ഭ്രൂണഹത്യക്കു പ്രാബല്യം നൽകുന്ന ബില്ല് ഒന്നുകൂടി പരിഷ്കരിച്ച് അടുത്ത പാർലമെന്റ് സമ്മേളനത്തിൽ നിയമമാക്കാൻ സർക്കാർ തയാറെടുക്കുന്നു.
ഇന്നു നമ്മുടെ നാടിന്റെ (ലോകത്തിന്റെ) അവസ്ഥ എന്താണ്? കൊറോണ ബാധിച്ചു ദിനംതോറും ആയിരങ്ങൾ മരിക്കുന്നു. വെള്ളപ്പൊക്കം, മഹാമാരി, വരൾച്ച, ഭൂമികുലുക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ വഴി മറ്റൊരു കൂട്ടർ അടിക്കടി മരിക്കുന്നു. പട്ടിണിമരണങ്ങൾ മറ്റൊരുവശത്ത്, പ്ലെയിൻ ആക്സിഡന്റ്, വാഹനാപകടങ്ങൾ, മുങ്ങിമരണങ്ങൾ ഇവ വേറൊരു വശം. ആത്മഹത്യ, കൊലപാതകം തുടങ്ങി മരണങ്ങളുടെ ഒരു നീണ്ടനിരയാണ് എന്നും നാം കണ്ടുകൊണ്ടിരിക്കുന്നത്. അതായത് ആയിരക്കണക്കിന് ആളുകൾ ദിനംപ്രതി ഭൂമിയിൽനിന്നു തുടച്ചുനീക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
കൊറോണ എന്ന സൂക്ഷ്മജീവിക്കു മുന്നിൽ ലോകജനത മുട്ടുമടക്കിനിൽക്കുന്നു. പലരും മരണത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു, മരണഭീതിയിൽ കഴിയുന്നു. ഇവർക്ക് ആശ്വാസംപകരാൻ, കൈപിടിച്ചുയർത്താൻ ഭരണം കൈയാളുന്ന നേതൃത്വത്തിനു കഴിയുന്നുണ്ടോ? കഴിയില്ല, കാരണം നിങ്ങളും ലോകജനതയ്ക്കൊപ്പം മുട്ടുമടക്കി നിൽക്കുകയാണല്ലോ.
ആയിരക്കണക്കിനാളുകളുടെ മരണത്തിനു കാരണമാകുന്ന പ്രകൃതിദുരന്തങ്ങളെ ഒന്നു നിയന്ത്രിക്കാൻ, കൂടുതൽ അപകടങ്ങൾ ഉണ്ടാകാതെ തടയാൻ നിങ്ങൾക്കു സാധിക്കുന്നുണ്ടോ? സാധിക്കില്ല, കാരണം നിങ്ങളും ദൈവത്തിന്റെ സൃഷ്ടികളായ സാധാരണ മനുഷ്യരാണ്. പ്രകൃതിസംരക്ഷണത്തിലൂടെ കുറേ നിയന്ത്രണംസാധിച്ചേനേ. പക്ഷേ, ആകെ കുത്തഴിഞ്ഞ് എല്ലാം കൈവിട്ടുപോയി.
ചുറ്റും മരണം പതിയിരിക്കുന്ന ഒരു ലോകത്താണു നാം ഇന്നു ജീവിക്കുന്നത്. മരണത്തിനു പണ്ഡിതനെന്നോ പാമരനെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ ധനവാനെന്നോ ദരിദ്രനെന്നോ കുട്ടിയെന്നോ യുവാവെന്നോ വൃദ്ധനെന്നോ മന്ത്രിയെന്നോ തന്ത്രിയെന്നോ കറുത്തവനെന്നോ വെളുത്തവനെന്നോ കലാകാരനെന്നോ ശാസ്ത്രജ്ഞനെന്നോ നോട്ടമില്ല എന്നു കൊറോണ കശക്കിയെറിഞ്ഞവരെ ശ്രദ്ധിച്ചാൽ മനസിലാകും. മരണത്തിനു മുന്നിൽ കലകുനിച്ചു നിൽക്കുന്ന നമുക്ക്, മരിച്ച ഒരു വ്യക്തിക്കുപോലും പുതുജീവൻ നൽകാൻ കഴിവില്ലാത്ത നമുക്ക് ദൈവം ദാനമായി നൽകുന്ന നിഷ്കളങ്കരായ നിസഹായരായ കുരുന്നുകളെ കശക്കിയെറിയാൻ എന്താണ് അവകാശം? കണ്ടാൽ പഠിക്കാത്തവർ കൊണ്ടാലെങ്കിലും പഠിക്കണ്ടേ?
വത്സാ ജോസ് കാപ്പിൽ