പന്ത്രണ്ട് മക്കളുള്ള അമ്മയുടെ മൃതസംസ്കാരശുശ്രൂഷ. ശുശ്രൂഷയിയിലുടനീളം പ്രസംഗിച്ചവരെല്ലാവരും അമ്മ വളർത്തിയ മക്കളുടെ ഗുണഗണങ്ങളായിരുന്നു പറഞ്ഞത്. അമ്മയുടെ തൊട്ടരികിൽ കസേരയിൽ ഒരാളിരിക്കുന്നുണ്ടായിരുന്നു, നിശബ്ദനായി. ഷോപ്പ് തുറന്നപ്പോൾ ആദ്യം വന്ന കസ്റ്റമർ, സർവീസ് എക്സ്പേർട്ടിനെ അത്ഭുതപ്പെടുത്തുകതന്നെ ചെയ്തു. എൺപതോളം വയസുള്ള അദ്ദേഹം മൊബൈൽ ഫോൺ കാണിച്ചിട്ട് പറഞ്ഞു. ഇതിനെന്തോ തകരാറുണ്ട്. നോക്കട്ടെ, ഫോൺ പരിശോധിച്ചശേഷം ടെക്നീഷൻ പറഞ്ഞു, ഇതിന് തകരാറൊന്നുമില്ലല്ലോ. ഇതുകേട്ട അദ്ദേഹത്തിന്റെ ആത്മഗതം: പിന്നെന്താ മക്കളൊന്നും വിളിക്കാത്തത്.
ആവശ്യപ്പെട്ട എന്തോ വിലകൂടിയ സാധനം വാങ്ങിക്കൊടുക്കാത്തതിന്റെ പേരിൽ ജീവിതം അവസാനിപ്പിച്ച മകൻ. ദൃശ്യമാധ്യമങ്ങൾ അതാഘോഷിച്ചത് അച്ഛനെ കുറ്റവാളിയാക്കിയാണ്.. അവിടെയും നിശബ്ദനായി അച്ഛൻ. മക്കളെ കാണാതെ, അറിയാതെ, അവരുടെ ജന്മദിനങ്ങൾ, മറ്റാഘോഷങ്ങൾ എല്ലാം നഷ്ടപ്പെടുത്തി മണലാരണ്യങ്ങളിൽ തന്റെ ഊർജവും യൗവനവും നഷ്ടപ്പെടുത്തി, അവസാനം എല്ലാവരുമൊപ്പം സ്വസ്ഥമായി ജീവിക്കാം എന്നു വിചാരിച്ച് തിരിച്ചുവരുമ്പോൾ തന്നിഷ്ടക്കാരായ, അവകാശങ്ങൾ മാത്രം പറയുന്ന മക്കളെ കണ്ട് നിശബ്ദരായിപ്പോകുന്ന വ്യക്തിത്വങ്ങൾ.
പ്ലാനിംഗ് ഒട്ടുമില്ല, എല്ലാം നശിപ്പിച്ചു, ഒരു തുണ്ടു ഭൂമിപോലുമില്ല ഞങ്ങൾക്ക് തരാൻ. മക്കൾ പിറുപിറുത്തു. നോക്കിയപ്പോൾ ഡോക്ടറായ ഇളയ മകൻ ഏറ്റവും മുന്നിൽ. അവൻ പഠിച്ചിറങ്ങാനായിരുന്നു, കോടികൾ ചെലവഴിച്ചത്. അവിടെയും നിശബ്ദനായി അച്ഛൻ.
ഇന്ന് ലോക പിതൃ ദിനം. നിശബ്ദരായി, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടുകൾക്കിടയിൽ സ്നേഹമില്ലെന്നും കരുതലില്ലെന്നും കരുണയില്ലെന്നും താൻപോരിമക്കാരാണെന്നും ആസൂത്രണമില്ലെന്നും പറഞ്ഞ് മാറ്റിനിർത്തുന്ന അച്ഛന്മാരെ ചേർത്തു പിടിക്കാൻ, അവരെ മനസിലാക്കാൻ, അവരുടെ നൊമ്പരങ്ങൾക്ക് ചെവികൊടുക്കാൻ ഈ ദിനം മുതൽ നമുക്കാവട്ടെ. അവകാശവാദങ്ങളോ ന്യായീകരണങ്ങളോ ഒന്നും അവരുടെ ഭാഗത്തുനിന്നുണ്ടാവില്ല.
എന്നാൽ നിങ്ങളുടെ ശബ്ദമിടറുമ്പോൾ, നിങ്ങളുടെ തോണിക്ക് ഉലച്ചിൽ തട്ടുമ്പോൾ, നിങ്ങളുടെ കൈ തളരുന്നു ഇനി തുഴയാനാവില്ല എന്നു ചിന്തിക്കുമ്പോൾ നിങ്ങൾക്ക് താങ്ങായെത്തും, ഈ നിശബ്ദ സാന്നിധ്യം, അച്ഛൻ.
എ.പി. തോമസ് (പ്രസിഡന്റ്, പിതൃവേദി ചങ്ങനാശേരി അതിരൂപത)