തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നലെ തിരുവനന്തപുരം അതിരൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് പ്രതിഷേധക്കടലായി മാറി.
മുദ്രാവാക്യങ്ങൾക്കൊപ്പം സ്ത്രീകളുടെ നിലവിളികളും ഉയർന്നുകേട്ടു. ഓഖി ദുരന്തത്തിൽ കാണാതായവരെ കണ്ടെത്തുക, പ്രധാനമന്ത്രി ദുരന്തസ്ഥലങ്ങൾ സന്ദർശിക്കുക, ഓഖി ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു രാജ്ഭവൻ മാർച്ച്. പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ പങ്കെടുത്ത പ്രതിഷേധക്കടലിൽ മുങ്ങി നഗരം മണിക്കൂറുകളോളം നിശ്ചലമായി.
ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ദിവസങ്ങൾക്കു മുൻപേ അറിഞ്ഞിരുന്നെങ്കിലും ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നു തികഞ്ഞ അനാസ്ഥയാണുണ്ടായതെന്നു മാർച്ച് ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യം പറഞ്ഞു.
അധികൃതരുടെ ഭാഗത്തുനിന്നു സമയോചിതമായ നടപടിയുണ്ടായിരുന്നെങ്കിൽ ഇത്രയേറെ മരണങ്ങൾ ഉണ്ടാകുമായിരുന്നില്ല. ആരെയും വിമർശിക്കാനോ കുറ്റംപറയാനോ ആരുടെമേലും ചെളിവാരിയെറിയാനോ ഉള്ള അവസരമല്ല ഇത്. അത് ക്രിസ്തീയമായ സമീപനവുമല്ല. ഒത്തൊരുമയോടെ ദുരിതങ്ങൾ പരിഹരിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടത്.
ആരുടെയും ആത്മാർഥതയെയും ചോദ്യം ചെയ്യുന്നില്ല. മനഃപൂർവം ആരെങ്കിലും ദുരന്തത്തിന്റെ ആഴം വർധിപ്പിച്ചുവെന്നും കരുതുന്നില്ല. അറിഞ്ഞോ അറിയാതെയോ പാളിച്ചകൾ ഉണ്ടായിട്ടുണ്ട്. അതിനു നാം വലിയ വില കൊടുക്കേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.
വിലപ്പെട്ട ജീവിതങ്ങളോടൊപ്പംതന്നെ ഒരായുസുകൊണ്ട് അവർ സന്പാദിച്ച ജീവനോപാധികളും പാർപ്പിടങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാണ് തകർന്നടിഞ്ഞിരിക്കുന്നത്. ചുഴലിക്കാറ്റിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ എണ്ണം ഇനിയും തിട്ടപ്പെടുത്താൻ സാധിക്കാത്തത് ആശ്രിതരുടെ ആശങ്കയും ദുഃഖവും വർധിപ്പിക്കുന്നു. ഇനിയെങ്കിലും ബന്ധപ്പെട്ട എല്ലാവരും സഹകരിച്ച് മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്ന സ്ഥായിയായതും ഫലപ്രദവുമായ സംവിധാനമുണ്ടാക്കുന്നതിന് മുൻഗണന നല്‍കണം.
ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ഇതിനെ ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. തീരമേഖലയുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് കേന്ദ്രം സ്വതന്ത്ര ചുമതലയുള്ള മന്ത്രാലയം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം അതിരൂപത വികാരി ജനറാൾ മോണ്‍. യൂജിൻ എച്ച്. പെരേര, കെആർഎൽസിസി വക്താവ് ഷാജി ജോർജ്, ജനറൽ കണ്‍വീനർ ഫാ. തിയോഡേഷ്യസ്, ഫൊറോന പ്രതിനിധി ജോണ്‍ ബോസ്കോ എന്നിവർ പ്രസംഗിച്ചു.
കെസിബിസി സോഷ്യൽ ജസ്റ്റീസ് കമ്മീഷൻ അധ്യക്ഷൻ തിരുവല്ല ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവൽ, മലങ്കര കത്തോലിക്കാ സഭാ തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ ഡോ. സാമുവൽ മാർ ഐറേനിയോസ്, തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ആർ. ക്രിസ്തുദാസ്, സിഎസ്ഐ ബിഷപ് റവ.ഡോ. ഉമ്മൻ ജോർജ്, സീറോ മലബാർ സഭാ സോഷ്യൽ സർവീസ് കോ-ഓർഡിനേറ്ററും കോട്ടയം അതിരൂപത വികാരി ജനറാളുമായ മോണ്‍. മൈക്കിൾ വെട്ടിക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു. പന്ത്രണ്ടു രൂപതകളിൽ നിന്നുള്ളവർ മാർച്ചിൽ പങ്കെടുത്തു.
ഇന്നലെ രാവിലെ 11നാണ് രാജ്ഭവൻ മാർച്ച് ആരംഭിക്കാനിരുന്നതെങ്കിലും പത്തിനു മുൻപുതന്നെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ നഗരത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ഒരുമിച്ചശേഷം പന്ത്രണ്ടോടെയാണ് മാർച്ച് ആരംഭിച്ചത്. 12.45 ഓടെ മാർച്ച് കവടിയാർ റോഡിലെത്തി.
റീത്തും, കരിങ്കൊടികളും പ്ലക്കാർഡുകളുമായി സ്ത്രീകളും കുട്ടികളുമാണു പ്രതിഷേധ മാർച്ചിനു മുന്നിലുണ്ടായിരുന്നത്. പ്ലക്കാർഡുകളിൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോകൾ അവർ ഉയർത്തിപ്പിടിച്ചിരുന്നു.
പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി എത്തിയ മത്സ്യത്തൊഴിലാളികളെ നിയന്ത്രിക്കാൻ സഭാ നേതൃത്വം പാടുപെട്ടു. രാജ്ഭവനു മുന്പിൽ പോലീസ് തീർത്ത ബാരിക്കേഡിനു മുന്നിലെത്തിയശേഷവും മുദ്രാവാക്യങ്ങൾ മുഴങ്ങിക്കൊണ്ടിരുന്നു. അനാഥമായി ഒഴുകി നടക്കുന്നവരുടെ മൃതദേഹം സംസ്കരിക്കാനെങ്കിലും എത്തിച്ചുതരണമെന്ന് മത്സ്യത്തൊഴിലാളികൾ ഉറക്കെ വിളിച്ചുപറഞ്ഞു.
മാർച്ചിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതലായി കാണാനായി. പതിന്നാലു ദിവസമായി പട്ടിണി കിടക്കുന്നവരെ തിരിഞ്ഞു നോക്കാത്ത സർക്കാരാണ് ഇവിടുള്ളതെന്ന് സ്ത്രീകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. വെട്ടുകാട്, തുന്പ, പെരുമാതുറ, വിഴിഞ്ഞം ഭാഗങ്ങളിൽ നിന്നു കാണാതായവരുടെ ബന്ധുക്കൾ പ്ലക്കാർഡുകളിൽ ഫോട്ടോയും പതിച്ചാണ് പ്രതിഷേധത്തിനെത്തിയത്. പ്രതീകാത്മകമായി ശവപ്പെട്ടിയും വഹിച്ചിരുന്നു.
പ്രതിഷേധമാർച്ച് സമാപിച്ചിട്ടും മത്സ്യത്തൊഴിലാളികൾ പിരിഞ്ഞുപോകാൻ തയാറായില്ല. ശവപ്പെട്ടിയുമേന്തി അവർ കവടിയാർ മുതൽ വെള്ളയന്പലം വരെ വീണ്ടും പ്രതിഷേധമാർച്ച് നടത്തി. ലത്തീൻ അതിരൂപതയുടെ എല്ലാ ഇടവകകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളും വിശ്വാസികളും സന്യസ്തരും വിവിധ രൂപതകളിൽനിന്നുള്ള പ്രതിനിധികളും മാർച്ചിൽ പങ്കെടുക്കാനെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.