കണ്ണില്ലാത്ത നിയമങ്ങളും കരളില്ലാത്ത ഉദ്യോഗസ്ഥരും കൈകോർത്തപ്പോൾ ആയിരക്കണക്കിനു കുട്ടികളുടെ ഭാവി ഇരുളടഞ്ഞു. കേന്ദ്ര സർക്കാരിന്റെ ബാലനീതി നിയമം നടപ്പാക്കുന്പോൾ ഉണ്ടാകുന്ന സാങ്കേതിക തടസങ്ങൾ മൂലം നൂറുകണക്കിനു ശിശുബാലമന്ദിരങ്ങളും അവിടങ്ങളിൽ അന്തേവാസികളായിരുന്ന ആയിരക്കണക്കിനു ബാലകരും നിയമത്തിന്റെ ഉരുക്കുമുഷ്ടിയിലമർന്നു. സർക്കാരിന്റെ സംരക്ഷണനിയമം സംഹാരനിയമമായി മാറിയതു കൊടുംക്രൂരതയായിപ്പോയെന്നു പറയാതിരിക്കാൻ വയ്യ.
കേരളത്തിലെ ബാലമന്ദിരങ്ങളിൽ കഴിഞ്ഞിരുന്ന പല കുട്ടികളും ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും സ്വരക്ഷയ്ക്കുപോലും മറ്റു മാർഗങ്ങൾ ഇല്ലാത്തവരായിരുന്നെന്നതു മറന്നുകൂടാ. ആരെല്ലാമുണ്ടായിരുന്നു അക്കൂട്ടത്തിൽ എന്നു നാം ചിന്തിക്കേണ്ടതല്ലേ? കുട്ടികളെ സുരക്ഷിതമായ ഒരിടത്താക്കിയാൽ കൂലിവേല ചെയ്ത് വൃദ്ധരായ മാതാപിതാക്കൾക്കും തനിക്കും വല്ലവിധവും കഴിഞ്ഞുകൂടാമായിരുന്നു എന്നു കരുതിയിരുന്ന വിധവകളുടെ മക്കൾ, സന്ധ്യയാകുന്പോൾ അലറിവിളിച്ചുകൊണ്ട് നാലുകാലിൽ കയറിവരുന്ന അച്ഛന്റെ ആക്രോശം ഒതുങ്ങുന്നതുവരെയും വീടിനു സമീപമുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കേണ്ടിവരുന്ന അമ്മക്കോലങ്ങളുടെ മക്കൾ, കറിയുടെ രുചി കുറഞ്ഞുപോയതിന് അമ്മമാരോടു കയർത്ത് അത്താഴപ്പാത്രം വലിച്ചെറിഞ്ഞ് കുടുംബം പട്ടിണിയിലാക്കൽ പതിവാക്കിയ പിതാക്കന്മാരുടെ മക്കൾ, അച്ഛന്റെ രണ്ടാംഭാര്യയുടെ ഉഗ്രശാസനത്തിൽ പുസ്തകങ്ങളും പഠനോപകരണങ്ങളും വലിച്ചെറിയപ്പെട്ട നിസഹായ ബാല്യങ്ങൾ, അമ്മയുടെ കാമുകന്റെ മർദനമേൽക്കേണ്ടിവരുന്ന വ്യഥിതഹൃദയങ്ങൾ, രണ്ടാനച്ഛന്റെ കഴുകക്കണ്ണുകൾ കൊത്തിവലിക്കുന്ന ബാല്യങ്ങൾ, മാതാപിതാക്കളെ കണ്ടിട്ടില്ലാത്തവർ, മാതാപിതാക്കൾക്കു വേണ്ടാത്തവർ, അങ്ങനെ ഏതെല്ലാം തരക്കാർ.
ഇപ്രകാരം ശോചനീയതയുടെ പാരമ്യത്തിൽ കഴിയുന്ന എത്രയെത്ര ബാല്യങ്ങൾക്കാണ് സമാധാനപൂർണമായി കഴിഞ്ഞുകൂടാനും വിദ്യാഭ്യാസം ചെയ്യാനുമുള്ള അവസരം ഈ ബാലനീതിനിയമം മൂലം ഇല്ലാതായത്. ചുരുണ്ടുകൂടാനൊരിടവും അല്പം ഭക്ഷണവും മാത്രം കിട്ടിയാൽ മതിയായിരുന്നു എന്നു കുരുതിയിരുന്ന ഈ കുഞ്ഞുങ്ങൾക്കു പ്രസ്തുത മന്ദിരങ്ങളിൽ ജന്മം നൽകാത്ത മാതാപിതാക്കൾ നൽകുന്ന വാത്സല്യാതിരേകം ആരുടെ മനസാണു നിറയ്ക്കാത്തത്.
ഇങ്ങനെയുള്ള സ്ഥാപനങ്ങളിൽ പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥരിൽ പലരും പ്രതിലോമകരമായ നിലപാടുകളോടെ പെരുമാറുന്നു വെന്നു കാണുന്നതു ഖേദകരമാണ്. ഒരു സ്ഥാപനത്തിൽ ഒരിക്കൽ സന്ദർശനം നടത്തിയ ഒരു ഉദ്യോഗസ്ഥൻ കുട്ടികളിൽനിന്ന് എന്തെങ്കിലും ആക്ഷേപം കിട്ടാനായി വളരെയേറെ പരിശ്രമിച്ചു. ഒടുവിൽ അദ്ദേഹം കണ്ടുപിടിച്ച ഒരേയൊരു കുറ്റം, കുട്ടികൾക്ക് രാവിലെയുണ്ടാക്കുന്ന ഭക്ഷണം സ്കൂളിലേക്കു കൊടുത്തുവിടുന്നു എന്നതാണ്. ഉടൻതന്നെ അദ്ദേഹം ആയയെ വിളിച്ച് സമാധാനമാരാഞ്ഞു. സാറ് ഓഫീസിലേക്കു കൊണ്ടുപോകുന്ന ഭക്ഷണം സാറിന്റെ ഭാര്യ രാവിലെയുണ്ടാക്കുന്നതല്ലേ എന്ന ആയയുടെ മറുചോദ്യത്തിന് അദ്ദേഹത്തിനു മറുപടിയുണ്ടായില്ല. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളോട് നമ്മുടെ ഉദ്യോഗസ്ഥവൃന്ദം പുലർത്തുന്ന സൗമനസ്യത്തിന് ഒരു ഉദാഹരണം മാത്രം എടുത്തുകാട്ടിയെന്നേയുള്ളൂ.
ഒരിക്കൽ ഒരു ബാലമന്ദിരത്തിൽ ചെന്ന് അതിന്റെ ഡയറക്ടറായ ഒരു പുരോഹിതനുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ആറോ ഏഴോ വയസു തോന്നിക്കുന്ന ഒരു ബാലൻ അകത്തുനിന്ന് കടന്നുവന്ന് ആ പുരോഹിതന്റെ കഴുത്തിൽ വട്ടംപിടിച്ചുകൊണ്ടു കസേരയുടെ പിറകിൽ തൂങ്ങി. അച്ചാ, എന്നു വിളിച്ചുകൊണ്ട് എന്തോ സ്വകാര്യം ആ വൃദ്ധപുരോഹിതന്റെ കാതിൽ പറഞ്ഞു. അതിന് അനുമതി ലഭിച്ചതോടെ അവൻ തുള്ളിച്ചാടി അകത്തേക്കോടി. അപ്പോഴേക്കും അഞ്ചാറു മുതിർന്ന കുട്ടികൾ അവൻ ഉന്നയിച്ച അതേ ആവശ്യവുമായി ഓടിയെത്തിക്കഴിഞ്ഞിരുന്നു.
പിന്നെ വൈകിയില്ല, ഞങ്ങളെ ബസ് സ്റ്റോപ്പിൽ വിടാൻ വാഹനം സ്റ്റാർട്ട് ചെയ്ത് അച്ചന്റെ മടിയിലൊഴികെ വാഹനത്തിൽ കുട്ടികൾ കയറി. ചെരിപ്പ്, ഉടുപ്പ് എന്നു തുടങ്ങി പലതും വാങ്ങാനുണ്ടത്രേ അവർക്ക്. ഇളയകുട്ടിയെക്കൊണ്ട് അസാധ്യകാര്യങ്ങൾക്ക് അനുവാദം വാങ്ങിയെടുക്കുന്ന കുടുംബങ്ങളിലെ സന്പ്രദായങ്ങൾ അവിടെയും കണ്ടപ്പോൾ ധാരാളം പേരക്കുട്ടികളും സ്നേഹധനനായ ഒരു മുത്തച്ഛനുമുള്ള ആ കുടുംബം എത്ര ധന്യമാണെന്ന ചിന്തയിൽ കണ്ണുനിറഞ്ഞുപോയി. ആ കുടുംബത്തിനു മുകളിലും സാങ്കേതികതയുടെ പൂട്ട് വീണല്ലോ എന്നോർക്കുന്പോൾ ഇന്നും മനസു കേഴുന്നു. കുട്ടികളുടെ ക്ഷേമം ആഗ്രഹിക്കുന്ന ആർക്കെങ്കിലും ഇപ്രകാരമൊരു സ്ഥിതിവിശേഷം തുടരുന്നത് അഭികാമ്യമാകുമോ?
ഡോ.സി.ടി. ഫ്രാൻസിസ്, ചിറ്റിലപ്പള്ളി, മുതലക്കോടം