“സഹപ്രവർത്തകർ പിന്നിൽനിന്നു കുത്തി” ; ആർക്കെതിരേയും ഇനി പരാതിയുമായി മുന്നോട്ടില്ലെന്ന് ഡോ. ഹാരിസ്
Tuesday, August 12, 2025 1:05 AM IST
തിരുവനന്തപുരം: തന്നെ അറിയാമായിരുന്നിട്ടും സഹപ്രവർത്തകരിൽ ചിലർ പിന്നിൽനിന്നു കുത്തിയെന്നു മെഡിക്കൽ കോളജ് ആശുപത്രി യൂറോളജി വിഭാഗം മേധാവി ഡോ. സി.എച്ച്. ഹാരിസ്. ലോകം മുഴുവൻ തന്നെ കള്ളനായി ചിത്രീകരിച്ചു.
തന്നെ അറിയാവുന്നവർ പോലും സഹായിച്ചില്ലെന്നു മാത്രമല്ല കുടുക്കാനും നോക്കിയെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവണ്മെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) വാട്സാപ് ഗ്രൂപ്പിലാണ് ഡോ. ഹാരിസ് സഹപ്രവർത്തകരിൽനിന്നും ഉണ്ടായ ദുരനുഭവത്തെ സംബന്ധിച്ച് വ്യക്തമാക്കുന്നത്.
വാട്സ് ആപ് ഗ്രൂപ്പിനു പിന്നാലെ ഇന്നലെ മാധ്യമങ്ങൾക്കു മുന്നിലും ഡോ. ഹാരിസ് ഇതേ ആരോപണം ആവർത്തിച്ചു. തന്നെ മരണത്തിലേക്കെത്തിക്കാൻ ചില സഹപ്രവർത്തകർ ശ്രമിച്ചെന്നും കാലം അവർക്ക് മാപ്പുനൽകട്ടേയെന്നുമാണ് ഗ്രൂപ്പിലെ സന്ദേശത്തിൽ ഹാരിസ് പറഞ്ഞത്.സംഭവം വിവാദമായതോടെ ചിലരെ ഗ്രൂപ്പിൽനിന്ന് മാറ്റാൻ കെജിഎംസിടിഎ തീരുമാനിച്ചു.
ദീർഘകാലമായി കാണുന്നവരും കൂടെ പഠിച്ചവരും ജോലി ചെയ്തവരുമാണ് ഉപദ്രവിച്ചതെന്നും അവർ പിന്നിൽനിന്നു കുത്തുമെന്നു കരുതിയില്ലെന്നും ഹാരിസ് പറഞ്ഞു.
മെഡിക്കൽ കോളജ് സൂപ്രണ്ടും പ്രിൻസിപ്പലും തന്റെ കാര്യം വിശദീകരിക്കാൻ പത്രസമ്മേളനം നടത്തുമെന്നു പ്രതീക്ഷിച്ചില്ല. കാണാതായ ഉപകരണം കണ്ടെത്തിയെന്നാണ് അവർ തന്നോടു പറഞ്ഞത്. പിന്നീടാണു കാര്യങ്ങൾ മാറിയത്.
പരിചയമില്ലാത്ത ഉപകരണം മുറിയിൽ കണ്ടെങ്കിൽ അവർക്കു തന്നോടു ചോദിക്കാമായിരുന്നു. താൻ മെഡിക്കൽകോളജിൽ ഉണ്ടായിരുന്നു.
വിളിച്ചിരുന്നെങ്കിൽ പോയി വിശദീകരണം കൊടുക്കുമായിരുന്നു. എന്താണു സംഭവിച്ചതെന്നു തന്നോടു ചോദിച്ചില്ലെന്നും ആർക്കെതിരേയും ഇനി പരാതിയുമായി മുന്നോട്ടില്ലെന്നും ഹാരിസ് പറഞ്ഞു. വകുപ്പ് മുന്നോട്ടു കൊണ്ടുപോകാൻ എല്ലാവരുടെയും സഹായം വേണം. ഉപകരണത്തിനും മറ്റു സൗകര്യത്തിനും സൂപ്രണ്ടിന്റെയും പ്രിൻസിപ്പലിന്റെയും സഹകരണം ആവശ്യമാണ്.
താൻ ജോലിക്കാരൻ മാത്രമാണ്. വിവിധ വിഭാഗത്തിലെ ഡോക്ടർമാർ ഒത്തുചേർന്നാണ് ഒരു രോഗിയെ രക്ഷിക്കുന്നത്. ശത്രുപക്ഷത്തു നിന്നുപോകാൻ കഴിയില്ല. ഇതുവരെയും തന്നോടു പ്രതികാര നടപടി ഉണ്ടായിട്ടില്ല. എല്ലാവരും വിളിച്ചു കാര്യങ്ങൾ ചോദിച്ചു. സഹായങ്ങൾ വാഗ്ദാനം ചെയ്തെന്നും ഡോ. ഹാരിസ് പറഞ്ഞു.