ബൊളീവിയൻ മന്ത്രിയെ സമരക്കാർ തല്ലിക്കൊന്നു
ബൊളീവിയൻ മന്ത്രിയെ സമരക്കാർ തല്ലിക്കൊന്നു
Friday, August 26, 2016 12:00 PM IST
ലാപാസ്: സമരം ചെയ്യുന്ന ഖനി ജോലിക്കാരുമായി സന്ധി സംഭാഷണത്തിനു ശ്രമിച്ച ബൊളീവിയൻ മന്ത്രിയെ സമരാനുകൂലികൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. ഡെപ്യൂട്ടി ആഭ്യന്തരമന്ത്രി റുഡോൾഫോ ഇലാനെസിന്റെ മരണത്തിനുത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നു മാതൃകാപരമായ ശിക്ഷ നൽകുമെന്നു സർക്കാർ വ്യക്‌തമാക്കി. 100 പേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇലാനസിനെ സമരക്കാർ തല്ലിച്ചതച്ചു കൊലപ്പെടുത്തിയ കാര്യം ടിവിയിൽ വിവരിച്ച പ്രതിരോധമന്ത്രി റെയിമി ഫെരയിരാ പൊട്ടിക്കരഞ്ഞു.

തലസ്‌ഥാനമായ ലാപാസിൽനിന്ന് നൂറുമൈൽ അകലെ പാൻഡുരോയിൽ ചർച്ചയ്ക്കു പോയപ്പോഴാണ് അക്രമികൾ മന്ത്രി ഇലാനെസിനെ റാഞ്ചിയത്. ഇലാനെസിന്റെ അസിസ്റ്റന്റ് രക്ഷപ്പെട്ടെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും മന്ത്രി ഫെരയിരാ വ്യക്‌തമാക്കി. ബുധനാഴ്ച പോലീസ് നടത്തിയ വെടിവയ്പിൽ രണ്ടു സമരക്കാർ കൊല്ലപ്പെടുകയുണ്ടായി. ലാറ്റിൻ അമേരിക്കയിലെ ദരിദ്ര രാജ്യമായ ബൊളീവിയയിൽ ഖനി ജോലിക്കാർ ഏറെയും സഹകരണമേഖലയിലെ വെള്ളി, ടിൻ, പിത്തള ഖനികളിലാണു ജോലി ചെയ്യുന്നത്. സ്വകാര്യ കമ്പനികളിലും ജോലി ചെയ്യാൻ അനുവദിക്കുക, യൂണിയനുകളിൽ കൂടുതൽ പ്രാതിനിധ്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു ഖനിജോലിക്കാർ സമരം ചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.