പാലാ: ആരാധനാക്രമപണ്ഡിതനും ദൈവശാസ്ത്രജ്ഞനുമായ റവ. ഡോ. തോമസ് മണ്ണൂരാംപറന്പിലിന്റെ പൗരോഹിത്യ സുവർണ ജൂബിലി ഇന്നു കവീക്കുന്ന് സെന്റ് എഫ്രേം ദേവാലയത്തിൽ ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് 2.30 ന് കൃതജ്ഞതാബലി. തുടർന്നു പാരീഷ്ഹാളിൽ അനുമോദനയോഗം. തലശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി ജൂബിലി സന്ദേശം നൽകും.
അനുമോദന സമ്മേളനം തലശേരി അതിരൂപത മുൻ അധ്യക്ഷൻ മാർ ജോർജ് വലിയമറ്റം ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. മാർ ജോസഫ് പളളിക്കാപറന്പിൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുര, മാർ മാത്യു അറയ്ക്കൽ, മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോസഫ് സ്രാന്പിക്കൽ, മാർ ജോസ് പുളിക്കൽ, മാർ തോമസ് തറയിൽ, ജോസ് കെ. മാണി എംപി, പി.സി. തോമസ്, പാലാ നഗരസഭാധ്യക്ഷ ബിജി ജോജോ, ഉപാധ്യക്ഷൻ കുര്യാക്കോസ് പടവൻ, പ്രഫ.തോമസ് മാത്യു നടയ്ക്കൽ എന്നിവർ ആശംസാപ്രസംഗം നടത്തും.
1942 നവംബർ 11 ന് ജനിച്ച അദ്ദേഹം കവീക്കുന്ന് സെന്റ് എഫ്രേം, പാലാ സെന്റ് തോമസ്, ആലപ്പുഴ ലെയോ തേർട്ടീൻത് സ്കൂളുകളിൽ പഠിച്ചു. തലശേരി രൂപതയ്ക്കുവേണ്ടി 1960 ൽ സെമിനാരിയിൽ ചേർന്നു. 1968 ഡിസംബർ 18ന് വടവാതൂർ സെമിനാരിയിൽവച്ചു തിരുപ്പട്ടം സ്വീകരിച്ചു. കല്ലുവയൽ, ചൂണ്ടപറന്പ്, വെന്പുവ, പുളിങ്ങോം പള്ളികളിൽ സേവനമനുഷ്ഠിച്ചു. ധാർവാർഡിൽ നിന്ന് ഇംഗ്ലീഷിൽ എംഎ പാസായി. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഈസ്റ്റേണ്‍ തിയോളജിയിൽ ഡിപ്ലോമയും അൻസേൽമോ യൂണിവേഴ്സിറ്റിയിൽനിന്നു ഡോക്ടറേറ്റും നേടി.
സീറോമലബാർ പൊന്തിഫിക്കാൽ സുറിയാനിയിൽനിന്നു മലയാളത്തിലാക്കിയത് അദ്ദേഹമാണ്. 1983-ൽ വടവാതൂർ സെമിനാരിയിലെ ലിറ്റർജി പ്രഫസറായി.
1986-ൽ കോട്ടയത്തുവച്ച് ജോണ്‍പോൾ രണ്ടാമൻ മാർപാപ്പ ഉദ്ഘാടനം ചെയ്ത പുനരുദ്ധരിച്ച കുർബാനക്രമം തയാറാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. അന്നത്തെ പേപ്പൽകുർബാനയുടെ മാസ്റ്റർ ഓഫ് സെറിമണിയും അച്ചനായിരുന്നു.
1995-ൽ റോമിൽ കൂടിയ ലിറ്റർജിക്കൽ കമ്മീഷനിലും 1996-ൽ റോമിൽതന്നെ സമ്മേളിച്ച സീറോമലബാർ സിനഡിലും പങ്കെടുക്കുകയുണ്ടായി. വടവാതൂർ സെമിനാരിയുടെ ഒൗദ്യോഗിക പ്രസിദ്ധീകരണമായ OIRSI യുടെ പ്രസാധകനായി ദീർഘകാലം ജോലി ചെയ്തു.
ദുക്റാനാ മാസികയുടെ ചീഫ് എഡിറ്ററും കതിരൊളി മാസികയുടെ സെക്ഷൻ എഡിറ്ററുമായിരുന്നു. ക്രിസ്റ്റ്യൻ ഓറിയന്റ് മാസികയുടെ മാനേജിംഗ് എഡിറ്ററായി സേവനമനുഷ്ഠിച്ചുവരുന്നു. സീറോമലബാർ സഭയുടെ ആരാധനക്രമം സംബന്ധിച്ച് 26 ഗ്രന്ഥങ്ങളും നാനൂറിൽപരം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, സുറിയാനി, ലത്തീൻ, ഇറ്റാലിയൻ, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, പോർച്ചുഗീസ് എന്നീ ഭാഷകളിൽ വിദഗ്ധനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.