ന്യൂഡൽഹി: പ്രധാനമന്ത്രിക്കു രക്ഷപ്പെടാൻ തുരങ്കവും പുതിയ പാർലമെന്റ് മന്ദിരവും അടക്കം ഡൽഹിയിലെ ഇന്ത്യയുടെ ‘പവർ കോറിഡോർ’ നിർമാണത്തിന്റെ പേരിൽ ഇന്ദിരാ ഗാന്ധിസ്മാരകത്തെ പടിയിറക്കുന്നു. ല്യൂട്ടൻസ് ഡൽഹിയിലെ കേന്ദ്ര വീഥി (സെൻട്രൽ വിസ്റ്റ) നിർമാണത്തിന് 20,000 കോടി രൂപ ചെലവു വരുമെങ്കിലും കഴിഞ്ഞ ബജറ്റിൽ ഇതിനായി നയാപൈസ നീക്കിവച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിക്ക് സപ്ലിമെന്ററി ബജറ്റിൽ കുറച്ചു തുക വകയിരുത്തി ഓഗസ്റ്റിൽ പണി ആരംഭിക്കാനാകുമെന്നാണു കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ പ്രതീക്ഷ.
2024ൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന സെൻട്രൽ വിസ്റ്റ പൂർത്തിയാകുന്നതോടെ പ്രധാനമന്ത്രിയുടെ നോർത്ത് ബ്ലോക്കിലെ ഓഫീസും ലോക് കല്യാണ് മാർഗിലെ (പഴയ റേസ് കോഴ്സ് റോഡ്) ഏഴാം ന്പർ ഒൗദ്യോഗിക വസതിയും പുതിയ സമുച്ചയത്തിലേക്കു മാറും. ഓഫീസിനെയും വീടിനെയും തമ്മിൽ ബന്ധിപ്പിച്ചു പ്രധാനമന്ത്രിക്കു സ്വന്തമായി ഒരു തുരങ്കവും ഉണ്ടാകും. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഈ ടണലിലൂടെ പുറംലോകം അറിയാതെയാകും സഞ്ചരിക്കുക.
ഗുജറാത്തുകാരനായ ആർക്കിടെക്ട് ബിമൽ പട്ടേലിന്റെ എച്ച്സിഎൽ ഡിസൈൻസ് എന്ന കന്പനിക്കാണു നിർമാണ കരാർ. റെയ്സീനകുന്നിലെ രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള മൂന്നു കിലോമീറ്ററിനുള്ളിലാണു പുതിയ ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ ഓഫീസും വസതിയും അടക്കം പവർ കോറിഡോർ നിർമിക്കുക. ഉപരാഷ്ട്രപതിയുടെ പുതിയ ഒൗദ്യോഗിക വസതിയും ഇതോടൊപ്പം പണിയും.
1931ൽ ബ്രിട്ടീഷ് ആർക്കിടെക്ട് ഹെർബർട്ട് ബേക്കർ ഡിസൈൻ ചെയ്ത ചരിത്രം ഉറങ്ങുന്ന നിലവിലെ പാർലമെന്റ് മന്ദിരവും പ്രധാനമന്ത്രി, വിദേശകാര്യം, പ്രതിരോധം, ആഭ്യന്തരം, ധനം മന്ത്രാലയ ഓഫീസുകൾ പ്രവർത്തിക്കുന്ന സൗത്ത്, നോർത്ത് ബ്ലോക്കുകളും പൈതൃകമന്ദിരങ്ങളായി സംരക്ഷിക്കും. ഇവ പിന്നീടു ചരിത്ര മ്യൂസിയങ്ങളാക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സൗത്ത് ബ്ലോക്കിനെ ‘1857 വരെയുള്ള ഇന്ത്യ’ മ്യൂസിയം ആയും നോർത്ത് ബ്ലോക്കിനെ ‘1857നു ശേഷമുള്ള ഇന്ത്യ’ മ്യൂസിയം ആയും മാറ്റും. രാജകീയവും വിശാലവുമായ രാഷ്ട്രപതി ഭവൻ ഇപ്പോഴത്തേതുപോലെ മാറ്റമില്ലാതെ തുടരും.
കൃഷി, വ്യവസായം, വാണിജ്യം, നിയമം, ആരോഗ്യം അടക്കം നിരവധി കേന്ദ്രസർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന ശാസ്ത്രി ഭവൻ, കൃഷി ഭവൻ, നിർമാണ് ഭവൻ, ഉദ്യോഗ് ഭവൻ, വായു ഭവൻ എന്നിവ ഇടിച്ചുനിരത്തിയാകും പുതിയ സമുച്ചയം സൃഷ്ടിക്കുക. ഈ കെട്ടിടങ്ങളിലുള്ള ഓഫീസുകളെല്ലാം മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ സ്മരണയ്ക്കായുള്ള ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദ ആർട്സ് (ഐജിഎൻസിഎ) മന്ദിരത്തിലേക്കാണ് മാറ്റുക. കഴിഞ്ഞ വർഷം അടച്ചുപൂട്ടിയ സർക്കാരിന്റെ ജൻപഥ് ഹോട്ടലിലേക്കാണു ഐജിഎൻസിഎ തുടക്കത്തിൽ പറിച്ചുനടുക. ഇന്ത്യാ ഗേറ്റിനടുത്തുള്ള ജാംനഗർ ഹൗസ് നവീകരിച്ച് അതിലേക്ക് ഐജിഎൻസിഎ പിന്നീടു മാറ്റും.
ത്രികോണാകൃതിയിലുള്ള പുതിയ പാർലമെന്റ് മന്ദിരം 1947ൽ നിർമിച്ച വൃത്താകൃതിയിലുള്ള ഇപ്പോഴത്തെ മന്ദിരത്തിന്റെ കാർ പാർക്കിംഗ് മേഖലയിലാകും പണിയുക. രാജ്യസഭാ ഹാളും എംപിമാരുടെ പൊതുവായ ലോഞ്ചും സെൻട്രൽ ഹാളിനു പകരം 1,350 പേരെ ഉൾക്കൊള്ളുന്ന ലോക്സഭാ ഹാളിലാകും ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനം നടക്കുക. നിലവിലെ ലോക്സഭാ ഹാളിനേക്കാൾ മൂന്നിരട്ടി വലിപ്പമുള്ള പുതിയ ഹാളിൽ ഓരോ എംപിക്കും ഇപ്പോഴുള്ളതിന്റെ ഇരട്ടി സ്ഥലം ലഭിക്കും.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.