അധ്യാപക വിദ്യാഭ്യാസം വെല്ലുവിളികളും സാധ്യതകളും: സെമിനാര്‍ ആരംഭിച്ചു
തേഞ്ഞിപ്പലം: വിദ്യാഭ്യാസ പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അധ്യാപക വിദ്യാഭ്യാസം വെല്ലുവിളികളും പുതിയ സാധ്യതകളും എന്ന വിഷയത്തില്‍ ത്രിദിന അന്താരാഷ്ട്ര സെമിനാര്‍ ആരംഭിച്ചു. വൈസ് ചാന്‍സലര്‍ ഡോ.കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.
പഠനവകുപ്പ് മേധാവി ഡോ.പി.കെ.അരുണ അധ്യക്ഷത വഹിച്ചു. അധ്യാപക വിദ്യാഭ്യാസത്തിലെ വെല്ലുവളികളും പ്രശ്നങ്ങളും എന്ന വിഷയത്തില്‍ കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.ടി.കെ.നാരായണന് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പ്രഫ.പി.ഉഷ സ്വാഗതവും ഡോ.എ.ഹമീദ് നന്ദിയും പറഞ്ഞു. മലേഷ്യ കെബാംഗ്സാന് സര്‍വകലാശാലാ പ്രഫസര്‍ ഡോ. മുഹമ്മദ് സത്താര്‍ റസൂല്‍, മലേഷ്യയിലെ മലയാള സര്‍വകലാശാലാ വിദ്യാഭ്യാസ ഫാക്കല്‍ട്ടി ഡോ.റോസ് അമ്ന ബിന്ത് അബ്ദുറഹൂഫ്, ഡോ.ടി.വസുമതി, ഡോ.സി.എം. ബിന്ദു തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നയിച്ചു. സെമിനാര്‍ 31ന് സമാപിക്കും.
സെമിനാര്‍ ആരംഭിച്ചു
തേഞ്ഞിപ്പലം: ഇംഗ്ലീഷ് പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീ സിനിമയില്‍ എന്ന വിഷയത്തില്‍ നടത്തുന്ന ത്രിദിന ദേശീയ സെമിനാര്‍ ആരംഭിച്ചു. പ്രശസ്ത സിനിമാ പ്രവര്‍ത്തക അര്‍ച്ചന പത്മിനി ഉദ്ഘാടനം ചെയ്തു. ടി.മുരളീധരന് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ബൈജുരാജ്, കുഞ്ഞില എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. പരിപാടിയോടനുബന്ധിച്ച് സിനിമാ പ്രദര്‍ശനവും ചര്‍ച്ചയും സംഘടിപ്പിക്കുന്നുണ്ട്. സെമിനാര്‍ 31ന് സമാപിക്കും.
ജീവനക്കാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു
തേഞ്ഞിപ്പലം: ഗോള്‍ഡന്‍ ജൂബിലി ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കാലിക്കട്ട് സര്‍വകലാശാല ജീവനക്കാര്‍ക്ക് വിവരാവകാശ നിയമത്തെക്കുറിച്ചും ഓഫീസ് നടപടികളെക്കുറിച്ചും പരിശീലനം നൽകി.
വിവരാവകാശ നിയമം സംസ്ഥാന റിസോഴ്സ് പേഴ്സണ്‍ ലളിത് ബാബുവും ജോയിന്റ് രജിസ്ട്രാര്‍ സി.എസ്.മോഹനകൃഷ്ണനും ക്ലാസുകള്‍ നയിച്ചു. സര്‍വകലാശാലയിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്കാണ് പരിശീലനം സംഘടിപ്പിച്ചത്.
ഗോത്ര ജീവിത വീക്ഷണത്തിനനുസൃതമായി പാഠ്യപദ്ധതി രൂപപ്പെടുത്തണം: പ്രഫ.ഗ്ലെന്‍ കാര്ക്കോംഗര്
തേഞ്ഞിപ്പലം: ഗോത്ര വിഭാഗങ്ങളുടെ വ്യത്യസ്ത ജീവിത വീക്ഷണങ്ങള്‍ക്കും സമീപനങ്ങള്‍ക്കും അനുസൃതമായി സര്‍വകലാശാലാ, സ്കൂള്‍ പാഠ്യപദ്ധതികള്‍ രൂപകല്‍പ്പന ചെയ്യേണ്ടതുണ്ടെന്ന് പ്രഫ.ഗ്ലെന്‍ കാര്ക്കോംഗര് . കാലിക്കട്ട് സര്‍വകലാശാലയുടെ വയനാട് ചെതലയത്തെ ഗോത്ര വര്‍ഗ പഠനഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന ത്രിദിന സെമിനാറിന്റെ രണ്ടാം ദിനം "ഗോത്ര മനഃശാസ്ത്രവും പാഠ്യപദ്ധതിയും' എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗോത്ര വര്‍ഗങ്ങളുടെ കാഴ്ചപ്പാടുകള്‍ മുഖ്യധാരാ സര്‍വകലാശാലകളുടെ രീതികളുമായി യോജിച്ചുപോകില്ല. ഗോത്ര വര്‍ഗ്ഗങ്ങളുടെ കാഴ്ചപ്പാടുകള്‍ക്ക് ഊന്നല്‍ നല്കുന്ന സര്‍വകലാശാലാ സംവിധാനത്തില്‍ പ്രതിനിധാനം കൂടുതല്‍ ഉറപ്പുവരുത്താന്‍ കഴിയും. അതിലേക്കുള്ള കാല്‍വയ്പാണ് ഗോത്ര മനഃശാസ്ത്രം എന്ന പഠനമേഖലയെന്ന് കാര്ക്കോംഗര് പറഞ്ഞു. പ്രതിനിധാനത്തിന്റെ രാഷ്ട്രീയം: ദളിത്, ആദിവാസി, ന്യൂനപക്ഷം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഇന്ന് സമാപിക്കും.