ബിരുദ പരീക്ഷകൾക്കും ഓണ്‍ലൈൻ ചോദ്യപേപ്പർ;പരീക്ഷാനടത്തിപ്പിൽ അടിമുടി മാറ്റവുമായി എംജി യൂണിവേഴ്സിറ്റി
കോട്ടയം: ചോദ്യക്കടലാസ് മാറി പൊട്ടിക്കുന്നതടക്കമുള്ള പരീക്ഷാ പ്രശ്നങ്ങൾ പഴങ്കഥയാവുന്നു. ബിരുദ പരീക്ഷയ്ക്ക് കോളജുകളിൽ ഓണ്‍ലൈനായി ചോദ്യക്കടലാസ് നൽകുന്ന സംവിധാനമൊരുക്കി, പരീക്ഷാ നടത്തിപ്പിന് തയാറെടുത്ത് എംജി യൂണിവേഴ്സിറ്റി. ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് സർവകലാശാല വിജയകരമായി നടപ്പാക്കിയ ഓണ്‍ലൈൻ ചോദ്യക്കടലാസ് സംവിധാനമാണ് ഇതാദ്യമായി ബിരുദപരീക്ഷകൾക്കും ഏർപ്പെടുത്തുന്നത്.
196 കോളജുകളിൽ 27ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദ സിബിസിഎസ് 2017 പരീക്ഷകൾക്ക് ഓണ്‍ലൈൻ ചോദ്യപേപ്പറുകളാണ് ഉപയോഗിക്കുക. സർവകലാശാല തയ്യാറാക്കിയ ചോദ്യബാങ്കിൽ നിന്നു കംപ്യൂട്ടർ തെരഞ്ഞെടുക്കുന്ന ചോദ്യക്കടലാസ് പരീക്ഷാദിവസം ഓണ്‍ലൈനായി കോളജുകൾക്ക് ലഭ്യമാക്കും. കോളജുകൾ ഇവ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് വിദ്യാർഥികൾക്ക് നൽകും. വളരെയധികം സുരക്ഷാസംവിധാനങ്ങളുള്ള സെക്വർ ക്വസ്റ്റ്യൻപേപ്പർ ട്രാൻസ്മിഷൻ സിസ്റ്റത്തിലൂടെയാണ് ചോദ്യപേപ്പറുകൾ ലഭ്യമാക്കുക. ചോദ്യപേപ്പറുകൾ കോളജുകൾക്ക് നൽകുന്നതിന് പ്രത്യേക വെബ്സൈറ്റും പ്രിൻസിപ്പൽമാർക്ക് ലോഗിൻ ഐഡിയും പാസ്വേഡും നൽകും. ഇതുപയോഗിച്ചാണ് ചോദ്യപേപ്പറുകൾ ഡൗണ്‍ലോഡ് ചെയ്യുക. പരീക്ഷ നടക്കുന്നതിന് നിശ്ചിത സമയത്തിന് മുന്‍പാണ് ചോദ്യപേപ്പർ ഓണ്‍ലൈനായി കോളജുകൾക്ക് നൽകുക.
ചോദ്യബാങ്കിൽ നിന്ന് കംപ്യൂട്ടർ മുഖേന ചോദ്യങ്ങൾ തെരഞ്ഞെടുക്കുന്നതിനാൽ അഞ്ചുവർഷത്തേക്ക് ചോദ്യങ്ങൾ ആവർത്തിക്കില്ലെന്ന പ്രത്യേകതയുണ്ട്. ചോദ്യങ്ങൾ ഓരോ വർഷവും പുതുക്കും. ചോദ്യക്കടലാസ് അച്ചടിച്ച് കോളജുകളിൽ എത്തിക്കുക, സുരക്ഷിതമായി സൂക്ഷിക്കുക എന്നിവയടക്കമുള്ള കാര്യങ്ങളിൽ നേരിട്ട പ്രശ്നങ്ങൾക്ക് ഓണ്‍ലൈൻ സംവിധാനം പരിഹാരമാകും. ഉച്ചയ്ക്ക് ഒന്നര മുതൽ നാലര വരെയാണ് പരീക്ഷ നടക്കുക.
ഓണ്‍ലൈൻ ചോദ്യപേപ്പർ സംവിധാനം നടപ്പാക്കുന്നതിനോടനുബന്ധിച്ച് പരീക്ഷാചുമതലയുള്ള അഡീഷണൽ ചീഫ് സൂപ്രണ്ട്, അധ്യാപകഅനധ്യാപക ജീവനക്കാർ എന്നിവർക്ക് പരിശീലനം നൽകി. സർവകലാശാല അസംബ്ലി ഹാളിൽ നടന്ന പരിശീലന പരിപാടി വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. പരീക്ഷകളടക്കം എല്ലാ സംവിധാനങ്ങളും സേവനങ്ങളും ഓണ്‍ലൈനാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സിൻഡിക്കേറ്റംഗം ഡോ.പി.കെ. പത്മകുമാർ അധ്യക്ഷത വഹിച്ചു. സിൻഡിക്കറ്റംഗങ്ങളായ ഡോ.ആർ. പ്രഗാഷ്, ഡോ.എ. ജോസ്, പരീക്ഷാ കണ്ട്രോളർ ഡോ. തോമസ് ജോണ്‍ മാന്പറ എന്നിവർ പ്രസംഗിച്ചു. ഓണ്‍ലൈൻ സംവിധാനത്തിന്റെ അന്തിമ ട്രയൽ 19, 22, 24 തീയതികളിൽ നടക്കുമെന്ന് ഡോ. ആർ. പ്രഗാഷ് പറഞ്ഞു.
പരീക്ഷ തീയതി
മൂന്നാം സെമസ്റ്റർ ബിആർക് (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, 2011 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 28ന് ആരംഭിക്കും. അഞ്ചാം സെമസ്റ്റർ ബിആർക് (2016 അഡ്മിഷൻ റഗുലർ, 2015 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, 2011 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 29ന് ആരംഭിക്കും. ഒന്‍പതാം സെമസ്റ്റർ ബിആർക് (2015 അഡ്മിഷൻ റഗുലർ, 2011 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 30ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
പത്താം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം എൽഎൽബി (ഓണേഴ്സ് 2013 അഡ്മിഷൻ റഗുലർ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിബിഎ എൽഎൽബി (ഓണേഴ്സ് 2013 അഡ്മിഷൻ റഗുലർ) പരീക്ഷകൾ ഡിസംബർ ഏഴിനും പത്താം സെമസ്റ്റർ ബിഎ എൽഎൽബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2013 അഡ്മിഷൻ റഗുലർ, 2012 അഡ്മിഷൻ സപ്ലിമെന്ററി), ബിഎ (ക്രിമിനോളജി) എൽഎൽബി (ഓണേഴ്സ്) പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2011 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 12നും ആരംഭിക്കും. അപേക്ഷകൾ 21 വരെയും 500 രൂപ പിഴയോടെ 22 വരെയും 1000 രൂപ സൂപ്പർഫൈനോടെ 24 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.
പ്രാക്്ടിക്കൽ
2018 ഒക്ടോബറിൽ നടന്ന അഞ്ചാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി (സിബിസിഎസ്എസ് റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 22 മുതൽ അതത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
ഫിസിക്കൽ എജ്യൂക്കേഷൻ മൂല്യനിർണയം ആലുവയിലും കോട്ടയത്തും
അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് നവംബർ 2018 ബിരുദ പരീക്ഷയുടെ ഫിസിക്കൽ എജ്യൂക്കേഷൻ ഓപ്പണ്‍ കോഴ്സിന്റെ മൂല്യനിർണയം ആലുവ, കോട്ടയം ക്യാന്പുകളിൽ മാത്രമാണുള്ളത്. ബന്ധപ്പെട്ട അധ്യാപകർ ക്യാന്പുകളിൽ ഹാജരാകണം.
പരീക്ഷാഫലം
2018 മാർച്ചിൽ നടത്തിയ രണ്ടാം വർഷ ബിഫാം (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.
2018 ജനുവരിയിൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ (ഹിസ്റ്ററി, ആന്ത്രോപോളജി സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഓഗസ്റ്റിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്തിയ പിഎച്ച്ഡി കോഴ്സ് വർക്ക് (ലോ സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.