷം ചോദിക്കുന്ന ചോദ്യങ്ങൾ രാഷ്ട്രീയമെന്നു ചിത്രീകരിക്കും. പക്ഷേ, മാധ്യമങ്ങളുടെ ചോദ്യം ജനങ്ങളുടേതാണ്. പത്രസമ്മേളനങ്ങൾ ഇല്ലാതായതോടെ ആ ചോദ്യങ്ങളാണ് അറിഞ്ഞോ അറിയാതെയോ കേന്ദ്രസർക്കാർ ഇല്ലാതാക്കിയിരിക്കുന്നത്.
ഏതൊരു മാധ്യമസ്ഥാപനത്തിലെയും റെയ്ഡ് വിമർശനങ്ങൾക്കിടയാക്കുമെന്നത് ബിജെപി സർക്കാരിന് അറിയാൻ വയ്യാത്തതല്ല. എന്നാൽ അതൊന്നും ഗൗനിക്കേണ്ടതില്ലെന്ന മനോഭാവത്തോടെ റെയ്ഡുകൾക്കു മുതിരുന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. പ്രതിപക്ഷ പാർട്ടികളെയും മാധ്യമങ്ങളെയും അവർ പ്രകടിപ്പിക്കുന്ന ജനാഭിപ്രായങ്ങളെയും അവഗണിക്കാമെന്ന് ഒരു സർക്കാർ തീരുമാനിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിച്ചാലും അധികാരത്തിൽ തുടരാമെന്ന ധൈര്യമുള്ളതിനാലാണ്. ജനാധിപത്യത്തേക്കാൾ വില വോട്ടുരാഷ്ട്രീയത്തിനു കൊടുക്കുന്നവർക്കേ അങ്ങനെ ചിന്തിക്കാനാകൂ. സംസ്ഥാന സർക്കാരുകളും ഇതു മാതൃകയാക്കിയാൽ പിന്നെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച്, അഥവാ ജനാധിപത്യത്തെക്കുറിച്ചു ചർച്ച ചെയ്യാൻ ആരുണ്ടാകും ബാക്കി?