എറണാകുളം കൈപ്പിടിയിലൊതുക്കാൻ മിക്കപ്പോഴും കോണ്ഗ്രസിനു കഴിയുന്നുവെന്നതാണു ചരിത്രം. 1957 മുതലുള്ള ചരിത്രം നോക്കിയാൽ രണ്ടു പ്രാവശ്യം സ്വതന്ത്രരെ പരീക്ഷിച്ച് ഇടത്തോട്ടു ചരിച്ചിട്ടുണ്ടെങ്കിലും എറണാകുളം യുഡിഎഫിനു മുൻതൂക്കമുള്ള മണ്ഡലമാണ്. എ.എൽ. ജേക്കബ് എന്ന ശക്തനായ കോണ്ഗ്രസ് നേതാവ് ആറു പ്രാവശ്യം എറണാകുളത്തെ പ്രതിനിധികരിച്ചപ്പോൾ ജോർജ് ഈഡനും മകൻ ഹൈബി ഈഡനും കെ.വി. തോമസും രണ്ടു പ്രാവശ്യം വീതം മണ്ഡലത്തെ പ്രതിനിധീകരിച്ചു കോണ്ഗ്രസ് കോട്ടയാക്കി. അതുകൊണ്ടു ചായാതെ, ചരിയാതെ എറണാകുളം നിലനിൽക്കുമെന്ന വിശ്വാസം യുഡിഎഫ് ക്യാന്പിലുണ്ട്.
ഹൈബി ഈഡൻ എന്ന യുവനേതാവ് പാർലമെന്റിലേക്കു ജയിച്ചുപോയപ്പോൾ ഒഴിവുവന്ന എറണാകുളം നിയമസഭാ മണ്ഡലം നിലനിർത്തണമെങ്കിൽ ശക്തനായ സ്ഥാനാർഥി തന്നെ വേണം. പ്രമുഖ മാധ്യമപ്രവർത്തകൻ കെ.എം. റോയിയുടെ മകൻ അഡ്വ. മനു റോയിയെ എൽഡിഎഫ് കളത്തിലിറക്കിയത് ഒരട്ടിമറി പ്രതീക്ഷിച്ചാണ്. എന്നാൽ, സ്ഥാനാർഥിലിസ്റ്റ് തയാറാക്കുന്പോൾ തന്നെ മുന്നിൽ നിന്ന ഡിസിസി പ്രസിഡന്റും കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയറുമായ ടി.ജെ. വിനോദിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ യുഡിഎഫ് ക്യാമ്പും സജീവമായി. അവസാനമാണ് ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്- ജനങ്ങൾക്കിടയിൽ നിറഞ്ഞു നിൽക്കുന്ന സി.ജി. രാജഗോപാൽ.
സ്ഥാനാർഥികൾ നിറഞ്ഞതോടെ, വികസന കാര്യങ്ങളിൽ ഏറെ മുന്നിലായ മണ്ഡലം തെരഞ്ഞെടുപ്പ് ആവേശത്തിലുമായി. നിരവധി വിഷയങ്ങൾ ചർച്ചകളിൽ നിറയുന്നു. പാലാരിവട്ടം പാലവും മരട് ഫ്ളാറ്റും കോർപറേഷൻ ഭരണവും മെട്രോയും ശബരിമലയുമെല്ലാം സജീവ ചർച്ചാവിഷയങ്ങൾ തന്നെയാണ്. എന്നാൽ, ഇതെല്ലാം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരുന്നുണ്ടോ എന്ന കാര്യത്തിൽ സംശയം. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ഓടിയോളിക്കുകയാണോ അതോ വെറും രാഷ്ട്രീയ കസർത്തു മാത്രമാണോ മുന്നണികൾ നടത്തുന്നതെന്ന ചോദ്യവും ഉയരുന്നു.
ഏതായാലും തന്ത്രങ്ങളും മറുതന്ത്രങ്ങളും ഒരുക്കി, യുഡിഎഫിന്റെ കോട്ടയായ എറണാകുളം വീഴാതെ നിൽക്കാൻ കോണ്ഗ്രസും യുഡിഎഫിന്റെ തേരോട്ടത്തിന് തടയിടാൻ ഇടതുപക്ഷവും രംഗത്തിറങ്ങി കഴിഞ്ഞു. ഒരു മണ്ഡലവും യുഡിഎഫിന് ഉരുക്കുകോട്ടയല്ലെന്നു പാലാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുഫലം ചൂണ്ടിക്കാട്ടി എൽഡിഎഫ് ക്യാന്പ് പറയുന്നു. അതുകൊണ്ടുതന്നെ അതിശക്തമായ പോരാട്ടം നടക്കുന്ന ഇടമായി എറണാകുളത്തെ വിലയിരുത്താം.
അട്ടിമറികൾക്കു സാധ്യത കുറവാണെങ്കിലും കഴിഞ്ഞ തവണ വോട്ട് വിഹിതത്തിലുണ്ടായ വർധനയിൽ കണ്ണുവച്ചാണ് ബിജെപി എറണാകുളത്ത് അങ്കത്തിനിറങ്ങുന്നത്.എന്നാൽ തന്റെ പ്രചാരണത്തിൽ നേതാക്കൾ സജീവമാകുന്നില്ലെന്ന സങ്കടഹർജി സ്ഥാനാർഥി പാർട്ടിക്കു നൽകിയത് അല്പം ക്ഷീണം സൃഷ്ടിച്ചിട്ടുണ്ട്. മൂന്നു മുന്നണികളും പ്രതീക്ഷയോടെ ലക്ഷ്യംവയ്ക്കുന്ന മണ്ഡലമാണിതെന്ന് നിലവിലെ സാഹചര്യത്തിൽ പറയേണ്ടിവരും.
ഹൈബി ഈഡൻ തുടങ്ങി വച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് പ്രാഥമിക ലക്ഷ്യമെന്നു യുഡിഎഫ് സ്ഥാനാർഥി ടി.ജെ. വിനോദ് പറയുന്നു. അമൃത് പദ്ധതിയിൽ കൊച്ചി നഗരത്തെ ഉൾപ്പെടുത്തി 24 മണിക്കൂറും ശുദ്ധജലം ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കും. നഗരഹൃദയത്തിൽ താമസിക്കുന്ന പാർശ്വവത്കരിക്കപ്പെട്ടവരെ ഉന്നതിയിലേക്കു കൈപിടിച്ചുയർത്താനുള്ള പദ്ധതികളും മുന്നിലുണ്ട്. സിറ്റി ഗ്യാസ് ലൈൻ പദ്ധതിയോടു നഗരസഭയ്ക്ക് എതിർപ്പില്ല. എന്നാൽ, അദാനി ഗ്രൂപ്പിനു പ്രത്യേക ഇളവ് നൽകില്ലെന്നാണ് വിനോദിന്റെ നിലപാട്. നഗരസഭാ കൗണ്സിലർ എന്ന നിലയിൽ ജനങ്ങൾക്കിടയിലുള്ള സേവനചരിത്രം തന്നെയാണ് വിനോദിന്റെ കരുത്ത്. പൊതുജനങ്ങളുമായി കൂടുതൽ ചേർന്നുനിന്നു പ്രവർത്തിക്കാൻ കഴിഞ്ഞതു വോട്ടായി മാറുമെന്ന പ്രതീക്ഷ വിനോദിനുണ്ട്. 1998 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ട ചരിത്രം മുന്നിലുണ്ടെങ്കിലും ഇത്തവണ അത് ആവർത്തിക്കപ്പെടില്ലെന്ന ഉറച്ച വിശ്വാസത്തിലാണവർ.
എറണാകുളത്ത് ഇനിയൊരു മാറ്റം വേണ്ടേയെന്ന ചോദ്യവുമായിട്ടാണ് എൽഡിഎഫ് സ്ഥാനാർഥി മനു റോയി ജനങ്ങളിലേക്ക് ഇറങ്ങുന്നത്. ഒരു അട്ടിമറിയിൽ കുറഞ്ഞതൊന്നും മനു പ്രതീക്ഷിക്കുന്നില്ല. പാലാരിവട്ടം പാലം ഒരു പഞ്ചവടിപ്പാലമായി എന്ന പ്രചാരണം എൽഡിഎഫ് ശക്തമാക്കുന്നുണ്ട്. കൊച്ചി കോർപറേഷനിലെ ഭരണ സ്തംഭനത്തിലും എംഎൽഎയുടെ മണ്ഡല പ്രവർത്തനങ്ങളിലെ നിഷ്ക്രിയത്വത്തിലും പൊറുതിമുട്ടിയ ജനം മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്നും വോട്ടർമാരെ നേരിൽ കാണുന്പോഴും പ്രചാരണ വേളകളിലുമെല്ലാം അസംതൃപ്തരായ ജനങ്ങളെയാണ് കാണുന്നതെന്നും മനു വിലയിരുത്തുന്നു. കോർപറേഷൻ റോഡുകളുടെ ശോചനീയാവസ്ഥകളും മാലിന്യ പ്രശ്നവുമൊക്കെ ജനം കാര്യമായി എടുത്തിട്ടുണ്ട്. അതൊക്കെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് എതിരായി അത് പ്രതിഫലിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് മനു റോയി. റോഡുകളുടെ വികസനവും ബ്രഹ്മപുരത്ത് കുറ്റമറ്റ രീതിയിൽ മാലിന്യ സംസ്കരണ പ്ലാന്റും സ്വീവേജ് ട്രീറ്റ്മെൻറ് സംവിധാനവും വെള്ളക്കെട്ട് ഇല്ലാത്ത റോഡുകളുമാണു മനു മുന്നോട്ടു വയ്ക്കുന്നത്.
കേന്ദ്ര പദ്ധതികളല്ലാതെ എന്താണ് എറണാകുളത്തു യുഡിഎഫിനും എൽഡിഎഫിനും കൊട്ടിഘോഷിക്കാനെന്നു എൻഡിഎ സ്ഥാനാർഥി സി.ജി. രാജഗോപാൽ(മുത്തു) ചോദിക്കുന്നു. കൂടുതൽ കേന്ദ്രാവിഷ്കൃത പദ്ധതികൾ മണ്ഡലത്തിലെത്തിക്കുന്നതിന് പ്രത്യേക ശ്രമം നടത്തുമെന്നു വാഗ്ദാനം നൽകിയാണ് അദ്ദേഹത്തിന്റെ പ്രചാരണം. കൊച്ചി മെട്രോ പദ്ധതിയുടെ ഭാഗമായി നന്നാക്കിയ റോഡുകളല്ലാതെ കൊച്ചി നഗരസഭയോ ജിസിഡിഎയോ സംസ്ഥാന സർക്കാരോ നന്നാക്കിയ ഒരു റോഡ് പോലും കൊച്ചിയിലില്ല. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുള്ള ശ്രമമാകും തന്റെ ഭാഗത്തുണ്ടാകുകയെന്നും അതിനായി കേന്ദ്ര സഹായം നേടിയെടുക്കാനുള്ള ശ്രമങ്ങൾ തന്നിൽ നിന്നുണ്ടാകുമെന്നും മുത്തു പറയുന്നു. പ്രചാരണത്തിന്റെ തുടക്കസമയത്ത് പാർട്ടിക്കുള്ളിൽ നിന്നുണ്ടായിരുന്ന നിസഹകരണം കേന്ദ്ര- സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലുകളോടെ പരിഹരിക്കാനായി എന്നാണു മുത്തു പറയുന്നത്.
മണ്ഡലത്തിൽ ആകെ 1,55,306 വോട്ടർമാരാണുള്ളത്. പുരുഷൻമാർ 76184, സ്ത്രീകൾ 79119, മറ്റുള്ളവർ മൂന്ന്.
ടി.ജെ. വിനോദ്
വിദ്യാഭ്യാസം: ബിരുദം
സ്ഥാനാർഥിത്വം: ആദ്യതവണ
പദവി: കോണ്ഗ്രസ്
എറണാകുളം ജില്ലാ പ്രസിഡന്റ്
മനു റോയി
വിദ്യാഭ്യാസം: എൽഎൽബി
സ്ഥാനാർഥിത്വം: ആദ്യതവണ
പദവി: സിപിഎം അനുഭാവി
സി.ജി. രാജഗോപാൽ
വിദ്യാഭ്യാസം: ബിരുദം
സ്ഥാനാർഥിത്വം: രണ്ടാം തവണ
പദവി: ബിജെപി എറണാകുളം
മണ്ഡലം പ്രസിഡന്റ്
എറണാകുളത്തെ വോട്ട് നില
2011 നിയമസഭ
ഹൈബി ഈഡൻ ( കോണ്ഗ്രസ്) 59,919
സെബാസ്റ്റ്യൻ പോൾ( എൽഡിഎഫ്) 27,482
സി.ജി. രാജഗോപാൽ( ബിജെപി) 6,362
2014 ലോക്സഭ
പ്രഫ. കെ.വി. തോമസ് ( കോണ്ഗ്രസ്) 43,516
ക്രിസ്റ്റി ഫെർണാണ്ടസ്( സ്വത. എൽഡിഎഫ്) 26,623
എ.എൻ. രാധാകൃഷ്ണൻ( ബിജെപി) 14,375
2016 നിയമസഭ
ഹൈബി ഈഡൻ ( കോണ്ഗ്രസ്) 57,819
എം.അനിൽകുമാർ( സിപിഎം) 35,870,
എൻ.കെ.മോഹൻദാസ് (ബിജെപി) 14,878,
2019 ലോക്സഭ
ഹൈബി ഈഡൻ ( കോണ്ഗ്രസ്) 61,920
പി. രാജീവ്( സിപിഎം) 30,742
അൽഫോൻസ് കണ്ണന്താനം(ബിജെപി) 17,769
പഞ്ചാങ്കം / ജോണ്സണ് വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.