മകനെ ക്രൂരമായി പീഡിപ്പിച്ച അമ്മ റിമാൻഡിൽ
മകനെ ക്രൂരമായി പീഡിപ്പിച്ച അമ്മ റിമാൻഡിൽ
Friday, August 26, 2016 12:10 PM IST
അടിമാലി: നാലാംക്ലാസ് വിദ്യാർഥിയായ മകനെ പീഡിപ്പിച്ചു പരിക്കേൽപിച്ച സംഭവത്തിൽ മാതാവ് സെലീനയെ അടിമാലി പോലീസ് അറസ്റ്റുചെയ്തു. ഇന്നലെ രാവിലെ ഒമ്പതിന് സെലീനയെയും ഇവരുടെ മൂന്നുമാസം പ്രായമുള്ള ഇളയകുട്ടിയേയും താമസിപ്പിച്ചിരുന്ന ഇടുക്കി അഭയകേന്ദ്രത്തിലെത്തിയാണ് അടിമാലി എസ്ഐ ലാൽ സി. ബേബി സെലീനയെ അറസ്റ്റു ചെയ്ത്.

തുടർന്ന് അടിമാലി സ്റ്റേഷനിൽ കൊണ്ടുവന്നു. പിന്നീട് താലൂക്കാശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കി. പത്തിന് സെലീനയെ ഇവർ താമസിക്കുന്ന കൂമ്പൻപാറയിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പു പൂർത്തിയാക്കി. ഈ സമയത്തും മകൻ നൗഫലിനെ താനോ ഭർത്താവോ പീഡിപ്പിച്ചിട്ടില്ലെന്നും കുരങ്ങ് ആക്രമിച്ചതാണ് കുട്ടിയുടെ ഇപ്പോഴത്തെ അവസ്‌ഥയ്ക്ക് കാരണമെന്നും സെലീന പറയുന്നുണ്ടായിരുന്നു. ദേവികുളം കോടതിയിൽ ഹാജരാക്കിയ സെലീനയെ കോടതി 14 ദിവസത്തേക്ക് റിമാൻഡുചെയ്ത് തൃശൂർ വിയൂരിലെ വനിത ജയിലേക്ക് അയച്ചു. ഇവരുടെ മൂന്നുമാസം പ്രായമായ പെൺകുട്ടിയെ അമ്മയോടൊപ്പം ജയിലേക്ക് കൊണ്ടുപോകുന്നതിനും കോടതി അനുമതി നൽകി.


കഞ്ചാവു കൈവശം വച്ചകേസിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് നസീറിനെ കസ്റ്റഡിയിലെടുക്കാൻ പോലീസ് അപേക്ഷ നൽകി. പോലീസിന്റെ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇളയ കുട്ടിയെ സെലീനയോടൊപ്പവും രണ്ടാമത്തെ കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലും വിടാൻ കോടതി ഉത്തരവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.