തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ജനറല്‍ വാര്‍ഡ് മുതല്‍ വെന്റിലേറ്റര്‍ വരെയുള്ള ചികിത്സാ നിരക്ക് നിശ്ചയിച്ചാണ് ഇന്നലെ ഉത്തരവിറക്കിയത്.
എന്‍എബിഎച്ച് അംഗീകൃത ആശുപത്രികളില്‍ ജനറൽ വാർഡിൽ പ്രതിദിനം 2910 രൂപ വരെ ഈടാക്കാം. നോൺ എൻഎബിഎച്ച് ആശുപത്രികളിൽ ജനറൽ വാർഡിൽ 2645 രൂപയാണ് നിരക്ക്. രജിസ്ട്രേഷന് ചാര്‍ജ്, ബെഡ് ചാര്‍ജ്, നഴ്സിംഗ് ചാര്‍ജ്, ഡോക്ടര്‍മാര്‍ക്കുള്ള ചാര്‍ജ്, അനസ്തേഷ്യ, ഓക്സിജന്‍, എക്സ്റേ, അള്‍ട്രാസൗണ്ട് സ്കാന്‍ തുടങ്ങിയവയ്ക്കുള്ള നിരക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
എന്നാല്‍ സിടി സ്കാന്‍, എച്ച്ആര്‍സിടി തുടങ്ങിയ പരിശോധനകളും റെംഡെസിവിര്‍ പോലുള്ള വിലയേറിയ മരുന്നുകളും പിപിഇ കിറ്റും ഈ നിരക്കിൽ ഉൾപ്പെടില്ല.
എന്‍എബിഎച്ച് അംഗീകൃത ആശുപത്രിയിൽ എച്ച്ഡിയു 4175 രൂപ, ഐസിയു 8580, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഐസിയു 15180 എന്നിങ്ങനെയാണ് പ്രതിദിന നിരക്ക്. നോൺ എൻഎബിഎച്ച് ആശുപത്രികളിൽ ജനറല്‍ വാര്‍ഡ് 2645, എച്ച്ഡിയു 3795, ഐസിയു 7800. വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഐസിയു 13800 എന്നിങ്ങനെ നിജപ്പെടുത്തിയാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.
ജനറല്‍ വാര്‍ഡില്‍ പ്രതിദിനം രണ്ടും ഐസിയുവില്‍ അഞ്ചും പിപിഇ കിറ്റുകളാണ് ഉപയോഗിക്കേണ്ടത്.ഇവയുടെ നിരക്ക് എംആര്‍പിയേക്കാള്‍ കൂടാന്‍ പാടില്ല. ചികിത്സാനിരക്കുകള്‍ ആശുപത്രിയിൽ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ആശുപത്രി വെബ്സൈറ്റിലും വിവരങ്ങള്‍ നല്‍കണം. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട പിപിഇ കിറ്റ്, പള്‍സ് ഓക്സിമീറ്റര്‍, മാസ്ക്, ഓക്സിജന്‍ സിലിണ്ടര്‍ തുടങ്ങിയവയ്ക്ക് എംആര്‍പി നിരക്കിനേക്കാൾ കൂടുതല്‍ തുക ഈടാക്കുന്നവര്‍ക്കെതിരേ ജില്ലാ കളക്ടര്‍മാര്‍ നടപടി സ്വീകരിക്കും. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് പിഴ ഈടാക്കുമെന്നും ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ടും കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സും പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ചില സ്വകാര്യ ആശുപത്രികൾ അമിതഫീസ് ഈടാക്കുന്നുവെന്ന പരാതിയെത്തുടർന്നും ഹൈക്കോടതി ഇടപെടലിനെത്തുടർന്നും സ്വകാര്യ ആശുപത്രികളുമായി ചർച്ച നടത്തിയാണ് നിരക്കുകൾക്ക് അന്തിമരൂപം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കർശനമായി പാലിക്കണം: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിയന്ത്രിച്ച് സർക്കാരിറക്കിയ ഉത്തരവ് കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി.പെരുന്പാവൂർ ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ ലീഗൽ സെൽ വൈസ് ചെയർമാൻ അഡ്വ. സാബു. പി. ജോസഫ് നൽകിയ ഹർജിയിലാണ് നിർദേശം.
സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം നിരീക്ഷിക്കാൻ ഓരോ ആശുപത്രിക്കും ഇൻസിഡന്റ് കമാൻഡർമാരെ നിയോഗിച്ച സർക്കാരിന്റെ നടപടിയെ ഹൈക്കോടതി അഭിനന്ദിച്ചു.
അമിത ചാർജിന് പത്തിരട്ടി പിഴ
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് അമിത ചാർജ് ഈടാക്കിയാൽ അധികം വാങ്ങുന്ന തുകയുടെ പത്തിരട്ടി പിഴയീടാക്കുമെന്ന വ്യവസ്ഥയടക്കം ഉൾപ്പെടുത്തി കോവിഡ് ചികിത്സയ്ക്കു നിരക്കുകൾ നിശ്ചയിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
സ്വകാര്യ ആശുപത്രികൾ കൊള്ളനിരക്ക് ഈടാക്കുന്നെന്ന പരാതികളും തുടർന്നുള്ള ഹൈക്കോടതി ഉത്തരവും കണക്കിലെടുത്താണ് ഉത്തരവിറക്കിയത്. സർക്കാർ ഉത്തരവ് ഇന്നലെ ഹൈക്കോടതിയിൽ ഹാജരാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.