Letters
ലക്ഷ്യം ഒരു വീട്ടിൽ ഒരു കുടിയൻ
Sunday, September 5, 2021 10:34 PM IST
കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ മദ്യശാലകൾ ആരംഭിക്കുമെന്നുള്ള ഗതാഗത മന്ത്രിയുടെ പ്രസ്താവന കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ കാണാൻ കഴിയൂ. ബസ് യാത്രക്കാരിൽ ഭൂരിഭാഗം വരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ ഇപ്പോൾത്തന്നെ പരിതാപകരമാണ്.

അവരുടെ ദുരിതം ഇനിയും വർധിക്കാനേ ഇത്തരത്തിലുള്ള തീരുമാനം ഉതകുകയുള്ളു. എല്ലാ ജനങ്ങൾക്കും സൗകര്യപ്രദമായി മദ്യം ലഭ്യമാക്കുകയാണ് സർക്കാർ നയമെങ്കിൽ എന്തുകൊണ്ട് മദ്യവിൽപ്പന റേഷൻ കടകളിൽ കൂടി നടത്തിക്കൂടാ ? അതാകുമ്പോൾ എല്ലാവരുടെയും അടുത്തേക്ക് എളുപ്പത്തിൽ മദ്യം എത്തിക്കാം.

അല്ലെങ്കിൽ പണ്ടുകാലങ്ങളിൽ ഉണ്ടായിരുന്ന സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ മാതൃകയിൽ സഞ്ചരിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുടങ്ങിയാൽ എല്ലാവരുടെയും വീട്ടുപടിക്കൽ മദ്യം എത്തിക്കുകയും ആവാം.

അങ്ങനെ "ഒരു വീട്ടിൽ ഒരു കുടിയൻ' എന്നൊരു മഹത്തായ മുദ്രാവാക്യം കൂടി നമുക്ക് ഉയർത്തിപ്പിടിക്കാം. ആ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായി കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിലെ മദ്യശാലകൾ മാറട്ടെ എന്നു പ്രത്യാശിക്കാം.

എ.കെ.അനിൽകുമാർ,
നെയ്യാറ്റിൻകര