ജർമനി, ബ്രസീൽ, അർജന്റീന, പോർച്ചുഗൽ, കൊളംബിയ തുടങ്ങിയ 20 ടീമുകൾ ലോകകപ്പിനുള്ള സാധ്യതാ സംഘത്തെ പ്രഖ്യാപിച്ചു
ഭൂഗോളത്തിന്റെ സ്പന്ദനം ഫുട്ബോളിലേക്ക് ചുരുങ്ങാൻ ഇനി 29 ദിനരാത്രങ്ങൾ മാത്രം. കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും ടീമുകളും ആരാധകരും കാത്തിരിക്കുന്നത് റഷ്യൻ ലോകകപ്പിനു പന്തുരുളുന്നതിനായി. ആസന്നമായ യുദ്ധത്തിലേക്കുള്ള പടയൊരുക്കം 32 ടീമുകളുടെയും കളരികളിൽ തകൃതിയായി നടക്കുന്നു.
ലോകകപ്പ് സാധ്യതയിൽ മുൻപന്തിയിലുള്ള ജർമനി, ബ്രസീൽ, അർജന്റീന, പോർച്ചുഗൽ, ക്രൊയേഷ്യ, കൊളംബിയ തുടങ്ങിയവ അടക്കം 20 ടീമുകൾ റഷ്യയിലേക്കുള്ള സാധ്യതാ സംഘത്തെ പ്രഖ്യാപിച്ചു. സ്പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട്, ബെൽജിയം തുടങ്ങിയ വൻശക്തികൾ ഉൾപ്പെടെ 12 ടീമുകളാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ഇംഗ്ലണ്ട് ഇന്നും ഫ്രാൻസ് നാളെയും സ്പെയിൻ, ബെൽജിയം എന്നിവ 21നും സാധ്യതാ ടീമുകളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ജൂണ്‍ 14ന് ആരംഭിക്കുന്ന ലോകകപ്പിനുള്ള 23 അംഗ അന്തിമ സംഘങ്ങളെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി ജൂണ്‍ നാലാണ്.
കൊളംബിയ, പോർച്ചുഗൽ
2014 ലോകകപ്പ് ക്വാർട്ടറിൽ കടന്ന കൊളംബിയൻ സംഘത്തിലെ 11 പേർ ഇത്തവണയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. അന്ന് പരിക്കിനെത്തുടർന്ന് ബ്രസീലിൽ എത്താൻ സാധിക്കാതിരുന്ന റഡമേൽ ഫൽക്കാവോ ഇത്തവണ റഷ്യയിൽ ഉണ്ടാകും.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ 35 അംഗ സാധ്യതാ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രസീൽ ലോകകപ്പിനിറങ്ങിയ 11 പേരെ പരിശീലകൻ ഫെർണാണ്ടോ സാന്തോസ് നിലനിർത്തിയിട്ടുണ്ട്. ഫെഡറേഷൻസ് കപ്പിൽ കളിച്ച 19 പേരും ഇടംകണ്ടെത്തിയിട്ടുണ്ട്. അതേസമയം, 2016 യൂറോ കപ്പ് പോർച്ചുഗലിനു സമ്മാനിച്ച ഗോൾഡൻ ബോയ് ആയ റെനാറ്റോ സാഞ്ചസും ഫാബിയോ കൊൻട്രായോയും ടീമിൽ ഇല്ല.
ജോഹാർട്ട് ഇല്ല!
ലോകകപ്പിനുള്ള ഇംഗ്ലീഷ് സാധ്യതാ സംഘത്തെ പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റ് ഇന്ന് പ്രഖ്യാപിക്കുന്പോൾ മാഞ്ചസ്റ്റർ സിറ്റി മുൻ ഗോളി ജോ ഹാർട്ട് ഉണ്ടാകില്ലെന്നു സൂചന. വെസ്റ്റ്ഹാമിൽ ലോണിനു കളിക്കുകയായിരുന്ന ഹാർട്ടിന്റെ ദയനീയ പ്രകടനമാണ് അദ്ദേഹത്തിനു റഷ്യൻ ടിക്കറ്റ് ലഭിക്കാതിരിക്കാൻ കാരണം. 2014 ലോകകപ്പിലെ ഇംഗ്ലണ്ട് സംഘത്തിൽ ഹാർട്ട് ആയിരുന്നു ഒന്നാം ഗോളി. 75 മത്സരങ്ങളിൽ ഇംഗ്ലണ്ടിന്റെ ജഴ്സി അണിഞ്ഞിട്ടുണ്ട്.
27 അംഗ സംഘവുമായി ലോയുടെ ജർമനി
നിലവിലെ ലോകചാന്പ്യന്മാരായ ജർമനി 27 അംഗ സാധ്യതാ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2022വരെ പരിശീലകനായി തുടരാനുള്ള കരാർ ഒപ്പിട്ട ജോകിം ലോയുടെ സംഘത്തിൽ 2014 ലോകകപ്പ് ഫൈനലിൽ അർജന്റീനയെ കണ്ണീരിലാഴ്ത്തി ജർമനിക്ക് കപ്പ് സമ്മാനിച്ച ഗോൾ നേടിയ മാരിയോ ഗോറ്റെസ് ഇല്ല. അതേസമയം, കഴിഞ്ഞ സെപ്റ്റംബർ മുതൽ പരിക്കേറ്റു പുറത്തായിരുന്ന ഗോളി മാനുവൽ നോയറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോറ്റെസ് ഫോമിൽ അല്ലെന്നും അദ്ദേഹത്തെ ഒഴിവാക്കുന്നത് വിഷമകരമാണെന്നും ലോ പറഞ്ഞു.
2017 കോണ്‍ഫെഡറേഷൻസ് കപ്പിൽ ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും നേടിയ ടിമൊ വെർണർ, ജൂലിയൻ ഡാക്സ് ലർ എന്നിവർ ടീമിലുണ്ട്. ബയേണിന്റെ സാന്ദ്രോ വാഗ്നർ പുറത്തായപ്പോൾ ഫ്രീബർക് താരമായ നിൽസ് പീറ്റേഴ്സണ് 27ൽ ഇടംകണ്ടെത്തി. ബുണ്ടസ് ലിഗയിൽ ഇത്തവണ പീറ്റേഴ്സണ് 15 ഗോളുകൾ നേടിയിരുന്നു.
മെസി, അർജന്റീന
മുപ്പത്തഞ്ച് അംഗ സാധ്യതാ ടീമിനെയാണ് അർജന്റൈൻ പരിശീലകൻ ഹൊർഹെ സാംപോളി പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ അപ്രതീക്ഷിത ചേർക്കലുകളോ ഒഴിവാക്കലുകളോ ഉണ്ടായിട്ടില്ല. പരിക്കേറ്റ് വിശ്രമത്തിലുള്ള സെർജ്യോ അഗ്യേറോ, പൗലോ ഡൈബാല, മൗറോ ഇക്കാർഡി എന്നിവരെ മുന്നേറ്റനിര സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇറ്റാലിയൻ ലീഗിൽ കളിക്കുന്ന ഡൈബാല, ഇക്കാർഡി എന്നിവർ അവസാന സംഘത്തിൽ ഉണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്.
ഡിയേഗോ പെറോട്ടി, ലൗതാറോ മാർട്ടിനസ്, ഗോണ്‍സാലോ ഹിഗ്വിൻ, ലയണൽ മെസി എന്നിവരാണ് മുന്നേറ്റ നിരയിലുള്ള മറ്റംഗങ്ങൾ. 13 മധ്യനിരക്കാർ, 11 പ്രതിരോധക്കാർ, നാല് ഗോൾകീപ്പർമാർ എന്നിങ്ങനെയാണ് സംപോളിയുടെ പ്രാധമിക സംഘത്തിലുള്ളത്.
ചിറകടിച്ചുയരാൻ കാനറികൾ
ഇ രുപത്തിമൂന്ന് അംഗ സാധ്യതാ ടീമിനെയാണ് ബ്രസീൽ പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചത്. ലോകകപ്പിനുള്ള കാനറികളുടെ അന്തിമസംഘമാണ് ഇതെന്നു വിലയിരുത്താറായിട്ടില്ല. എന്തെങ്കിലും പ്രതികൂല സാഹചര്യത്തിൽ മാറ്റംവരുത്തേണ്ടിവന്നാൽ മറ്റുമുഖങ്ങൾക്ക് അവസരം ലഭിക്കും. പരിക്കിനെത്തുടർന്നുള്ള ശസ്ത്രക്രിയയ്ക്കുശേഷം തിരിച്ചെത്താൻ ശ്രമിക്കുന്ന നെയ്മർ ടീമിലുണ്ടെന്നതാണ് ബ്രസീൽ ആരാധകരുടെ ആശ്വാസം. പരിക്കേറ്റ പ്രതിരോധ ഭടൻ ഡാനി ആൽവസിനു പകരം ഡാനിയേലോ ഇടംപിടിച്ചു. കൊറിന്ത്യൻസിന്റെ ഫാഗ്നറും പ്രതിരോധനിരയിലുണ്ട്. യുക്രെയ്ൻ ക്ലബ് ഷാക്തർ ഡോണെറ്റ്സ്കിന്റെ സ്ട്രൈക്കർ ടൈസണ്‍ ടീമിലുണ്ടെന്നതാണ് ശ്രദ്ധേയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.