കരടു വിദ്യാഭ്യാസനയവും സാംസ്കാരിക ദേശീയതയും എന്ന പേരിൽ പ്രഫ. റോണി കെ. ബേബി ദീപികയിൽ എഴുതിയ ലേഖനം വായിച്ചു. ഇന്ത്യയുടെ കരടു വിദ്യാഭ്യാസനയം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ പ്രസ്തുത ലേഖനം സമഗ്രമായ അവലോകനത്തിന് വിധേയമാക്കപ്പെടുമെന്നതിൽ തർക്കമില്ല. എന്നാൽ, സംസ്കൃതപഠനം കൊണ്ട് ലേഖകൻ വിഭാവനം ചെയ്യുന്നതുപോലെയുള്ള ആപത്തുകളൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടാനാണ് ഈ കത്ത്.
കരടു വിദ്യാഭ്യാസനയത്തിൽ ഏറ്റവും കൂടുതൽ വിമർശനത്തിനു വിധേയമാക്കപ്പെടുന്നത് ഹിന്ദിസംസ്കൃത ഭാഷകൾ പഠിക്കുന്നതിനു നൽകപ്പെടുന്ന പ്രാധാന്യമാണ്. ഇതിലൂടെ ഭാഷാപരമായി ഹിന്ദിയും സാംസ്കാരികമായി സംസ്കൃതവും ഇന്ത്യ മുഴുവൻ ആധിപത്യം സ്ഥാപിച്ചേക്കുമോ എന്ന ആശങ്ക മുഴങ്ങിക്കേൾക്കുന്നു. അതിൽതന്നെ സംസ്കൃതപഠനം മൂലം വൈദിക സംസ്കാരവും അതിലൂടെ ആര്യവത്കരണവും ബ്രാഹ്മണവത്കരണവും വീണ്ടും നടപ്പിൽ വരുമോ എന്ന ആശങ്കയും. ഹിന്ദുപരിവാർ സംഘടനകളുടെ ആധിപത്യം രാജ്യം മുഴുവൻ വ്യാപിക്കാനും ഇതു കാരണമാകില്ലേ എന്ന സംശയവും ഒട്ടും പിന്നിലല്ല. ഇതിൽ എത്രമാത്രം യാഥാർഥ്യമുണ്ടെന്നു ചിന്തിക്കേണ്ടത് അനിവാര്യമാണ്.
കേരളത്തിൽ സംസ്കൃതം പഠിച്ച ക്രിസ്ത്യാനികളും മുസ്ലിംകളും തീർത്തും വിരളമല്ല എന്ന വസ്തുത ആർക്കാണറിഞ്ഞുകൂടാത്തത്? പള്ളികളോടു ചേർന്ന് പള്ളിക്കൂടങ്ങൾ വേണമെന്നു നിഷ്കർഷിച്ച ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ മാന്നാനത്ത് സ്ഥാപിച്ചത് ഒരു സംസ്കൃത വിദ്യാലയമായിരുന്നു. കേരളത്തിൽ, കേന്ദ്രീയ സർക്കാരിനു കീഴിൽ, ഇന്നു പുറനാട്ടുകരയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ സംസ്കൃത വിദ്യാപീഠം, പാവറട്ടിയിൽ സ്ഥാപിച്ചത് പി.ടി. കുര്യാക്കോസ് മാസ്റ്ററായിരുന്നു. വടവാതൂർ സെമിനാരിയിൽ സംസ്കൃതം പഠിപ്പിച്ചുകൊണ്ടിരുന്ന കട്ടക്കലച്ചനും പ്രക്രിയാഭാഷ്യം എന്ന സംസ്കൃത വ്യാകരണഗ്രന്ഥം രചിച്ച ഫാ. ജോൺ കുന്നപ്പള്ളിയും ഫാ. ജോസ് ചൊവാറ്റുകുന്നേലുമെല്ലാം സംസ്കൃതഭാഷയിൽ പ്രാവീണ്യം നേടിയിരുന്നവരാണെന്ന വസ്തുത അനിഷേധ്യമാണ്. പാണിനീയപ്രദ്യോതം എന്ന വ്യാകരണഗ്രന്ഥം രചിച്ച ഐ.സി. ചാക്കോയും ക്രിസ്തുഭാഗവതം എന്ന സംസ്കൃത മഹാകാവ്യം രചിച്ച പ്രഫ. പി.സി. ദേവസ്യയും സംസ്കൃതം പഠിക്കാത്തവരാണോ? യൂസഫലി കേച്ചേരി, കലാമണ്ഡലം ഹൈദരാലി മുതലായ പ്രശസ്തരും സംസ്കൃതം പഠിച്ചവരാണ്.
നമ്മുടെ യൂണിവേഴ്സിറ്റികളിലും കോളജുകളിലും എത്രയോ സംസ്കൃതം പ്രഫസർമാർ മുസ്ലിം സമുദായത്തിൽനിന്നുള്ളവരാണ്? എന്നാൽ, അവരാരും തന്നെ ഹിന്ദു പരിവാരസംഘടനകളിൽ അഭയം തേടുകയോ ബ്രാഹ്മണമേധാവിത്വത്തിന്റെ വക്താക്കളായി മാറുകയോ ചെയ്തിട്ടില്ല. സംസ്കൃതം പഠിച്ച ഹിന്ദുക്കൾ തന്നെ എല്ലാവരും ഹിന്ദുത്വവാദികളാണോ? കേരളത്തിലെ സംസ്കൃത സർവകലാശാലയിലോ സംസ്കൃത കോളജുകളിലോ ഹൈന്ദവ സംഘടനകൾക്കു മേൽക്കൈ ലഭിച്ചിട്ടില്ല.
നമ്മുടെ രാജ്യത്ത്, ഒരുകാലത്ത് പല വിധത്തിലുമുള്ള അനാചാരങ്ങൾ നടമാടിയിരുന്നുവെന്നത് സത്യം തന്നെയാണ്. എന്നാൽ, അതെല്ലാം സംസ്കൃതം പഠിച്ചതുകൊണ്ടോ ഹിന്ദുത്വത്തിന്റെ പ്രഭാവം കൊണ്ടോ അല്ല. മറിച്ച് സംസ്കൃതവും അതിലൂടെ പ്രസരിക്കുന്ന സംസ്കാരവും ഉൾക്കൊള്ളാത്തതുകൊണ്ടാണ്. മറിച്ചുള്ള മുദ്രകുത്തൽ ശരിയല്ല. തുഞ്ചത്തെഴുത്തച്ഛനും ശ്രീനാരായണഗുരുവും വി.ടി. ഭട്ടതിരിപ്പാടും ചെറുകാടുമെല്ലാം സംസ്കൃതം അറിയാത്തവരായിരുന്നുവോ? ഇത്രയേറെ ദൃഷ്ടാന്തങ്ങൾ നമുക്കു മുന്നിലുണ്ടായിരുന്നിട്ടും സംസ്കൃതപഠനം, വേദകാലം മുതൽ രൂപപ്പെട്ടു വരുന്ന ആര്യവത്കരണത്തിലും ബ്രാഹ്മണവത്കരണത്തിലും അധിഷ്ഠിതമായ ഹിന്ദുത്വസംസ്കാരം പ്രചരിക്കുന്നതിന് കാരണമാകുമെന്നു കരുതുന്നതിൽ വസ്തുതാപരമായ വൈകല്യങ്ങളുണ്ട്.
സംസ്കൃതവും ഹിന്ദുത്വസംസ്കാരവും ശരിയായി ഗ്രഹിച്ചവരാണ് ഹിന്ദുമതത്തിലെ അനാചാരങ്ങൾ തുടച്ചുനീക്കുന്നതിന് നേതൃത്വം നൽകിയതെന്നത് ഹൈന്ദവസംസ്കാരം ശരിയായി മനസിലാക്കാതിരുന്നതാണ് നമ്മുടെ സാംസ്കാരികമായ ജീർണതയ്ക്കു കാരണമായതെന്നതിന്റെ പ്രത്യക്ഷോദാഹരണമാണ്. വേദങ്ങളോ വേദങ്ങളുടെ അർഥം സ്പഷ്ടീകരിക്കുന്ന ഇതിഹാസപുരാണങ്ങളോ ശരിയായി ഗ്രഹിക്കാൻ നമുക്കു കഴിഞ്ഞില്ല. നാം അതിനായി ശ്രമിച്ചുമില്ല. രാജ്യരക്ഷയ്ക്കുള്ള അസ്ത്രവിദ്യ കരഗതമാക്കുകയും ഒരു സാധുജീവിയുടെ വായിലേക്ക് അസ്ത്രം പ്രയോഗിച്ച് തന്റെ പ്രാവീണ്യം കാണിക്കുകയും ചെയ്ത ഏകലവ്യന്റെ വിരൽ മുറിപ്പിച്ച ദ്രോണാചാര്യരെ വർഗീയവാദിയായി നാം മുദ്രകുത്തി. എന്നാൽ, രാജ്യരക്ഷയ്ക്ക് ഉപയോഗിക്കാനുള്ള എ.കെ. 47 തോക്കു കൊണ്ടുനടന്ന സഞ്ജയ് ദത്തിനെ അഞ്ചു വർഷത്തെ തടവിനു ശിക്ഷിച്ച കോടതിയുടെ അതേ ദണ്ഡനീതിയാണ് ദ്രോണാചാര്യർ അന്നു പ്രയോഗിച്ചതെന്നു മനസിലാക്കുന്നതിൽ നാം പരാജയപ്പെടുന്നു.
ദേവേന്ദ്രന്റെ കുടിലതന്ത്രത്തിലകപ്പെട്ടുപോയ അഹല്യയെ അവരുടെ ഭർത്താവായ ഗൗതമൻ കല്ലാക്കിയെന്ന് ആലങ്കാരികമായി പറഞ്ഞപ്പോൾ ഗൗതമനെ മഹാദുഷ്ടനായി മുദ്രകുത്താനേ നാം പഠിച്ചുള്ളൂ! ഭാര്യ എല്ലാ പ്രതികൂലതകളെയും അതിജീവിച്ച് ഭർത്താവിനോടൊപ്പം കല്ലുപോലെ ഉറച്ചുനിൽക്കണമെന്ന്, അമ്മിക്കല്ലിൽ ചവിട്ടിപ്പിച്ചുകൊണ്ട് വധുവിനെ ബോധിപ്പിക്കുന്ന വിവാഹമന്ത്രം ഓർക്കാൻ നമുക്കു കഴിഞ്ഞെങ്കിൽ, ഒരു തെറ്റുപറ്റിപ്പോയ തന്റെ പത്നിയെ തന്നോടൊപ്പം കാലിടറാത്തവളായി ഉറപ്പിച്ചുനിർത്തിയ ഗൗതമന്റെ സൗമനസ്യം നാം നിർലോഭമായി പ്രശംസിക്കുമായിരുന്നു! സംക്ഷിപ്തമായും പ്രതീകാത്മകമായും പറയുകയെന്നത് തിരുലിഖിതങ്ങളുടെ ശൈലിയാണ്. അവയെ ബൃംഹണം ചെയ്യുന്നവൻ (ബൃഹത്തായിവിശദമായി പറയുന്നവൻ) ആണ് ബ്രാഹ്മണ്യൻ.
തന്റെ അധ്യാപനകർത്തവ്യം ശരിയായി നിർവഹിക്കുന്ന ബ്രാഹ്മണൻ ബ്രഹ്മയജ്ഞം നിർവഹിക്കുന്നുവെന്നും അതു ചെയ്യാത്ത ബ്രാഹ്മണൻ ശൂദ്രനായിത്തീരുന്നുവെന്നും സ്മൃതി അനുശാസിക്കുന്നു. ബ്രാഹ്മണൻ ശൂദ്രതയും ശൂദ്രൻ ബ്രാഹ്മണ്യവും പ്രാപിക്കുന്നതെങ്ങനെയെന്നും അനുശാസിക്കുന്ന സ്മൃതി ബ്രാഹ്മണപക്ഷപാതപരമേന്ന നാം കണ്ടുള്ളൂ. സ്ത്രീക്കു സമുദായത്തിൽ മാന്യമായ സ്ഥാനവും സന്പത്തിന്നധികാരവും ഉറപ്പുവരുത്തുന്ന സ്മൃതിവിധികളും നമുക്കു കാണാൻ കഴിഞ്ഞില്ല. അവയെ എത്ര നിസംശയമായാണ് നാം സ്ത്രീവിരുദ്ധങ്ങളായി മുദ്ര കുത്തിയത്!
നിങ്ങൾ ഏതെല്ലാം ദേവന്മാർക്കായി കാഴ്ചദ്രവ്യങ്ങളർപ്പിച്ചാലും നിങ്ങളുടെ ഹവിസുകളെല്ലാം (കാഴ്ചദ്രവ്യങ്ങളെല്ലാം) ഒരൊറ്റ ദൈവത്തിൽ തന്നെയാണെത്തുന്നതെന്നും നിങ്ങൾ പല പല ദേവന്മാർക്കായി വ്യത്യസ്ത പാത്രങ്ങളിൽ സോമം പകർന്നു വച്ചാലും പാത്രങ്ങളിലെ സോമമെല്ലാം ഒന്നായിരിക്കുന്നതു പോലെ ആ സോമം സ്വീകരിക്കുന്ന ദൈവവും ഒന്നു തന്നെയാണെന്നും പറയുന്ന വേദങ്ങളുടെ ഏക ദൈവത്വസങ്കല്പം നാം കണ്ടില്ല!
പ്രഭാതത്തിലെ സ്വപ്നത്തെ പ്രതിയും വിശക്കുന്നവനെ ഊട്ടാത്തവന്റെ സന്പത്തിനെ പ്രതിയും ഞാൻ ദുഃഖിക്കുന്നു. ഇവ രണ്ടും പെട്ടെന്നു നശിക്കുന്നവയാണല്ലോ എന്നു വിശക്കുന്നവനു വേണ്ടിയുള്ള മുറവിളിയോ ഭക്ഷണത്തിന്നവകാശം വീട്ടുടമസ്ഥനല്ല, വിശക്കുന്നവനാണ് എന്ന് കമ്യൂണിസത്തെയും വെല്ലുന്ന വിപ്ലവവാക്യമോ (പ്രസ്വാപിന്യുപനിഷത്ത്ഋഗ്വേദം) നാം വേദത്തിൽ കണ്ടിട്ടില്ല. ഇതൊന്നും കാണാതെ വൈദിക സംസ്കാരത്തെ (വേദസംസ്കാരത്തെ) തള്ളിപ്പറയുന്നത് എത്ര അപഹാസ്യമാണ്!
വേദം നൽകുന്ന സർവകാലപ്രസക്തങ്ങളായ ഉപദേശരത്നങ്ങളുടെ വൈവിധ്യത്തെയും വൈപുല്യത്തെയും അവയുടെ സൗന്ദര്യാതിരേകത്തെയും കുറിച്ച് അല്പമായൊന്ന് പരാമർശിക്കണമെങ്കിൽ പോലും അതിദീർഘമായൊരു ഗ്രന്ഥം തന്നെ വേണ്ടിവരും. ഭാരതസംസ്കാരത്തിന്റെ തിളക്കം ശരിയായറിയണമെങ്കിൽ സംസ്കൃതഭാഷ ശരിയായി പഠിക്കുക തന്നെ വേണം. ഭാരത്തിലെ മറ്റുഭാഷകൾ പഠിക്കാൻ സംസ്കൃതഭാഷാപരിജ്ഞാനം സഹായകമാകുമെന്നതിൽ രണ്ടുപക്ഷമില്ല.
ഡോ. സി.ടി. ഫ്രാൻസിസ് ചിറ്റിലപ്പള്ളി, മുതലക്കോടം