കൊച്ചി: മത്സ്യലഭ്യതക്കുറവും മത്സ്യബന്ധന മേഖലയിലെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ദോഷകരമായ നടപടികളും മൂലം തീരം വറുതിയില്‍. മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണെന്നും അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രശ്നം ഗുരുതരമാകുമെന്നും മത്സ്യമേഖലയിലുള്ള സംഘടനകൾ ഒന്നടങ്കം പറയുന്നു.
പല ഫിഷിംഗ് ഹാര്‍ബറുകളില്‍നിന്നും ഭൂരിഭാഗം വള്ളങ്ങളും മത്സ്യബന്ധനത്തിനു പോകുന്നില്ല. ഇന്‍ബോര്‍ഡ് എൻജിനുള്ള വള്ളങ്ങള്‍ക്ക് കടലില്‍ പോയി വരാൻ 30,000 മുതല്‍ 40,000 രൂപ വരെ ഇന്ധനച്ചെലവു വരും. ഇതിനനുസരിച്ചു മത്സ്യം ലഭിക്കുന്നില്ല. ഔട്ട് ബോര്‍ഡ് എൻജിൻ വള്ളങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല.
മണ്ണെണ്ണയും ഡീസലും അടക്കമുള്ളവയുടെ വിലക്കയറ്റം വലിയതോതിലാണു ബാധിച്ചിരിക്കുന്നത്. മണ്ണെണ്ണയ്ക്ക് ഡീസലിനേക്കാള്‍ വിലയാണ്. 130 രൂപ വരെയുള്ള മണ്ണെണ്ണയ്ക്ക് ഓയില്‍ ഉള്‍പ്പെടെ ലിറ്ററിന് 135 രൂപ നൽകണം. ഒരുതവണ കടലില്‍ പോയി തിരിച്ചെത്താൻ 300 ലിറ്റർ ഇന്ധനം വേണ്ടിവരും.
കാലാവസ്ഥാ വ്യതിയാനംമൂലം കടലിൽ മത്സ്യലഭ്യത കുത്തനേ കുറഞ്ഞു. അടുത്തിടെ ചൂടു കൂടിയതും മത്സ്യങ്ങളെ തീരക്കടലില്‍നിന്ന് അകറ്റി. ചെറുമീനുകളെ നശിപ്പിക്കും വിധം അടിത്തട്ടുവരെ കോരിയെടുക്കുന്ന തരത്തില്‍ ഫിഷിംഗ് ബോട്ടുകളുടെ മീന്‍പിടിത്തവും മത്സ്യലഭ്യത കുറയാൻ കാരണമായി. മാലിന്യങ്ങളുടെ ആധിക്യവും മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിച്ചു. ഉള്‍നാടന്‍ ജലാശയങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ നിറഞ്ഞുകിടക്കുന്ന അവസ്ഥയാണ്.
മത്സ്യത്തിനു കാര്യമായ വില കിട്ടാത്തതും കടലിൽ പോകുന്നതിനെ നഷ്ടക്കച്ചവടമാക്കുന്നതായി സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് എറണാകുളം ജില്ലാ പ്രസിഡന്റ് ഷിജി ചൂണ്ടിക്കാട്ടുന്നു. കാര്ഷികോത്പന്നങ്ങള്ക്കുള്ളതുപോലെ താങ്ങുവില മത്സ്യമേഖലയിലും കൊണ്ടുവന്നാല്‍ വിലയിടിവിന്റെ കാര്യത്തിൽ കുറച്ചൊക്കെ പരിഹാരമാകുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍ഷ്വറന്‍സ് രംഗത്തും അവഗണനതന്നെയാണ്. ക്ഷേമനിധിയും സര്‍ക്കാര്‍ ഫണ്ടും കിട്ടുന്നില്ല.
മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം അടക്കമുള്ള രോഗങ്ങളാല്‍ മരിച്ചാല്‍ കുടുംബത്തിനു നഷ്ടപരിഹാരം കിട്ടില്ല. അപകടം നടന്ന സംഭവങ്ങളില്‍പോലും പലപ്പോഴും ഇതു ലഭിക്കാതെ വരുന്നുണ്ട്. മത്സ്യബന്ധനത്തിനിടെ വല നശിച്ചാലും നഷ്ടപരിഹാരമില്ല. വള്ളത്തേക്കാളുപരി വലയ്ക്ക് ഇന്‍ഷ്വറന്‍സ് കിട്ടണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ ആഗ്രഹിക്കുന്നത്. വള്ളങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യക്കുറവും വലയുടെ ലഭ്യതക്കുറവും പ്രശ്നം സൃഷ്ടിക്കുന്നു. ഹാര്‍ബറുകള്‍ വൃത്തിഹീനമായി കിടക്കുന്നതും, മേല്‍നോട്ടത്തിന് മതിയായ ഉദ്യോഗസ്ഥരില്ലാത്തതും മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് ആക്കംകൂട്ടുന്നു.
പണിമുടക്കിൽ സ്തംഭിച്ച് മത്സ്യമേഖല
കൊച്ചി: മത്സ്യമേഖലാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പതിനഞ്ചിന ആവശ്യങ്ങളുന്നയിച്ചു നടത്തിയ പണിമുടക്കില്‍ മത്സ്യമേഖല സ്തംഭിച്ചു. കടലോര ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളും ഫിഷിംഗ് ബോട്ട് തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ചെറുകിട മത്സ്യവിപണന തൊഴിലാളികളും മത്സ്യവ്യവസായികളും മത്സ്യമേഖലയിലെ മറ്റു തൊഴിലാളികളും സമരത്തില്‍ പങ്കാളികളായി. പണിമുടക്കിൽ കേരളത്തിലെ 26 ഫിഷിംഗ് ഹാര്‍ബറുകളും ലാന്‍ഡിംഗ് സെന്ററുകളും മത്സ്യമാര്‍ക്കറ്റുകളും നിശ്ചലമായെന്ന് മത്സ്യമേഖലാ സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.
പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവ സബ്സിഡി നിരക്കില്‍ നല്‍കുക, 25 രൂപയ്ക്ക് മണ്ണെണ്ണ നല്കുമെന്നുള്ള പ്രഖ്യാപനം നടപ്പാക്കുക, മത്സ്യബന്ധന യാനങ്ങളില്‍ ഉപയോഗിക്കുന്ന ഡീസലിന് ഏര്‍പ്പെടുത്തിയിരിക്കുന്ന റോഡ് സെസ് പിന്‍വലിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടുവന്ന മത്സ്യത്തൊഴിലാളി ദ്രോഹനിയമങ്ങളില് മാറ്റം വരുത്തുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു നല്‍കുക, മത്സ്യഫെഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, തീരദേശ നിയന്ത്രണ നിയമം ഭേദഗതി ചെയ്യുക, പുനര്‍ഗേഹം പദ്ധതി അനുസരിച്ചുള്ള നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുകയും നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുകയും ചെയ്യുക, ഉള്‍നാടന്‍ ജലാശയങ്ങളിലെ എക്കലും ചെളിയും നീക്കം ചെയ്യുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്.
മുഖ്യമന്ത്രി ബന്ധപ്പെട്ട മന്ത്രിമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും സാന്നിധ്യത്തില്‍ മത്സ്യമേഖലയിലെ സംഘടനകളുമായി ചര്‍ച്ചചെയ്ത് പരിഹാരമുണ്ടാക്കണം. കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം മത്സ്യമേഖലാ സംരക്ഷണ സമിതി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകും.
മത്സ്യത്തൊഴിലാളികളെ തീക്ഷ്ണമായ സമരത്തിലേക്കു വലിച്ചിഴയ്ക്കാതെ അവരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് സമിതി ചെയര്മാന് വി. ദിനകരന്, വൈസ്ചെയര്മാന്മാരായ ജോസഫ് സേവ്യര്‍ കളപ്പുരയ്ക്കല്‍, ജാക്സണ് പൊള്ളയില്, ജനറല്‍ കണ്‍വീനര്‍ അഡ്വ. ഷെറി ജെ. തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.