തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര, ആഭ്യന്തര സർവീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികൾ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനൽകി. വിമാന ക്കമ്പനി സിഇഒമാരുമായി നടത്തിയ യോഗത്തിലാണ് ഉറപ്പു ലഭിച്ചത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് മറ്റു വിമാനത്താവളങ്ങളിലേക്കാൾ അമിതനിരക്ക് ഈടാക്കുന്നത് കുറയ്ക്കാൻ എയർ ഇന്ത്യ തയാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഗൾഫ് രാജ്യങ്ങളായ ദുബായ്, ഷാർജ, അബുദാബി, മസ്കറ്റ്, ദോഹ, ബഹ്റൈൻ, റിയാദ്, കുവൈത്ത്, ജിദ്ദ തുടങ്ങിയ മേഖലകളിലേക്ക് കൂടുതൽ സർവീസുകൾ ആവശ്യമാണ്. സിംഗപ്പുർ, മലേഷ്യ എന്നിവിടങ്ങളിലേക്കും വർധിച്ച ആവശ്യമുണ്ട്. നിലവിൽ എയർ ഇന്ത്യാ എക്സ്പ്രസാണ് നാല് അന്താരാഷ്ട്ര സർവീസുകൾ കണ്ണൂരിൽനിന്നു നടത്തുന്നത്.
കണ്ണൂരിൽ വിദേശ വിമാനക്കമ്പനികൾക്ക് സർവീസിനുള്ള അനുമതി നൽകിയിട്ടില്ല. സിവിൽ ഏവിയേഷൻ മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനം പുനഃപരിശോധിക്കണം. കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിന് ഇതാവശ്യമാണ്. കണ്ണൂരിൽനിന്നുള്ള വിമാനങ്ങൾക്കുള്ള ഏവിയേഷൻ ടർബൈൻ ഫ്യൂവലിനുള്ള നികുതി നേരത്തേതന്നെ ഒരു ശതമാനമായി കുറച്ചിരുന്നു.
ശബരിമല വിമാനത്താവളത്തിനുള്ള സാധ്യതാപഠന റിപ്പോർട്ട് സർക്കാർ പരിഗണനയിലാണ്. കാസർഗോട്ടെ ബേക്കൽ, ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ എയർസ്ട്രിപ്പ് ആരംഭിക്കുന്നതും സർക്കാർ പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു.
എയർ ഇന്ത്യയുടെ കണ്ണൂരിൽ നിന്നുള്ള അമിതനിരക്കുകൾ കുറയ്ക്കാൻ നിർദേശം നൽകിയതായി എയർ ഇന്ത്യ സിഎംഡി പി.എസ്. ഖരോള മുഖ്യമന്ത്രിയെ അറിയിച്ചു. വടക്കേ ഇന്ത്യയിലെ പ്രമുഖ വിമാനത്താവളങ്ങളിലേക്ക് കൂടുതൽ ആഭ്യന്തര സർവീസുകൾ വേനൽക്കാല ഷെഡ്യൂളിൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എയർ ഇന്ത്യാ എക്സ്പ്രസ് കണ്ണൂരിൽനിന്ന് മൂന്നു രാജ്യങ്ങളിലേക്കുകൂടി മാർച്ചോടെ സർവീസ് ആരംഭിക്കുമെന്ന് സിഇഒ കെ. ശ്യാംസുന്ദർ യോഗത്തിൽ അറിയിച്ചു. ബഹ്റൈൻ, കുവൈത്ത്, മസ്കറ്റ് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. തിരുവനന്തപുരം- കണ്ണൂർ സർവീസിനുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇൻഡിഗോ എയർലൈൻസ് കണ്ണൂരിൽനിന്ന് ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഹൂബ്ളി, ഗോവ എന്നിവിടങ്ങളിലേക്ക് 25ന് സർവീസ് ആരംഭിക്കുമെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചു. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് മാർച്ച് അവസാനം ആരംഭിക്കും. ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് മാർച്ചിലും രണ്ടു മാസങ്ങൾക്കുള്ളിൽ ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കും സർവീസ് ആരംഭിക്കുന്നതു പരിഗണനയിലുണ്ട്.
കണ്ണൂരിൽനിന്ന് ബംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും മസ്കറ്റിലേക്കും സർവീസ് ആരംഭിക്കുമെന്ന് ഗോ എയർ അധികൃതർ അറിയിച്ചു. സ്പൈസ് ജെറ്റ് അധികൃതർ കണ്ണൂരിൽനിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കുമെന്നും അറിയിച്ചു.
കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് വിദേശ വിമാനക്കമ്പനികളുടെ പ്രതിനിധികളും അറിയിച്ചു.പത്ത് ആഭ്യന്തര കമ്പനികളുടെയും 12 അന്താരാഷ്ട്ര കമ്പനികളുടേയും പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.