കീഴടങ്ങി സർക്കാർ; അപ്പീലിനില്ലെന്ന് ആരോഗ്യമന്ത്രി
കീഴടങ്ങി സർക്കാർ; അപ്പീലിനില്ലെന്ന് ആരോഗ്യമന്ത്രി
Friday, August 26, 2016 12:42 PM IST
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനം സംബന്ധിച്ച് ദിവസങ്ങളായി തുടർന്ന ആശങ്കകൾക്കു വിരാമം. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മാനേജ്മെന്റ് സീറ്റ് ഏറ്റെടുത്ത സർക്കാർ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരേ അപ്പീലിനു പോകേണ്ടെന്നു സർക്കാർ തീരുമാനിച്ചു. കോടതിവിധി അറിഞ്ഞശേഷം ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ഈ തീരുമാനമെന്നു മന്ത്രി അറിയിച്ചു.

സെപ്റ്റംബർ 30നകം മെഡിക്കൽ പ്രവേശനം പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനാൽ ഇനി നടപടികൾ അതിവേഗത്തിലാക്കണം. അലോട്ട്മെന്റ് നടപടികൾ, ഫീസ് എന്നിവ സംബന്ധിച്ച് ധാരണയുണ്ടാക്കുന്നതിനായി പ്രൈവറ്റ് മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷനുമായി രാവിലെ 10ന് ചർച്ച നടത്താനും തീരുമാനിച്ചു..

ക്രിസ്ത്യൻ മാനേജ്മെന്റ് ഫെഡറേഷന്റെ നാല് മെഡിക്കൽ കോളജുകളിലേക്കും ഒരു ഡെന്റൽ കോളജിലേക്കും നിലവിലുള്ള കരാറും ഉത്തരവും പ്രകാരം പ്രവേശനം നടത്താൻ കഴിയും. ഇതിനാൽ ക്രിസ്ത്യൻ മെഡിക്കൽ മാനേജ്മെന്റുമായി ഇനി ചർച്ച ആവശ്യമില്ലെന്നു മാനേജ്മെന്റ് അധികൃതരും സർക്കാരും വ്യക്‌തമാക്കി.


പ്രൈവറ്റ് മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷനു കീഴിലുള്ള കോളജുകളിലെ പ്രവേശന നടപടികൾ സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ കോടതിവിധികൂടി കണക്കിലെടുത്ത് ആവശ്യമായ ഭേദഗതി വരുത്തേണ്ടതുണ്ട്. പ്രവേശനം സുതാര്യമായിരിക്കണമെന്നാവശ്യപ്പെട്ട് ജെയിംസ് കമ്മിറ്റിയും നേരത്തേ നിർദേശം പുറപ്പെടുവിച്ചിരുന്നു. മാനേജ്മെന്റ് സീറ്റുകൾ ഏറ്റെടുക്കും മുമ്പ് പുറപ്പെടുവിച്ച നിർദേശമായതിനാൽ ഇതു പാലിക്കുന്നുവെന്ന് ജെയിംസ് കമ്മിറ്റി ഉറപ്പുവരുത്തിയാൽ മതിയാകും. കോടതിവിധിയുടെ പൂർണരൂപം ലഭിച്ചശേഷം ഇക്കാര്യത്തിൽ നടപടികൾ കൈക്കൊള്ളുമെന്നു ജസ്റ്റീസ് ജയിംസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.