ന്യൂഡൽഹി: ചരക്കു-സേവന നികുതി (ജിഎസ്ടി) ഇന്നു നൂറുദിവസം പിന്നിടുന്നു. വേണ്ട ഒരുക്കമില്ലാതെ നടപ്പാക്കിയതിന്റെ പ്രശ്നങ്ങൾ തീർന്നിട്ടില്ല. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇളവുകൾ വ്യവസായി സമൂഹത്തിനു മാത്രമേ സഹായകമാകൂ. ഉപഭോക്താക്കൾക്കു പ്രത്യേക മെച്ചമൊന്നും ലഭിക്കുന്നില്ല. ഉയർന്ന നികുതി നിരക്കു കുറയ്ക്കാനുള്ള ഒരു തീരുമാനവും ഉണ്ടായിട്ടില്ല.
ഹോട്ടൽ ഭക്ഷണത്തിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകാനിരിക്കുന്നതേ ഉള്ളൂ. അതിനു ജിഎസ്ടി കൗൺസിൽ മന്ത്രിമാരുടെ കമ്മിറ്റിയെ വച്ചിരിക്കുന്നു.
എയർ കണ്ടീഷൻഡ് അല്ലാത്ത ഹോട്ടലിൽ 12 ശതമാനം, എസിയിൽ 18 ശതമാനം, ഫെവ് സ്റ്റാറിൽ 28 ശതമാനം എന്നതാണു നിരക്ക്. അതിൽ 18 ശതമാനം 12 ആയി കുറയ്ക്കാൻ ധാരണ ഉണ്ടായി. പക്ഷേ, എങ്ങനെ വേണമെന്നു തീരുമാനിച്ചിട്ടില്ല. അതു കമ്മിറ്റി തീരുമാനിക്കണം.
അപ്പോഴും സാധാരണക്കാരുടെ പ്രശ്നം നിൽക്കുന്നു. എസി ഹോട്ടലിലെ എസി ഇല്ലാത്ത ഭാഗത്തുകഴിച്ചാലും ഇപ്പോൾ 18 ശതമാനം നല്കണം. ആ പ്രശ്നത്തിന് എന്തു പരിഹാരം എന്നു ജിഎസ്ടി കൗൺസിൽ പറഞ്ഞിട്ടില്ല.
ഒരു കോടി രൂപ വരെ വിറ്റുവരവുള്ള ഹോട്ടലുകൾക്ക് അഞ്ചു ശതമാനം കോംപോസിഷൻ നികുതി മതി എന്നതു ചെറിയ ആശ്വാസമേ ആകൂ. ഇപ്പോൾ 75 ലക്ഷം വരെയുള്ളവർക്ക് ഈ ആനുകൂല്യമുണ്ടായിരുന്നു.
മരുന്നുകൾ
ബ്രാൻഡ് ചെയ്യാത്ത ആയുർവേദ, ഹോമിയോ, യുനാനി, സിദ്ധ മരുന്നുകൾക്കു ജിഎസ്ടി 12-ൽനിന്ന് അഞ്ചു ശതമാനമാക്കി. എന്നാൽ, മേയ് 15ന് ബ്രാൻഡോ വാണിജ്യനാമമോ മുദ്രയോ ട്രേഡ് മാർക്കോ ഡിസൈനോ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ആനുകൂല്യമില്ല. രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും നൈയാമികമായി സ്ഥാപിക്കാവുന്ന പേരും ഡിസൈനും എഴുത്തുശൈലിയും ഉണ്ടെങ്കിലും ബ്രാൻഡഡ് ആയി കണക്കാക്കും.
സ്വർണവ്യാപാരം
സ്വർണ- രത്നം വ്യാപാരത്തിലെ ഇളവിൽ ഉപഭോക്താവിനു പ്രത്യേക നേട്ടമില്ല. രണ്ടു ലക്ഷം രൂപയിൽ കൂടിയ വ്യാപാരത്തിനു പാൻ (പെർമനന്റ് അക്കൗണ്ട് നന്പർ) വേണമെന്ന മുൻ വ്യവസ്ഥ നിലനിൽക്കുന്നു. 50,000 രൂപ മുതൽ ഇതു ബാധകമാക്കിയ ഉത്തരവേ പിൻവലിച്ചുള്ളൂ.
എന്നാൽ, വ്യാപാരികൾക്ക് ഏറെ അലോസരമുണ്ടാക്കിയ വ്യവസ്ഥ മാറ്റി. രണ്ടു കോടി രൂപയിലേറെ വിറ്റുവരവുള്ളവരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ കീഴിലാക്കിയ വിജ്ഞാപനം റദ്ദാക്കി.
സ്റ്റേഷനറി
വിവിധ സ്റ്റേഷനറി സാധനങ്ങൾക്കു നല്കിയ നികുതിയിളവ് എടുത്തുപറയത്തക്കതല്ല. ക്ലിപ്പുകൾ, ലെറ്റർ കോർണർ, ഇൻഡെക്സിംഗ് ടാഗ്, സ്റ്റാപ്പിൾ, ഫയൽ ബൈൻഡർ, അനുബന്ധ സാമഗ്രികൾ, മോഡലിംഗ് പേസ്റ്റ്, പോസ്റ്റർ കവർ തുടങ്ങിയവയ്ക്ക് 28ൽനിന്നു 18 ശതമാനമാക്കി നികുതി.
ടെക്സ്റ്റൈൽസ്
നൈലോൺ, പോളിസ്റ്റർ, അക്രിലിക്, വിസ്കോസ്, റയോൺ, കുപ്രമോണിയം തുടങ്ങിയ കൃത്രിമ നൂലുകൾക്കും നാരുകൾക്കും (തയ്യലിനുള്ളതടക്കം) ജിഎസ്ടി 18 -ൽനിന്നു 12 ശതമാനമാക്കി. ഇവകൊണ്ടു തുണിത്തരങ്ങൾ ഉണ്ടാക്കുന്പോൾ അഞ്ചു ശതമാനമാണ് ജിഎസ്ടി. നികുതി 18 ശതമാനം ആയിരുന്നപ്പോൾ തുണിയുടെ ജിഎസ്ടി നൂലിന്റേതിലും കുറവേ വരുമായിരുന്നുള്ളൂ.
മാലിന്യങ്ങൾ
ഇലക്ട്രോണിക്്, ഗ്ലാസ്, കടലാസ്, പ്ലാസ്റ്റിക്, റബർ, ഹാർഡ് റബർ മാലിന്യങ്ങൾക്കുള്ള നികുതി അഞ്ചു ശതമാനമായി കുറച്ചു. 12 മുതൽ 28 വരെ ശതമാനം ഉണ്ടായിരുന്നതാണു നികുതി.
റിട്ടേണുകൾ
വ്യാപാരി - വ്യവസായി സമൂഹത്തിലെ 90 ശതമാനത്തിനും മൂന്നുമാസം കൂടുന്പോൾ ഒരു സംയുക്ത റിട്ടേൺ സമർപ്പിച്ചാൽ മതി എന്നനുവദിച്ചതാണു പ്രധാന കാര്യം. മൂന്നു വ്യത്യസ്ത റിട്ടേണുകൾ ഓരോ മാസവും സമർപ്പിക്കുന്ന ബാധ്യത മാറി. ഇതിൽ ഗവൺമെന്റിനു നഷ്ടമില്ല.
85.8 ശതമാനത്തിനും ഒരു ലക്ഷത്തിൽ താഴെ നികുതി
85.8 ശതമാനം നികുതിദായകർക്ക് മാസം ഒരു ലക്ഷം രൂപയിൽ താഴെയേ നികുതിയുള്ളൂ. 69.5 ശതമാനത്തിന് 33,000 രൂപയിൽ താഴെ മാത്രം. ഈ 85.8 ശതമാനം പേർ നല്കുന്ന നികുതി മൊത്തം നികുതിത്തുകയുടെ 5.2 ശതമാനമേ വരൂ.
0.3 ശതമാനം പേരാണ് നികുതിയിൽ 66.5 ശതമാനവും അടയ്ക്കുന്നത്. 3.7 ശതമാനം പേരുടെ സംഭാവനയാണ് 86.3 ശതമാനം നികുതി.
റിവേഴ്സ് ചാർജ് മെക്കാനിസത്തിനു നീണ്ട അവധി
ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) സംവിധാനത്തിലെ ഏറെ വിമർശിക്കപ്പെട്ട റിവേഴ്സ് ചാർജ് മെക്കാനിസ(ആർസിഎം)ത്തിന് അടുത്ത ഏപ്രിൽ വരെ അവധി.
രജിസ്ട്രേഷൻ ഇല്ലാത്തവരിൽനിന്നു ചരക്കും സേവനവും വാങ്ങുന്ന വ്യാപാരിയോ വ്യവസായിയോ നൽകേണ്ട നികുതിയാണിത്. വിറ്റയാൾ നല്കേണ്ട നികുതി, വാങ്ങിയ ആൾ അടയ്ക്കണം. വാങ്ങിയ ആളിന്റെ അടുത്ത മാസത്തെ റിട്ടേണിൽ ഇങ്ങനെ അടച്ച തുക ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ആയി തിരികെ അവകാശപ്പെടാം. ഇതാണ് ആർപിഎം സംവിധാനം.
ഇതു ചെയ്യുന്പോൾ വ്യാപാരി - വ്യവസായികൾക്ക് ഗണ്യമായ തുക അനേക ആഴ്ചകളോളം സർക്കാരിൽ കെട്ടിക്കിടക്കും. ഇതിനു പരിഹാരമുണ്ടാക്കണമെന്നു വ്യാപാരികൾ ആവശ്യപ്പെട്ടു വരികയായിരുന്നു.
പക്ഷേ, പരിഹാരത്തിനു പകരം നീട്ടി വയ്ക്കൽ നടത്തി സർക്കാർ തലയൂരി. അപ്പോൾ ഗവൺെന്റിനു വരുമാന നഷ്ടംവരും. വ്യാപാരി - വ്യവസായികൾ തങ്ങളുടെ വില്പനയിൽ നല്കുന്ന ജിഎസ്ടി എങ്ങനെ തിരിച്ചുപിടിക്കും എന്നു വ്യക്തമല്ല.
ഇലക്ട്രോണിക് വേബിൽ ഏപ്രിൽ വരെ നീട്ടിയതോടെ സംസ്ഥാനാന്തര വ്യാപാരത്തിൽ ഇപ്പോൾ നടക്കുന്ന വെട്ടിപ്പ് വ്യാപകമാകും എന്നാണു ഭീതി. ചെക്ക് പോസ്റ്റിൽ വാഹന പരിശോധന ഇല്ലാത്തതാണു കാരണം. ബദൽ നടപ്പിൽ വരുത്താതെ ചെക്ക് പോസ്റ്റുകൾ നിർത്തലാക്കിയത് അബദ്ധമായി മാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.