പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല; ഗൃഹനാഥൻ ജീവനൊടുക്കിയ നിലയിൽ
പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല; ഗൃഹനാഥൻ ജീവനൊടുക്കിയ നിലയിൽ
Friday, August 26, 2016 12:20 PM IST
ഹരിപ്പാട്: പോലീസിൽ നൽകിയ പരാതിക്കു ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിൽ മനംനൊന്ത് പോലീസിനെതിരേ ആത്മഹത്യാ കുറിപ്പ് എഴുതി വച്ചശേഷം ജീവനൊടുക്കിയ നിലയിൽ ഗൃഹനാഥൻ കാണപ്പെട്ടു. ഓട്ടോ ഡ്രൈവറും സിഐടിയു യൂണിയൻ അംഗവുമായ കാർത്തികപ്പള്ളി പുതുക്കുണ്ടം നിധിൻ നിവാസിൽ കൃഷ്ണകുമാറിനെയാണ് (48) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം.

സമീപവാസിയായ യുവാവ് മരുമകളെ ശല്യം ചെയ്തത് മകൻ മനു കൂട്ടുകാരോടൊപ്പം യുവാവിന്റെ വീട്ടിൽ പോയി ചോദ്യം ചെയ്തിരുന്നു. ഇതിനെതിരേ യുവാവിന്റെ വീട്ടുകാർ തൃക്കുന്നപ്പുഴ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്‌ഥാനത്തിൽ അഡീഷണൽ എസ്ഐ കുഞ്ഞുമോന്റെ നേതൃത്വത്തിൽ മനുവിനെ അന്വേഷിച്ചെത്തിയ പോലീസ് മകനെ കൈയിൽ കിട്ടിയാൽ ശരിപ്പെടുത്തുമെന്ന് കൃഷ്ണകുമാറിനോട് ഭീഷണി മുഴക്കിയത്രേ. കൂടാതെ നാലംഗസംഘം മനുവിനെ തിരക്കി വീട്ടിലെത്തുകയും അവരും മകനെ മർദിക്കുമെന്ന് കൃഷ്ണകുമാറിനോട് ഭീഷണി മുഴക്കിയെന്നും ബന്ധുക്കൾ പറയുന്നു. മരുമകൾ ഞായറാഴ്ച പോലീസിൽ പരാതി നൽകിയെങ്കിലും യാതൊരുവിധ നടപടിയും പോലീസ് കൈക്കൊണ്ടില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. തന്റെ മരണത്തിന് എഎസ്ഐയും ഉണ്ണി എന്ന യുവാവുമാണ് ഉത്തരവാദിയെന്നാണ് കത്തിലുള്ളത്. തന്റെ ആത്മഹത്യകൊണ്ട് കുടുംബത്തിനു മേലുള്ള പ്രശ്നങ്ങൾ അവസാനിക്കട്ടെയെന്നും കത്തിൽ കുറിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ബന്ധുക്കൾക്കും പ്രത്യേകം കത്തുകളാണ് എഴുതി വെച്ചത്.


ഒരു കത്ത് വീടിന്റെ ചുമരിൽ ഒട്ടിച്ചും, മറ്റൊന്ന് കട്ടിലിനടിയിലുമാണ് വെച്ചിരുന്നത്. എന്നാൽ, വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയുടെ അടിസ്‌ഥാനത്തിൽ സ്വാഭാവികമായുള്ള അന്വേഷണം മാത്രമാണ് പോലീസുകാർ നടത്തിയതെന്നും, നിയമവിരുദ്ധമായ കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം. യുവാവ് ശല്യം ചെയ്യുന്നതായി പരാതി ലഭിച്ചിട്ട് നടപടി സ്വീകരിച്ചില്ലെന്നത് ശരിയല്ലെന്ന് പോലീസ് പറയുന്നു. സോമിനിയാണ് കൃഷ്ണകുമാറിന്റെ ഭാര്യ. മക്കൾ: നിധിൻ, മായ മരുമക്കൾ: സോണിയ, രാജേഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.