ഏതൊരു തൊഴിലും നൂതനവും ക്രിയാത്മകവും തനതുമായ ശൈലിയിൽ ചെയ്യുന്പോഴാണ് അതു സമൂഹത്തിനും മാനവരാശിക്കും പ്രയോജനം ചെയ്യുന്നത്. എന്നാൽ, ഇന്ന് ഏതു തൊഴിൽമേഖല എടുത്താലും ഭൂരിപക്ഷംപേരും പ്രതിരോധപരമായാണു തങ്ങളുടെ ജോലി നിർവഹിക്കുന്നത്.
മെഡിക്കൽ മേഖലയെടുത്താൽ ഡോക്ടർമാർ അവരുടെ സുരക്ഷിത തലത്തിൽ നിന്നുകൊണ്ടുമാത്രം ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. ഉദാഹരണത്തിന് പാന്പുകടിയേറ്റു എന്നു സംശയിച്ചുവരുന്ന എല്ലാവർക്കും രക്തത്തിലെ വിഷത്തിന്റെ അംശം നോക്കാതെതന്നെ വിഷത്തെ നിർവീര്യമാക്കാനുള്ള പാർശ്വഫലങ്ങളുള്ള മരുന്ന് നൽകുന്നു. രക്തത്തിൽ വിഷത്തിന്റെ അളവ് ഇല്ലാത്തവരെ ഈ പ്രതിരോധമരുന്ന് മരണത്തിലേക്കുപോലും നയിക്കാം. എന്നാൽ, ക്ഷമയോടെ പല ടെസ്റ്റുകൾ നടത്തി ചികിത്സിക്കുന്ന ഡോക്ടറുടെ പക്കൽനിന്ന് ആയിരത്തിൽ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒരു മാനുഷിക പരിഗണനയും നൽകാതെ സമൂഹം അയാളെ കല്ലെറിയും.
സിവിൽ എൻജിനിയറുടെ കാര്യമെടുത്താൽ നാലു ചാക്ക് സിമന്റ് വേണ്ടിടത്ത് അഞ്ചു ചാക്കും ഒരു ടൺ കന്പി വേണ്ടിടത്ത് 1.5 ടൺ കന്പിയും ഉപയോഗിച്ച് അവർ തങ്ങളുടെ ഭാഗം ബലവത്താക്കുന്നു.
അധ്യാപകനു സർഗാത്മകമായി ജോലിചെയ്യാൻ സാധിക്കുന്ന സാഹചര്യമില്ല. ക്ലാസിൽ താമസിച്ചെത്തിയ കുട്ടിയെ വഴക്കുപറഞ്ഞാൽ, ബഹളമുണ്ടാക്കുന്നവനെ തിരുത്തിയാൽ, കോപ്പിയടിക്കുന്നവനെ നിയന്ത്രിച്ചാൽ, ലഹരിയുടെ ഉപയോഗം കണ്ടെത്തി തടഞ്ഞാൽ, നവമാധ്യമങ്ങളുടെ ദുരുപയോഗം കണ്ടെത്തി പ്രതികരിച്ചാൽ സമൂഹം ഒറ്റക്കെട്ടായി അയാളെ കല്ലെറിയും. പിന്നെ പിറകേ വിവിധ അവകാശ കമ്മീഷനുകളുടെ വിചാരണ, മാധ്യമങ്ങളുടെ ചർച്ച, സസ്പെൻഷൻ തുടങ്ങിയവയുടെ ഘോഷയാത്ര. അപ്പോൾ ഇതൊക്കെ കണ്ടാൽ അയാൾ മിണ്ടില്ല. ജോലിചെയ്യും, ശന്പളം വാങ്ങും, വീട്ടിൽ പോകും. ഇവിടെ നഷ്ടം ആർക്ക്? മൂല്യച്യുതി സംഭവിക്കുന്നത് എവിടെയാണ്?
ഇങ്ങനെ പോലീസുകാർ, പത്രപ്രവർത്തകർ, കലാകാരന്മാർ തുടങ്ങിയവർ പലതിനെയും പേടിച്ച് തങ്ങളുടെ സുരക്ഷിതമേഖലയിലേക്ക് ഉൾവലിഞ്ഞ് ജോലിചെയ്യുന്പോൾ നഷ്ടപ്പെടുന്നത് സമൂഹത്തിനാണ്. പ്രതിരോധത്തിലൂന്നിയ ജോലി സൃഷ്ടിപരവും ക്രിയാത്മകവും അല്ല. നമ്മൾ ഉണർന്ന് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തില്ലെങ്കിൽ വരുംതലമുറയുടെ ജീവിതവും ഭാവിയും ഇരുളടഞ്ഞതാകും.
ഡോ. ഷാജി കുര്യാക്കോസ്, മഞ്ഞനാനിക്കൽ, മരങ്ങാട്ടുപിള്ളി