മൂന്നു മാസമായി വാഴക്കുല മോഷണം, ഒടുവിൽ ചായം കെണിയിൽ വീണു
Thursday, September 30, 2021 2:03 PM IST
നെടുങ്കണ്ടം: ആദ്യമൊക്കെ ഒന്നും രണ്ടും വാഴക്കുലകളായിരുന്നു തോട്ടത്തിൽനിന്നു പോയിരുന്നത്. പിന്നീട് ദിവസം അഞ്ചും ആറും കുലകൾ കാണതായിത്തുടങ്ങി. മോഷണം പരന്പര പോലെ നീണ്ടതോടെ പാട്ടത്തിനെടുത്തു കൃഷി ചെയ്ത ഉടമ നട്ടംതിരിഞ്ഞു.

മൂന്നു മാസത്തിനിടെ മുന്നൂറോളം കുലകൾ നഷ്ടമായിട്ടും പ്രതികളെ കണ്ടെത്താനായില്ല. പോലീസിലും പരാതി നൽകി. എന്നിട്ടും രക്ഷയില്ല. ഒടുവിൽ നോട്ടക്കാരെ വച്ചു. പക്ഷേ, മോഷ്ടാക്കൾ കുലമോഷണം തുടർന്നുകൊണ്ടേയിരുന്നു. അതോടെ അറ്റകൈ എന്ന നിലയിൽ ഒരു തന്ത്രം ഇറക്കി. വാഴക്കുലകളിൽ ചായം പൂശി നിർത്തി.

ഈ കെണിയിൽ പക്ഷേ, മോഷ്ടാക്കൾ വീണു. ചായം പൂശിയതു തിരിച്ചറിയാതെ ഈ കുലയും ഇവർ കടകളിൽ കൊണ്ട് വിറ്റു. നേരത്തെ തന്നെ കടക്കാരോടു ചായംപൂശിയ കുലകൾ വരികയാണെങ്കിൽ അറിയിക്കണമെന്നു ചട്ടംകെട്ടിയിരുന്നു. മോഷ്ടാക്കൾ വെട്ടിയെടുത്ത ചായം പൂശിയ കുലകളുമായി പതിവുപോലെ വില്പനയ്ക്കു ചെന്നു കുടുങ്ങുകയായിരുന്നു.

വിളവെടുപ്പിനു പാകമായ മുന്നൂറോളം വാഴക്കുലകൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെയാണ് കഴിഞ്ഞ ദിവസം കന്പംമെട്ട് പോലീസ് പിടികൂടിയത്. പഴയ കൊച്ചറയിലെ കൃഷിയിടത്തിൽനിന്നുമാണ് മൂന്നുമാസത്തിനിടെ മുന്നൂറോളം വാഴക്കുലകൾ മോഷ്ടിച്ചത്. ശങ്കരൻകാനം വേങ്ങമൂട്ടിൽ ഏബ്രഹാം(50), ഓട്ടോ ഡ്രൈവറായ നമ്മനാശേരിൽ റെജി(49) എന്നിവരാണ് പിടിയിലായത്.

കരുണാപുരം സ്വദേശി പോൾസണ്‍ സോളമന്‍റെ ഏഴേക്കർ പാട്ടകൃഷിയിടത്തിൽനിന്നാണ് ഒന്നര ലക്ഷം രൂപയുടെ വാഴക്കുലകൾ മോഷണം പോയത്. സമ്മിശ്ര കൃഷിയാണ് ഇവിടെ ചെയ്യുന്നത്. ഏലം, കുരുമുളക്, കാപ്പി കൃഷിയുടെ ഇടവിളയായി 25,000 വാഴയും നട്ടിരുന്നു. ഏത്തവാഴ, ഞാലിപ്പൂവൻ, പാളയംതോടൻ, റോബസ്റ്റാ, പൂവൻ തുടങ്ങിയ ഇനങ്ങൾ വിളവെടുക്കാൻ പാകമായപ്പോൾ മോഷ്ടാക്കളുടെ ശല്യം തുടങ്ങി.

ശല്യം രൂക്ഷമായപ്പോഴാണ് വാഴക്കുലകളിൽ ചായം പൂശിയത്. ഈ കുലകൾ കൊച്ചറയിലെ ഒരു പച്ചക്കറി വിൽപന കേന്ദ്രത്തിൽ മോഷ്ടാക്കൾ വിറ്റതായി കണ്ടെത്തുകയും ഇക്കാര്യം പോലീസിനെ അറിയിക്കുകയുമായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ കണ്ടെത്തിയത്. കൃഷിസ്ഥലം പാട്ടത്തിനെടുത്തിരിക്കുന്ന പോൾസണ്‍ വിദേശത്താണ്. കൃഷി നോക്കി നടത്തുന്ന കെ.ജെ. ജോർജുകുട്ടിയാണ് പോലീസിൽ പരാതി നൽകിയത്.

തുടക്കത്തിൽ പോലീസ് നടപടികളൊന്നും എടുത്തില്ലെന്നും ആരോപണമുണ്ട്. പിന്നീടു വ്യക്തമായ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പരാതിക്കാൻ പോലീസിനു കൈമാറിയതോടെയാണ് പ്രതികളെ പിടികൂടാൻ തയാറായതെന്നാണ് ആക്ഷേപം.