കൊല്ലം ജില്ലയിലെ അഞ്ചലിലും വെണ്ടാറിലും സ്കൂളുകളില്‍നിന്ന് വിനോദയാത്രയ്ക്കു പോയ വിവാദയാത്ര ആസ്പദമാക്കി ദീപിക എഴുതിയ മുഖപ്രസംഗം ഏറെ പ്രസക്തമായി. ഇന്നത്തെ സ്കൂള്‍ കോളേജ് വിനോദയാത്രകളില്‍ കാണുന്ന “ന്യൂജെന്‍’’ വിനോദയാത്രാ ശൈലി ആശങ്കവളർത്തുന്നതാണ്. 14 വര്‍ഷം ഒരു സ്കൂളിന്റെ പ്രധാനാധ്യാപകനായിരുന്ന എന്റെ അനുഭവം വച്ച് പറയുകയാണെങ്കില്‍ സ്കൂള്‍ അധികൃതരൂടെ പൂര്‍ണ നിയന്ത്രണത്തിലാകണം വിനോദയാത്രകള്‍.
തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല എന്ന് സ്കൂള്‍ അധികൃതര്‍ക്ക് ഒരിക്കലും പറയാനാവില്ല. സ്കൂള്‍ വിനോദയാത്രയുടെ ആദ്യം മുതല്‍ അന്ത്യം വരെയും സ്കൂള്‍ അധികൃതരുടെ നിയന്ത്രണത്തില്‍ നടത്തിയില്ലെങ്കില്‍ കുട്ടികളുടെ താളത്തിനൊത്ത് ബസ് ജീവനക്കാര്‍ തുള്ളാന്‍ തുടങ്ങും. ഒരു സ്കൂള്‍ വിനോദയാത്ര ന്യൂ ജനറേഷന് ശൈലിയിലാണെങ്കില്‍ ആരംഭിക്കുന്നത് വിനോദയാത്രയ്ക്കു പോകുന്ന ബസിന്റെ സ്കൂള്‍ ഗ്രൗണ്ടിലേക്കുള്ള"ആഡംബര’ പ്രവേശനത്തിലൂടെയാണ്. വൈകിട്ടാണ് യാത്ര പുറപ്പെടുന്നതെങ്കില്‍ കുട്ടികളെ ഇളക്കി മറിയിക്കാന്‍ ബസിന്റെ അകത്തും പുറത്തും കണ്ണഞ്ചിപ്പിക്കുന്ന വിവിധ വര്ണങ്ങളോടുകൂടിയ ഡിജെ, ലേസര്‍ ലൈറ്റുകള്‍ ഇട്ട് ചലിക്കുന്ന കൊട്ടാരം പോലെ സ്കൂള്‍ ഗ്രൗണ്ടില്‍ പ്രവേശിക്കും. അതും കൂടാതെ ചെവിയുടെ മൂടുപടം പൊട്ടിപ്പോകുന്ന ശബ്ദകോലാഹലമായി ജിബി 30 ല്‍ അധികം വരുന്ന ബാസ് കുറ്റികളിലൂടെ വരുന്ന പരിസരം വിറപ്പിക്കുന്ന ഡിജെ മ്യൂസിക്ക് കോലാഹലങ്ങള്‍! ഈ രംഗ പ്രവേശനത്തില്‍ തന്നെ സ്കൂള്‍ വിനോദയാത്രയ്ക്കു പോകുന്ന കുട്ടികള്‍ തങ്ങളുടെ വിനോദ യാത്രാ ബസിന് മാര്‍ക്കിടും! പകലാണ് യാത്ര തുടങ്ങുന്നതെങ്കില്‍ കഴിഞ്ഞ ദിവസം അഞ്ചലിലും വെണ്ടാറിലും നടന്നതു പോലെ കുട്ടികളുടെ മുമ്പില്‍ ഒന്നു ഷൈന്‍ ചെയ്യാനും പിന്നീടുള്ള വര്‍ഷങ്ങളില്‍ “ഓട്ടം കിട്ടാനും” ബസ് ജീവനക്കാര്‍ ഇങ്ങനെയുള്ള കുരുത്തക്കേടുകള്‍ കാണിക്കാന്‍ നിര്‍ബന്ധിതരാകും.
പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ മറ്റ് അധ്യാപകരുടെ സഹകരണത്തോടെ കുട്ടികളെ വിനോദയാത്രയ്ക്ക് പോകുന്നതിന് മുമ്പ് ഒരു തയാറെടുപ്പ് തടത്തി, പരിശീലിപ്പിച്ച് വിനോദത്തിന്റെ അതിര്‍വരമ്പുകള്‍ പറഞ്ഞുകൊടുത്തു വേണം യാത്ര തുടങ്ങാന്‍. പല സ്കൂള്‍, കോളേജ് വിനോദയാത്രകള്‍ ഇക്കാലത്ത് വിവാദയാത്രകള്‍ ആകുന്നതിന്റെ പ്രധ്രാന കാരണം വേണ്ടത്ര ഗൃഹപാഠങ്ങള്‍ ചെയ്യാത്തതാണ്. കുട്ടികള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ കൊടുത്ത് എന്തൊക്കെ ബാഗില്‍ കൊണ്ടു വരാം എന്തൊക്കെ അരുത് (ചിലയിടങ്ങളില്‍ മദ്യം, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ വിനോദയാത്രയ്ക്ക് ഇടയില്‍ കുട്ടികളില്‍നിന്ന് പിടിച്ചെടുക്കുന്ന വാര്‍ത്തകള്‍ നാം കണ്ടതാണ്), എന്ന് വരെ പറഞ്ഞുകൊടുത്ത് അത് ഉറപ്പാക്കി വേണം യാത്ര തുടങ്ങാന്‍. യാത്രയ്ക്ക് ഉപയോഗിക്കുന്ന ബസിന്റെ “നിയന്ത്രണം’’ കുട്ടികള്‍ക്ക് കൊടുക്കാതെ, കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും ഉല്ലാസത്തിനും, സുരക്ഷിതത്ത്വത്തിനും ചേരുന്ന വിധം ആകണം. കുട്ടികള്‍ വിനോദയാത്രയ്ക്ക് പോകുമ്പോള്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ സ്കൂള്‍ അധികൃരുടെ നിര്‍ദേശമാണ് പാലിക്കേണ്ടത്. വാഹനമോടിക്കുന്നവര്‍ കുട്ടികളെ സന്തോഷിപ്പിക്കാനും ചിലര്‍ ആളാകാനും, ഷൈന്‍ ചെയ്യാനും ഒരു കൈ വളയത്തിലും മറുകൈ മൈക്കിലും പിടിച്ച് വാഹനം ഓടിക്കുന്ന വീഡിയോ അടുത്ത നാളില്‍ വൈറല്‍ ആയതാണ്. ഇങ്ങനെയുള്ള യാത്രയില്‍ ഞാന്‍ അതിശയപ്പെടുന്നത് ആ വാഹനത്തിലെ അധ്യാപകര്‍ എവിടെയായിരുന്നു എന്നാണ്.
ഈ കാലഘട്ടത്തിലെ കുട്ടികള്‍ സാഹസികമായതും, അതിശയിപ്പിക്കുന്നതുമായവ കാണാനും കേള്‍ക്കാനും ഇഷ്ടപ്പെടുന്നവരാണ്. വാഹനത്തിന്റെ സ്പീഡ് കൂട്ടാനും അപകടകരമായ രീതിയില്‍ ഓവര്‍ ടേക്ക് ചെയ്യാനും, മ്യൂസിക്കല്‍ എയര്‍ ഹോണ്‍ അടിക്കാനും, ഇടിവെട്ട് ശബ്ദത്തില്‍ പാട്ടിടാനും കുട്ടികള്‍ നിര്‍ബന്ധിക്കും. അവരെ കുറ്റം വിധിച്ചിട്ട് കാര്യമില്ല. ഇടപെടേണ്ടിടത്ത് വാഹനത്തിലുള്ള അധ്യാപകര്‍ ഇടപെടണം. കാരണം സ്കൂള്‍ പരിസരത്തു പോലും വിദ്യാര്‍ഥികള്‍ക്ക് എന്ത് സംഭവിച്ചാലും ചോദ്യം ചെയ്യപ്പെടുന്നതും ആദ്യം വിരല്‍ ചൂണ്ടപ്പെടുന്നതും പ്രധാനാധ്യാപകന്റെ നേർക്കാണ് എന്ന് ആ സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് നന്നായി അറിവുള്ളതാണല്ലോ?
സ്കൂള്‍ ഗ്രൗണ്ടില്‍ ബസിന്റെ അഭ്യാസപ്രകടനം നടക്കുമ്പോള്‍ “അറിഞ്ഞില്ല, ഞങ്ങളല്ല പുറത്ത് നിന്നുള്ളവരാണ്” എന്ന് പറഞ്ഞാലും പ്രിയപ്പെട്ട പ്രധാനാധ്യാപകരെ, പണി നമ്മള്‍ക്ക് തന്നെ കിട്ടും. കാരണം സ്കൂള്‍ കാമ്പസ് പൂര്‍ണമായും പ്രധാനാധ്യാപകന്റെ നിയന്ത്രണത്തിലാണല്ലോ?
സ്കൂള്‍ വിനോദയാത്രകളില്‍ രക്ഷിതാക്കളും, സ്കൂള്‍ അധികൃതരും ബസ് ജീവനക്കാരും കുട്ടികളുടെ സുരക്ഷിതത്ത്വം തങ്ങളുടെ കൂട്ടായ ഉത്തരവാദിത്ത്വം ആയി കണ്ട് കുട്ടികളെ പറഞ്ഞുമനസിലാക്കി വേണം ഈ തരത്തിലുള്ള യാത്രകള്‍ സംഘടിപ്പിക്കാന്‍. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം നിയമങ്ങള്‍ കര്‍ക്കശമാക്കുന്ന രീതികള്‍ മാറി അപകടം ഉണ്ടാകാതിരിക്കാന്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഗതാഗത വകുപ്പും ശ്രദ്ധിച്ചാല്‍ വിവാദ യാത്രകള്‍ ഒഴിവാക്കാവുന്നതെയുള്ളു.
സിബി ഞാവള്ളിക്കുന്നേൽ, ഇരിട്ടി(മുൻ സ്കൂൾ പ്രിൻസിപ്പൽ)