ന്യൂഡൽഹി: രാജ്യത്തെ പ്രത്യക്ഷ, പരോക്ഷ നികുതികളുമായി ബന്ധപ്പെട്ട ജിഎസ്ടി, ബിനാമി, സെബി, റിസർവ് ബാങ്ക് അടക്കം ഏഴു വീതം സുപ്രധാന നിയമങ്ങളിൽ ധനബില്ലിന്റെ ഭാഗമായി കേന്ദ്രസർക്കാർ ഭേദഗതികൾ അവതരിപ്പിച്ചു. നിലവിലെ നിയമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനായുള്ള ഈ ഭേദഗതികൾ ധനബില്ലിന്റെ ഭാഗമായി കൊണ്ടുവരുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയെ അറിയിച്ചു.
ജിഎസ്ടി അടക്കം അഞ്ചു വിഭാഗങ്ങളിലായാണു നികുതി നിയമ ഭേദഗതികൾ. പ്രത്യക്ഷ നികുതി, പരോക്ഷ നികുതി, കള്ളപ്പണ നിയന്ത്രണം,(പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ്), ധനകാര്യ വിപണികൾ, കേന്ദ്ര റോഡ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലാണു ഭേദഗതികൾ. ലോക്സഭയിൽ ഇന്നലെ രണ്ടാം ധനബിൽ അവതരിപ്പിച്ചു സംസാരിക്കവേയാണു നിയമ ഭേദഗതികളെക്കുറിച്ചു നിർമല വിശദീകരിച്ചത്.
മേക്ക് ഇൻ ഇന്ത്യ എന്ന അജൻഡ മുന്നിൽ കണ്ടുകൊണ്ടാണു നികുതി വ്യവസ്ഥയിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നത്. രാജ്യത്തു നിർമാണ പ്രവർത്തനങ്ങൾ വലിയതോതിൽ വർധിക്കേണ്ടതുണ്ട്. ചെറുകിട, നാമമാത്ര സംരംഭങ്ങൾക്കു കൂടുതൽ എളുപ്പമാക്കുന്നതാണു ജിഎസ്ടിയിലെ മാത്രം അഞ്ചു ഭേദഗതികളെന്നും മന്ത്രി വിശദീകരിച്ചു.
ധനബില്ലിലെ നിയമ ഭേദഗതികളെ കോണ്ഗ്രസിന്റെ ലോക്സഭയിലെ നേതാവ് അധീർ രഞ്ജൻ ചൗധരി, ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ, തൃണമൂൽ കോണ്ഗ്രസ് നേതാവ് സൗഗത റോയി തുടങ്ങിയവർ എതിർത്തു.
പിൻവാതിൽ നിയമനിർമാണത്തിന് വഴിയൊരുക്കുന്നതാണ് ധനബിൽ എന്ന് ബിൽ അവതരണത്തിൽ ക്രമപ്രശ്നം ഉന്നയിച്ച് പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. മന്ത്രി അവതരിപ്പിച്ചിട്ടുള്ള ധനബില്ലിൽ നികുതിയേതരവിഷയങ്ങളുമായി ബന്ധപ്പെട്ട പതിനൊന്നോളം നിയമഭേദഗതി ബില്ലുകളുണ്ട്. റിസർവ് ബാങ്ക് നിയമഭേദഗതി, സെബി നിയമഭേദഗതി, ബെനാമി നിയമഭേദഗതി എന്നിവയൊന്നും ധനബില്ലിന്റെ നിർവചനത്തിൽവരുന്നില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു. എന്നാൽ 2015, 16, 17 വർഷങ്ങളിൽ ഇത്തരം ഭേദഗതികൾ ധനബില്ലിന്റെ ഭാഗമായിരുന്നുവെന്നു ചൂണ്ടിക്കാട്ടി പ്രേമചന്ദ്രന്റെ തടസവാദങ്ങളെ സ്പീക്കർ ഓം ബിർള തള്ളി.
സുപ്രധാനമായ നിയമഭേദഗതികളിന്മേൽ പോലും പാർലമെന്റിനെ മറികടക്കാനും വിശദമായ ചർച്ചയും നിയമനിർമാണ സഭയുടെ പരിശോധനയും ഒഴിവാക്കാനുമാണു ഇവയെല്ലാം ധനബില്ലിന്റെ ഭാഗമാക്കിയത്.
ബിനാമി നിയമം, സെബി നിയമം, പിഎംഎൽഎ നിയമം തുടങ്ങിയ പ്രധാന നിയമങ്ങളിൽ വിശദമായ ചർച്ചയില്ലാതെ ഭേദഗതികൾ പാസാക്കുന്നതു തെറ്റായ നടപടിയാണ്. ഭരണഘടനയുടെ 110 (1) അനുച്ഛേദം അനുസരിച്ച് ഒരു ധനവർഷത്തെ നികുതി നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ടത് മാത്രമാണ് ധനബിൽ. ഇത് അംഗീകരിക്കാനാകില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
2017ലെ ധനബില്ലിൽ കൊണ്ടുവന്ന ഭേദഗതികളുടെ ഭരണഘടനാ സാധുത സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണെന്ന് ചൗധരി ചൂണ്ടിക്കാട്ടി. വൈകല്യമുള്ള സൈനികരുടെ പെൻഷൻ തുകയിന്മേൽ നികുതി ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കണമെന്നും കോണ്ഗ്രസ് നേതാവ് ആവശ്യപ്പെട്ടു.
അംബാനിയും അദാനിയും പോലുള്ള വൻകിട കോർപറേറ്റുകൾ മാത്രമാണു മോദി സർക്കാരിന്റെ യഥാർഥ ഗുണഭോക്താക്കളെന്ന് ടിഎംസിയിലെ സൗഗത റോയി ആരോപിച്ചു. അംബാനിയുടെയും അദാനിയുടെയും പേരു പരാമർശിച്ചതിനെതിരേ ബിജെപിയിലെ നിഷികാന്ത് ദുബേ ക്രമപ്രശ്നം ഉന്നയിച്ചു.
കോർപറേറ്റ് നികുതികളിലൂടെ ഇവർ എങ്ങിനെ നേട്ടമുണ്ടാക്കിയെന്നു പറയാൻ ദുബേ ആവശ്യപ്പെട്ടു. എന്നാൽ വ്യക്തികളെയല്ല, കന്പനികളെയാണു പരാമർശിച്ചതെന്നു സൗഗത റോയി വിശദീകരിച്ചു.
നോട്ട് അസാധുവാക്കൽ മൂലം രാജ്യത്തെ എത്ര ചെറുകിട, നാമമാത്ര സംരംഭങ്ങൾ അടച്ചുപൂട്ടി എന്നതിനെക്കുറിച്ച് സർക്കാർ ധവളപത്രം കൊണ്ടുവരണമെന്നും തൃണമൂൽ നേതാവ് ആവശ്യപ്പെട്ടു. കള്ളപ്പണത്തിന്റെ കണക്കുകളും സർക്കാർ നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.