അഡ്ലെയ്ഡ്: ഇന്ത്യയുടെ കൈയെത്തും ദൂരത്ത് ജയമുണ്ട്. അവസാന ദിനമായ ഇന്ന് ജയം എത്തിപ്പിടിക്കാനായാൽ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിൽ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യക്ക് 1-0ന്റെ ലീഡ് നേടാം. ഇന്ത്യ മുന്നോട്ടുവച്ച 323 റണ്‍സ് എന്ന വിജയലക്ഷ്യത്തിനായി ക്രീസിലെത്തിയ ഓസ്ട്രേലിയയ്ക്ക് ഇതിനോടകം നാല് വിക്കറ്റ് നഷ്ടപ്പെട്ടു. നാലാം ദിനം അവസാനിക്കുന്പോൾ ഓസീസ് രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 104 റണ്‍സ് എന്ന നിലയിലാണ്. ആറ് വിക്കറ്റ് ശേഷിക്കേ 219 റണ്‍സ് പിന്നിലാണ് ആതിഥേയർ. സ്കോർ: ഇന്ത്യ 250, 307. ഓസ്ട്രേലിയ 235, നാല് വിക്കറ്റ് നഷ്ടത്തിൽ 104.
പൂജാര, രഹാനെ, ലിയോണ്‍
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 151 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. 40 റണ്‍സുമായി ചേതേശ്വർ പൂജാരയും ഒരു റണ്ണുമായി അജിങ്ക്യ രഹാനെയുമായിരുന്നു ക്രീസിൽ. നാലാം വിക്കറ്റിൽ ഇവർ 87 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. പേസർമാരെ ഫലപ്രദമായി നേരിട്ട ഈ സഖ്യം നിർഭാഗ്യവശാൽ നഥാൻ ലിയോണിനു മുന്നിൽ തകർന്നു. നഥാൻ ലിയോണിന്റെ പന്തിൽ അന്പയർ ഒൗട്ട് വിധിച്ചെങ്കിലും ഒരു തവണ റിവ്യൂവിലൂടെ അജിങ്ക്യ രഹാനെ ജീവൻ നിലനിർത്തി. എന്നാൽ, 204 പന്തിൽ 71 റണ്‍സ് നേടിയ പൂജാര ലിയോണിന്റെ പന്ത് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ഗ്ലൗവിൽകൊണ്ട് ഫിഞ്ചിന്റെ കൈകളിൽ അവസാനിച്ചു. അതോടെ ലീഡ് ഉയർത്തിക്കൊണ്ടിരുന്ന ഇന്ത്യൻ സഖ്യം പൊളിഞ്ഞു.
രോഹിത് ശർമയ്ക്ക് (ഒരു റണ്‍) ഇന്നലെയും അവസരം മുതലാക്കാൻ സാധിച്ചില്ല. ലിയോണിന്റെ പന്തിൽ ഹാൻഡ്സ്കോന്പിന്റെ ഉജ്വല ക്യാച്ചിൽ രോഹിത് മടങ്ങി. തുടർന്നെത്തിയ ഋഷഭ് പന്ത് ഒരു സിക്സറും നാല് ഫോറും ഉൾപ്പെടെ 28 റണ്‍സ് എടുത്ത് മടങ്ങി. കൂറ്റനടിക്കു ശ്രമിച്ചായിരുന്നു പന്ത് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. 147 പന്തിൽ 70 റണ്‍സ് എടുത്ത രഹാനെ റിവേഴ്സ് ഷോട്ടിനുശ്രമിച്ച് സ്റ്റാർക്കിനു ക്യാച്ച് നല്കി മടങ്ങുകയായിരുന്നു. ആർ. അശ്വിനും (അഞ്ച് റണ്‍സ്), ഇഷാന്ത് ശർമയും (പൂജ്യം), മുഹമ്മദ് ഷാമിയും (പൂജ്യം) വേഗത്തിൽ മടങ്ങിയപ്പോൾ ഇന്ത്യ 307ന് പുറത്തായി. വാലറ്റം ഒരിക്കൽക്കൂടി റണ്‍സ് നേടുന്നതിൽ പരാജയപ്പെട്ടു. 42 ഓവറിൽ 122 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് സ്വന്തമാക്കിയ നഥാൻ ലിയോണ്‍ ആയിരുന്നു ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിനു തടസം സൃഷ്ടിച്ചത്.
അശ്വിൻ, ഷാമി
രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഓസ്ട്രേലിയ രണ്ടാം പന്തിൽത്തന്നെ ഞെട്ടി. ഇഷാന്ത് ശർമയുടെ പന്തിൽ ആരോണ്‍ ഫിഞ്ചിനെതിരായ എൽബിഡബ്ല്യു അപ്പീൽ അന്പയർ അനുവദിച്ചു. എന്നാൽ, റിവ്യൂവിൽ ഇഷാന്തിന്റെ ഏറ് നോബോൾ ആണെന്ന് വ്യക്തമായതോടെ ഫിഞ്ച് ക്രീസിൽ തുടർന്നു. പക്ഷേ, സ്കോർ 28ൽ എത്തിയപ്പോൾ ഫിഞ്ചിനെ (11 റണ്‍സ്) അശ്വിൻ വിക്കറ്റിനു പിന്നിൽ പന്തിന്റെ കൈകളിലെത്തിച്ചു. മാർക്കസ് ഹാരിസിനെ (26 റണ്‍സ്) മുഹമ്മദ് ഷാമിയും പന്തിന്റെ കൈകളിലെത്തിച്ചതോടെ ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 44. ഉസ്മാൻ ഖവാജ (എട്ട് റണ്‍സ്) ക്രീസ് വിട്ട് അശ്വിനെ ആക്രമിച്ച് രോഹിത് ശർമയുടെ കൈകളിൽ അവസാനിച്ചു.
പുൾഷോട്ടിനുശ്രമിച്ച ഹാൻഡ്സ്കോന്പിനെ (14 റണ്‍സ്) പൂജാരയുടെ കൈകളിലെത്തിച്ച് ഷാമി ഓസ്ട്രേലിയയുടെ നാലാം വിക്കറ്റും വീഴ്ത്തി. എന്നാൽ, ഷോണ്‍ മാർഷും (31 നോട്ടൗട്ട്), ട്രാവിസ് ഹെഡും (11 നോട്ടൗട്ട്) വേഗത്തിൽ കീഴടങ്ങാൻ കൂട്ടാക്കാതെനിന്നപ്പോൾ നാലാം ദിനം ആതിഥേയർക്ക് കൂടുതൽ വിക്കറ്റുകൾ നഷ്ടപ്പെട്ടില്ല. ഇന്ത്യക്കുവേണ്ടി അശ്വിനും ഷാമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മാർഷ്, ഹെഡ്
മാർഷും ഹെഡുമാണ് അഞ്ചാം ദിനമായ ഇന്ന് ഇന്ത്യയുടെ ജയത്തെ പ്രതിരോധിക്കാൻ ആദ്യം ശ്രമിക്കുക. ആദ്യ ഇന്നിംഗ്സിൽ ഹെഡ് 72 റണ്‍സ് എടുത്തിരുന്നു. ഇവർക്കുപിന്നാലെ എത്തുന്ന ടിം പെയ്നും കമ്മിൻസും സ്റ്റാർക്കും ബാറ്റ്കൊണ്ട് ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കാൻ കരുത്തുള്ളവരാണ്. ഓസീസ് പ്രതിരോധത്തെ കീറിമുറിച്ചാൽ ഇന്ത്യക്ക് ഇന്ന് ജയമാഘോഷിക്കാം.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 250. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 235.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: കെ.എൽ. രാഹുൽ സി പെയ്ൻ ബി ഹെയ്സൽവുഡ് 44, മുരളി വിജയ് സി ഹാൻഡ്സ്കോന്പ് 18, ചേതേശ്വർ പൂജാര സി ഫിഞ്ച് ബി ലിയോണ്‍ 71, വിരാട് കോഹ്ലി സി ഫിഞ്ച് ബി ലിയോണ്‍ 34, രഹാനെ സി സ്റ്റാർക്ക് ബി ലിയോണ്‍ 70, രോഹിത് ശർമ സി ഹാൻഡ്സ്കോന്പ് ബി ലിയോണ്‍ 1, പന്ത് സി ഫിഞ്ച് ബി ലിയോണ്‍ 28, അശ്വിൻ സി ഹാരീസ് ബി സ്റ്റാർക്ക് 5, ഇഷാന്ത് സി ഫിഞ്ച് ബി സ്റ്റാർക്ക് 0, ഷാമി സി ഹാരീസ് ബി ലിയോണ്‍ 0, ബുംറ നോട്ടൗട്ട് 0, എസ്ട്രാസ് 36, ആകെ 106.5 ഓവറിൽ 307.
ബൗളിംഗ്: സ്റ്റാർക്ക് 21.5-7-40-3, ഹെയ്സൽവുഡ് 23-13-43-1, കമ്മിൻസ് 18-4-55-0, ലിയോണ്‍ 42-7-122-6, ഹെഡ് 2-0-13-0.
ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ്: ഫിഞ്ച് സി പന്ത് ബി അശ്വിൻ 11, ഹാരിസ് സി പന്ത് ബി ഷാമി 26, ഖവാജ സി രോഹിത് ബി അശ്വിൻ 8, ഷോണ്‍ മാർഷ് നോട്ടൗട്ട് 31, ഹാൻഡ്സ്കോന്പ് സി പൂജാര ബി ഷാമി 14, ഹെഡ് നോട്ടൗട്ട് 11, എക്സ്ട്രാസ് 3, ആകെ 49 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 104.
ബൗളിംഗ്: ഇഷാന്ത് 8-3-19-0, ബുംറ 11-5-17-0, അശ്വിൻ 19-4-44-2, ഷാമി 9-3-15-2, മുരളി വിജയ് 2-0-7-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.