തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ ഘടകകക്ഷി പ്രാതിനിധ്യം ഇന്നറിയാം. ഇന്നു ചേരുന്ന ഇടതു മുന്നണി യോഗത്തിൽ മന്ത്രിമാരുടെ എണ്ണം തീരുമാനിക്കും. യോഗത്തിനു മുമ്പായി സിപിഎം നേതാക്കൾ യോഗം ചേരുന്നുണ്ട്.
കേരള കോൺഗ്രസ് - എം , എൻസിപി , ജനതാദൾ - എസ്, കേരള കോൺഗ്രസ്-ബി, ജനാധിപത്യ കേരള കോൺഗ്രസ് എന്നീ പാർട്ടികൾക്ക് മന്ത്രിസ്ഥാനം ലഭിക്കും. എന്നാൽ, മറ്റു ചെറിയ പാർട്ടികൾക്ക് മന്ത്രി സ്ഥാനം നൽകുന്നതിനെ സംബന്ധിച്ച് ധാരണയായിട്ടില്ല. മന്ത്രിസ്ഥാനം ചെറിയ പാർട്ടികൾ പങ്കിടണമെന്ന തീരുമാനം ഉണ്ടായാൽ ഐഎൻഎല്ലിനു മന്ത്രിയെ ലഭിച്ചേക്കും.
എൻസിപിയിലെ മന്ത്രിയെ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ജനതാദൾ-എസിലും ഇതേ പ്രതിസന്ധിയുണ്ട്.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, കെ.കെ. ശൈലജ എന്നിവർ മന്ത്രിസഭയിൽ ഉണ്ടാകും. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവരും രണ്ടാം പിണറായി മന്ത്രിസഭയിൽ അംഗങ്ങളാകും. സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം. മണി, ടി.പി. രാമകൃഷ്ണൻ എന്നിവരെ വീണ്ടും മന്ത്രിമാരായി പരിഗണിക്കുന്ന കാര്യം നാളെ ചേരുന്ന സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കും. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജി ചെറിയാൻ, വി. ശിവൻകുട്ടി, എ.സി. മൊയ്തീൻ, എം.ബി. രാജേഷ് എന്നിവരെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. വനിതാ എംഎൽഎമാരായ കാനത്തിൽ ജമീല, വീണ ജോർജ് എന്നിവരും പരിഗണനയിലുണ്ട്. ഇന്നു രാവിലെ മന്ത്രിമാരുടെ കാര്യം ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങൾ പ്രത്യേക യോഗം ചേരുന്നുണ്ട്.
സിപിഐ മന്ത്രിമാരെ നാളെ ചേരുന്ന സംസ്ഥാന കൗണ്‍സിൽ യോഗം തീരുമാനിക്കും. സംസ്ഥാന കൗണ്‍സിലിനു മുന്‍പായി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേരും. കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനിൽ, പി.എസ്. സുപാൽ, ചിഞ്ചുറാണി എന്നിവരാണ് മന്ത്രിമാരാകാൻ സാധ്യത.
ജനതാദൾ എസിൽ മന്ത്രിസ്ഥാനം പങ്കിടണമെന്നാണ് ധാരണ. ആദ്യ ടേം വേണമെന്ന് കെ. കൃഷ്ണൻ കുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മാത്യു ടി. തോമസിനു നൽകണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. ജനതാദൾ എസിലെ തർക്കം പരിഹരിച്ച് നാളെ മന്ത്രിയെ തീരുമാനിക്കണമെന്നാണ് സിപിഎം നൽകിയിരിക്കുന്ന നിർദേശം. എൻസിപിയും ഇതേ ഫോർമുല പരിഗണിക്കുന്നുണ്ട്. എ.കെ. ശശീന്ദ്രൻ ആദ്യ ടേം മന്ത്രിയാകാനാണ് സാധ്യത.
ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി ആന്റണി രാജുവും കേരള കോണ്‍ഗ്രസ് ബി പ്രതിനിധിയായി കെ.ബി. ഗണേഷ് കുമാറും മന്ത്രിസഭയിലെത്തും. 20നാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.