നമ്മളെഴുതിവച്ചിരിക്കുന്ന ഡയറിക്കുറിപ്പുകളിലെല്ലാം നമ്മുടെ വേദനിക്കുന്ന ഹൃദയമുണ്ട്. നമ്മുടെ ഉയിർത്തെഴുന്നേൽപ്പ് തടഞ്ഞവരെക്കുറിച്ചുള്ള കുറ്റപത്രങ്ങളുണ്ട്. പക്ഷേ, നമ്മൾ വേദനിപ്പിച്ചവരുടെ പൊട്ടിനുറുങ്ങിയ ഹൃദയങ്ങളെക്കുറിച്ച് ഒന്നുമില്ല; ഒരക്ഷരവും. ദൈവത്തെയത്രയും ഉൾക്കൊള്ളാൻ കെൽപ്പുള്ള, ദൈവത്തിന്റെ ആവാസവ്യവസ്ഥയാണ് അപരന്റെ ഹൃദയവും. അതിൽ തൊട്ടുകളിക്കരുത്. ഒരു ഹദയവും വേദനിപ്പിക്കരുത്, ഒരു പൂവും തല്ലിക്കൊഴിക്കരുത്.
ഇതുപോലൊരു ചൂട് അടുത്തകാലത്ത് ഉണ്ടായിട്ടില്ലെന്നാണ് ആളുകളും കാലാവസ്ഥാ നിരീക്ഷകരുമൊക്കെ പറയുന്നത്. റബർതോട്ടങ്ങളിലൂടെ നടന്നിട്ടുള്ളവർക്ക് അതു പെട്ടെന്നു തിരിച്ചറിയാനാകും. നിരനിരയായി നാട്ടിയ കഴുമരങ്ങളെ ഓർമിപ്പിക്കുമായിരുന്നു ഇല കൊഴിഞ്ഞ മരങ്ങൾ. ജീവന്റെ ഒരംശവും കണ്ടെന്നുവരില്ല. കാര്യമറിയാത്ത കുഞ്ഞുങ്ങൾ അതു കണ്ടാൽ ഉണങ്ങിപ്പോയെ മരങ്ങളെന്നേ പറയൂ. വീഴാനിരിക്കുന്ന വിറകുകൾ! ദിവസങ്ങൾ കഴിഞ്ഞു. ഇപ്പോഴും കാൽച്ചുവട്ടിൽ ഞെരിഞ്ഞമരുന്ന കരിയിലകൾ പറയുന്നത് ഇലപൊഴിയും കാലത്തെക്കുറിച്ചാണ്. പക്ഷേ, മുകളിലേക്കു നോക്കൂ, ഉയിർപ്പുതിരുനാൾ കാണാം. നമ്മളതിനെ വസന്തകാലമെന്നാണു വിളിക്കുന്നത്. പൂത്തുലഞ്ഞ മരങ്ങളാകെ ഇലകൾ നിറഞ്ഞിരിക്കുന്നു. കൊടുംചൂടിൽ ഒരു തുള്ളി വെള്ളവും കിട്ടാതിരുന്നിട്ടും വൃക്ഷങ്ങൾ അതിന്റെ ഏറ്റവും വലിയ സമൃദ്ധിയെ പുറത്തെടുത്തിരിക്കുന്നു. അതിവേഗം വന്നിരിക്കുന്ന ഈ മാറ്റത്തെക്കുറിച്ചു ചോദിച്ചാൽ ഉരിഞ്ഞിട്ടിരിക്കുന്ന വസ്ത്രങ്ങൾപോലെ കിടക്കുന്ന കരിയിലകൾ അടക്കം പറയും: “ജീവിച്ചിരിക്കുന്നവരെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്തിന്?’’
ഒരു പുലർകാല കുർബാനയ്ക്കൊടുവിൽ, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ ആഘോഷിക്കുകയാണ് ലോകമിന്ന്. സത്യത്തെ കല്ലറയിൽ അടയ്ക്കുന്ന അധികാരികൾ ചത്തു കെട്ടു പോകുമെന്നും സത്യം ഉയിർത്തെഴുന്നേൽക്കുമെന്നും മുഖത്തുനോക്കി പറയുന്ന ഒഴിഞ്ഞ കല്ലറ കണ്ടിട്ടാണ് നമ്മൾ പള്ളിയിൽനിന്നു മടങ്ങിയത്. അതു മതി അതിജീവിക്കാൻ. നെരൂദ ഓർത്തതിലും കവിതയിലുടെ ഓർമിപ്പിച്ചതിലും ഉയിർപ്പുതിരുനാളുണ്ട്. “പൂവുകളെല്ലാം നിങ്ങൾക്ക് ഇറുത്തു കളയാം. പക്ഷേ, വസന്തം വരുന്നതു തടയാനാവില്ല.’’ എന്നിട്ടും നമ്മൾ അധികാര ദണ്ഡുകളാൽ പൂവുകൾ തല്ലിക്കൊഴിക്കുകയാണ്. സത്യം പറയുന്നവരുടെ നാവിനെ അധികാരത്തിലിരിക്കുന്ന ഏതാനും പേർക്കു മാത്രമല്ല ഭയം, നമ്മിൽ പലർക്കും ഇഷ്ടമില്ല. മറ്റുള്ളവർ തല്ലിക്കൊഴിക്കുന്ന പുഷ്പങ്ങളെക്കുറിച്ചു രോഷാകുലരാകുന്നതിനിടെ കൈയിലെ വടിയും കാൽച്ചുവട്ടിലെ ചെറുപൂവുകളും കാണാനാവാത്ത മനുഷ്യർക്കു മുന്നിൽ പിടിച്ച കണ്ണാടിയാണ് ഉയിർപ്പുതിരുനാൾ. വീടുകളിലും ജോലിസ്ഥലത്തും പള്ളിയിലും പള്ളിക്കൂടത്തിലും സമൂഹത്തിലുമൊക്കെ എത്ര കണ്ണീർപ്പൂവുകൾ വീണുകിടക്കുന്നുണ്ടാകും? ആഘോഷങ്ങളുടെ നുരയുന്ന പാനപാത്രങ്ങളിൽ അത്തരം വീണപൂവുകൾ തെളിഞ്ഞെന്നു വരില്ല. ആണിപ്പഴുതുകൾ മായാത്ത ശരീരങ്ങളിലേക്കും മനസുകളിലേക്കും ഉറ്റുനോക്കുക തന്നെ വേണം.
ക്രിസ്തുവിനെയും ഉയിർപ്പിനെയും ബുദ്ധികൊണ്ട് എങ്ങനെ ഉൾക്കൊള്ളുമെന്നോർത്ത് ഉറങ്ങാത്ത രാത്രികളിൽ ആകുലരായവർ ഒന്നോ രണ്ടോ ആണോ? ദൈവത്തെക്കുറിച്ച് അന്വേഷിച്ചു മടുത്തവർ അന്നുമിന്നുമുണ്ട്. കസാൻദ് സാക്കീസിന്റെ ‘സോർബ ദ ഗ്രീക്ക്’ എന്ന പുസ്തകത്തിൽ ജീവിതത്തിന്റെ നിഗൂഢതകൾ വിശദീകരിക്കുന്ന കൂട്ടുകാരനോട് സോർബ പറയുന്നുണ്ട്, “എന്റെ തലയോട്ടിക്കു കട്ടി കൂടുതലാണു ബോസ്. ഇതൊന്നും എനിക്കു മനസിലാകില്ല. അല്ലെങ്കിൽ ഇതൊരു കഥയായി പറഞ്ഞുതരാമോ ഹുസൈൻ ആഗയെപ്പോലെ? അയാൾ ഞങ്ങളുടെ അയൽക്കാരനായിരുന്നു. ഒരു വയസൻ തുർക്കി, പരമ ദരിദ്രൻ....ശരിക്കും വിശുദ്ധനായ ഒരു മനുഷ്യനായിരുന്നു അയാൾ. ഒരു ദിവസം എന്നെപ്പിടിച്ചു മടിയിലിരുത്തി തലയിൽ കൈവച്ച് അനുഗ്രഹിച്ചുകൊണ്ട് അയാൾ പറഞ്ഞു. നിന്നോട് ഞാനൊരു സ്വകാര്യം പറയാം. എന്നാൽ ഇപ്പോൾ നിനക്കതു മനസിലാകില്ല. നീ ചെറിയ കുട്ടിയല്ലേ. പക്ഷേ, വളർന്നു വലുതാകുന്പോൾ നിനക്കതു മനസിലാകും. സ്വർഗത്തിന്റെ ഏഴു നിലകൾക്കോ ഭൂമിയുടെ ഏഴു നിലകൾക്കോ ദൈവത്തെ ഉൾക്കൊള്ളാൻ കഴിയില്ല. എന്നാൽ, മനുഷ്യന്റെ ഹൃദയത്തിന് അതു കഴിയും. അതുകൊണ്ട് നീ ശ്രദ്ധയോടെ വേണം ജീവിക്കാൻ. ഒരിക്കലും ഒരു മനുഷ്യന്റെ ഹൃദയം വേദനിപ്പിക്കരുത്.’’
നമ്മളെഴുതിവച്ചിരിക്കുന്ന ഡയറിക്കുറിപ്പുകളിലെല്ലാം നമ്മുടെ വേദനിക്കുന്ന ഹൃദയമുണ്ട്. നമ്മുടെ ഉയിർത്തെഴുന്നേൽപ്പ് തടഞ്ഞവരെക്കുറിച്ചുള്ള കുറ്റപത്രങ്ങളുണ്ട്. പക്ഷേ, നമ്മൾ വേദനിപ്പിച്ചവരുടെ പൊട്ടിനുറുങ്ങിയ ഹൃദയങ്ങളെക്കുറിച്ച് ഒന്നുമില്ല; ഒരക്ഷരവും. ദൈവത്തെയത്രയും ഉൾക്കൊള്ളാൻ കെൽപ്പുള്ള, ദൈവത്തിന്റെ ആവാസവ്യവസ്ഥയാണ് അപരന്റെ ഹൃദയവും. അതിൽ തൊട്ടുകളിക്കരുത്. ഒരു ഹദയവും വേദനിപ്പിക്കരുത്, ഒരു പൂവും തല്ലിക്കൊഴിക്കരുത്. അധികാര പ്രമത്തതയുടെയും ആർത്തിയുടെയും അടിച്ചമർത്തലിന്റെയും ആൾക്കൂട്ട ഭ്രാന്തുകളുടെയും അവകാശ നിഷേധത്തിന്റെയും യുദ്ധത്തിന്റെയും കല്ലറകൾ തകർത്ത് ക്രിസ്തുവിനൊപ്പം പ്രപഞ്ചമാകെ തലയുയർത്തിനിന്ന വസന്തകാലമാണ് ഉയിർപ്പുതിരുനാൾ!
നമ്മുടെ വിഷാദത്തിന്റെയും ഭയത്തിന്റെയും പട്ടിണിയുടെയും വേദനയുടെയും രോഗത്തിന്റെയും അടച്ചിട്ട മുറികളിലേക്ക് മുളപൊട്ടിയതുപോലെ ഒരാൾ വന്നുകയറി, മുറികൂടാത്ത കൈ ഉയർത്തി “നിങ്ങൾക്കു സമാധാനം’’ എന്നു പറയുകതന്നെ ചെയ്യും. ആ മഹാവസന്തത്തെ മേലാസകലം അണിയാൻ, ഒറ്റപ്പെട്ട ദ്വീപല്ലാത്തതും സ്നേഹമുള്ളതുമായ ഒരു ഹൃദയം മാത്രം മതി. അതുണ്ടെന്ന് ഉറപ്പാക്കാം; ഉയർപ്പുതിരുനാൾ ആഘോഷിക്കാം.