ന്യൂഡൽഹി: പൊതുമേഖലാ എണ്ണക്കന്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്പിസിഎൽ) ഇനി ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ (ഒഎൻജിസി) ലിമിറ്റഡിനു സ്വന്തം. എച്ച്പിസിഎലിലെ 51.11 ശതമാനം ഓഹരി കേന്ദ്രസർക്കാരിൽനിന്ന് ഒഎൻജിസി ഇന്നലെ വാങ്ങി.
ഓഹരി ഒന്നിന് 473.97 രൂപ വച്ച് മൊത്തം 36,915 കോടി രൂപ ഒഎൻജിസി ഗവൺമെന്റിനു നല്കും. ഇതുവഴി ഈവർഷത്തെ ഓഹരിവില്പന ലക്ഷ്യം മറികടക്കാനും ബജറ്റിലെ ധനകമ്മി ആദ്യം ഉദ്ദേശിച്ച 3.2 ശതമാനം തോതിൽ നിർത്താനും കഴിയും. കഴിഞ്ഞദിവസംവരെ 54,337.90 കോടി രൂപയാണ് ഓഹരിവില്പനയിലൂടെ ഗവൺമെന്റ് നേടിയത്. ഇന്നലത്തെ വില്പനയോടെ ആ ഇനത്തിലെ വരവ് 91,252.60 കോടി രൂപയായി. 72,500 കോടി രൂപയാണ് ബജറ്റിൽ ലക്ഷ്യമിട്ടിരുന്നത്.
കഴിഞ്ഞ ധനകാര്യവർഷം 56,500 കോടി ലക്ഷ്യമിട്ടിട്ട് 46,247 കോടി രൂപയുടെ വില്പനയേ നടന്നുള്ളൂ. വർഷങ്ങൾക്കു ശേഷമാണ് ഓഹരിവില്പന ബജറ്റ് ലക്ഷ്യം മറികടന്നത്.
വെള്ളിയാഴ്ച എച്ച്പിസിഎൽ ഓഹരിക്ക് 416.55 രൂപയായിരുന്നു ക്ലോസിംഗ് വില. അതിനേക്കാൾ 14 ശതമാനം കൂടുതൽ നൽകിയാണ് ഒഎൻജിസി ഓഹരി വാങ്ങിയത്.
എച്ച്പിസിഎലിന് കഴിഞ്ഞവർഷം 2,13,489 കോടിരൂപ വിറ്റുവരവിൽ 6502 കോടി രൂപ ലാഭമുണ്ടായി. ഫോർച്യൂൺ മാസികയുടെ ആഗോള കന്പനിപട്ടികയിൽ 384-ാം സ്ഥാനമുണ്ടായിരുന്നു. മുംബൈ, വിശാഖപട്ടണം, ഭട്ടിൻഡ എന്നിവിടങ്ങളിൽ റിഫൈനറികളുണ്ട്. രാജ്യത്ത് പെട്രോളിയം ഉത്പന്ന വിപണിയിൽ 21 ശതമാനം പങ്കാളിത്തമുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂഡ്ഓയിൽ ഉത്പാദകരായ ഒഎൻജിസി കഴിഞ്ഞവർഷം 1,32,148.96 കോടി രൂപ വിറ്റുവരവിൽ 20,408 കോടി രൂപ ലാഭമുണ്ടാക്കി. മുന്പ് എച്ച്പിസിഎലിൽനിന്ന് വാങ്ങിയ മാംഗളൂർ റിഫൈനറി (എംആർപിഎൽ), ഒഎൻജിസി വിദേശ്, പെട്രോനെറ്റ് തുടങ്ങി അരഡസനിലേറെ ഉപകന്പനികളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.