ജീവനക്കാരന്‍റെ വീട്ടിൽ ഒരു കട തുടങ്ങാനുള്ള സാധനങ്ങൾ! ഒറ്റിയത് കാമുകി
Friday, November 19, 2021 1:56 PM IST
തലശേരി: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ഒരു വിഭാഗം ജീവനക്കാർ നടത്തി വന്ന വൻ തട്ടിപ്പുകൾ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ പുറത്ത്.

വിശ്വസ്തനായ ഒരു ജീവനക്കാരന്‍റെ വീട്ടിൽ പോലീസിന്‍റെ സഹായത്തോടെ കട ഉടമ കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിൽ ജോലി ചെയ്യുന്ന മൊത്തവ്യാപാര സ്ഥാപനത്തിൽനിന്നു ജീവനക്കാരൻ കടത്തിയ ലക്ഷക്കണക്കിനു രൂപ വില വരുന്ന സാധനങ്ങൾ കണ്ടെടുത്തു.

ജീവനക്കാരന്‍റെ കാമുകി കട ഉടമക്കു നൽകിയ രഹസ്യ സന്ദേശത്തെത്തുടർന്നാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്. വ്യാപാര സ്ഥാപനങ്ങളുടെ നട്ടെല്ല് ഒടിക്കുന്ന കോടികളുടെ തട്ടിപ്പ് സംബന്ധിച്ച വാർത്തകൾ രാഷ്‌ട്രദീപിക പത്രം പുറത്തു വിട്ടതോടെയാണ് തട്ടിപ്പിനിരയായ കൂടുതൽ വ്യാപാരികൾ തങ്ങളുടെ ദുരനുഭവങ്ങൾ പങ്കുവച്ചു രംഗത്തുവന്നിട്ടുള്ളത്.

തലശേരി പുതിയ ബസ്‌സ്റ്റാൻഡിനു സമീപത്തെ മൊത്ത കച്ചവട സ്ഥാപനത്തിൽനിന്നു ലക്ഷക്കണക്കിനു രൂപ വില വരുന്ന ഗൃഹോപകരണങ്ങളാണ് ജീവനക്കാരൻ വീട്ടിലേക്കു കടത്തി പുറത്തു വിറ്റഴിച്ചത്.

കഴിഞ്ഞ ദിവസം കടയുടമക്ക് ലഭിച്ച അഞ്ജാത യുവതിയുടെ ഫോൺ സന്ദേശമാണ് എട്ടു വർഷം നീണ്ടുനിന്ന തട്ടിപ്പിന്‍റെ ചുരുളഴിച്ചത്. "നിങ്ങൾ ശ്രദ്ധിക്കുക, കടയിൽനിന്ന് ദിവസവും ഇന്നയാൾ സാധനങ്ങൾ കടത്തുന്നുണ്ട്'... ഇതായിരുന്നു കടയുടമയ്ക്ക് ലാൻഡ് ഫോണിൽ ലഭിച്ച സന്ദേശം.

കടയുടമ ഞെട്ടി

കടത്തുകാരന്‍റെ പേരു കേട്ടു കടയുടമ ഞെട്ടി. വിശ്വസിക്കാൻ പ്രയാസം. എങ്കിലും അയാൾ നിരീക്ഷണം തുടങ്ങി. വീടുകളിൽ കയറിയിറങ്ങി സാധനങ്ങൾ വിൽക്കുന്നവർക്കു വീട്ടുപകരണങ്ങൾ ഹോൾസെയിൽ ആയി നൽകുന്ന കടയായിരുന്നു അത്. ഉടമയുടെ നിരീക്ഷണത്തിൽ "വിശ്വസ്തനായ' ജീവനക്കാരന്‍റെ തട്ടിപ്പിന്‍റെ റൂട്ട് പിടികിട്ടി.

ഉടമ അതീവരഹസ്യമായി പോലീസിനെ വിവരം അറിയിച്ചു. ജീവനക്കാരന്‍റെ നഗരപ്രാന്ത പ്രദേശത്തുള്ള വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ ഒരു കട നടത്താനുള്ള സാധനങ്ങളാണ് കണ്ടെത്തിയത്. കട ഉടമ റൂട്ടിൽ പോകുന്ന ദിവസങ്ങളിലാണ് ഇയാൾ സാധനങ്ങൾ കൂടുതലായും കടത്തിയിരുന്നത്.

പ്രണയം തകർന്നതു രക്ഷയായി

കട ഉടമയ്ക്കു വിവരം ചോർത്തി കൊടുത്ത കാമുകിയെ ഉപയോഗിച്ചും ഇയാൾ സാധനങ്ങൾ കടത്തിയിരുന്നു. മറ്റൊരു യുവതിയുമായി ഇയാൾ അടുത്തതോടെയാണ് ക്ഷുഭിതയായി കാമുകി കട ഉടമയ്ക്കു കാമുകന്‍റെ തട്ടിപ്പ് സംബന്ധിച്ചു വിവരം ചോർത്തി കൊടുത്തത്. കട്ടവനെ കൈയോടെ പിടികൂടിയെങ്കിലും എട്ട് വർഷം സർവീസുള്ള ഇയാളെ പുറത്താക്കലും കടയുടമക്ക് കീറാമുട്ടിയായി.

ഒടുവിൽ ഒരു വ്യാപാരി സംഘടന ഇടപെട്ടു തട്ടിപ്പുകാരനായ ജീവനക്കാരനെ ഒഴിവാക്കി. എട്ട് വർഷംകൊണ്ട് ഇയാൾ തട്ടിയെടുത്ത സാധനങ്ങളുടെ തുക കണക്കു കൂട്ടി ഞെട്ടിത്തരിച്ചിരിക്കുകയാണ് കടയുടമ . ജീവനക്കാരന്‍റെ പ്രണയം പൊട്ടിയില്ലായിരുന്നുവെങ്കിൽ തന്‍റെ കടയുടെ അടിത്തറ ഇളകുമായിരുന്നുവെന്നാണ് കടയുടമ സ്വകാര്യമായി പറയുന്നത്.