കൊച്ചേട്ടന്റെ കത്ത് / അതിരു കടക്കട്ടെ, അറിവുറവകൾ...
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
അഭിരുചി എന്ന മലയാള പദത്തിന്റെ രുചി അറിഞ്ഞിട്ടുള്ളവർ ആരൊക്കെയുണ്ട്്? വിദ്യാലയ കാലഘട്ടത്തിൽ ഒരു വിദ്യാർഥി അടിസ്ഥാനപരമായി തിരിച്ചറിയേണ്ട വ്യക്തിപരമായ സവിശേഷതയാണ് അഭിരുചി. "ആപ്റ്റിറ്റ്യൂഡ് ' എന്ന ഇംഗ്ലീഷ് പദം ഈ വാക്കിന്റെ അർത്ഥം ഉൾക്കൊള്ളുന്നുണ്ട്. ഒരു വ്യക്തി സ്വന്തം വ്യക്തിത്വത്തിന്റെ സാമൂഹിക ആവിഷ്കാരത്തിനായി തന്റെ വിവിധ ശേഷികളിൽനിന്നു വേർതിരിച്ചെടുത്ത്, മറ്റുള്ള കഴിവുകളേക്കാൾ വികസിപ്പിച്ചെടുക്കുന്ന ഒരു ശേഷിയാകണം അഭിരുചി. ഒരാൾ പഠിക്കാൻ വിഷയം തെരഞ്ഞെടുക്കുന്നത്, അയാളുടെ അഭിരുചിക്കനുസരിച്ചാണ്. ഒരാൾ, ലൈബ്രറിയിൽനിന്നു പുസ്തകം തെരഞ്ഞെടുക്കുന്നതും കൂട്ടുകാരെ, തെരഞ്ഞെടുക്കുന്നതും തൊഴിൽ തെരഞ്ഞെടുക്കുന്നതും സ്വന്തം അഭിരുചിക്കനുസരിച്ചാണ്.
ആറ്റിറ്റ്യൂഡും ആപ്റ്റിറ്റ്യൂഡുമാണ് ഒരാളുടെ ജീവിതത്തെ വിജയിപ്പിക്കുന്നതെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ആറ്റിറ്റ്യൂഡ്, മനോഭാവവും ആപ്റ്റിറ്റ്യൂഡ്, അഭിരുചി, വാസന, താൽപര്യം ഇതൊക്കെയുമാണ്.
ഓരോ ക്ലാസിലും അറിവിന്റെ വിതരണം നടക്കുന്നത് ആ ക്ലാസിലെ വിദ്യാർഥികളുടെ പ്രായത്തിനനുസരിച്ചാണ്. വിവിധ വിഷയങ്ങളിൽനിന്നും വിദഗ്ധർ തെരഞ്ഞെടുത്ത് ഒതുക്കി അവതരിപ്പിക്കുന്ന അറിവിന്റെ ഗുളികകളാണ് ഓരോ പാഠപുസ്തകവും. വിദ്യാലയത്തിലെ പഠനവും പരീക്ഷയും ഈ പരിമിതമായ പാഠഭാഗത്തുനിന്നു മാത്രമേ ഉണ്ടാവുകയുള്ളൂ. പരീക്ഷയ്ക്ക് "ഔട്ട് ഓഫ് സിലബസ് ' ചോദ്യങ്ങൾ വന്നാൽ പരീക്ഷാർഥികൾ , അനുകൂലിക്കുകയല്ല, പ്രതികൂലിക്കുകയാണു പതിവ്.
ഓരോ ക്ലാസിലെയും പാഠപുസ്തകത്തിന്റെ അതിരിനുള്ളിൽനിന്നു മാത്രം അറിവു ശേഖരിക്കുന്ന വിദ്യാർഥി എന്നും വെറും ശരാശരി നിലവാരമേ പുലർത്തുന്നുള്ളൂ. അതിരുകടന്ന് അറിവു ശേഖരിക്കുന്നവർ മാത്രമേ പ്രതിഭകളാകുന്നുള്ളൂ. ഇത്തരത്തിൽ അറിവു ശേഖരണത്തിനായി അതിരുകൾ ഭേദിക്കുവാൻ പ്രത്യേക അഭിരുചി പ്രകടിപ്പിക്കുന്ന വിദ്യാർഥികൾ ഇന്ന് അനേകരുണ്ട്.
ഡിസിഎൽ ഐക്യു സ്കോളർഷിപ്പ് അറിവുശേഖരണത്തിന്റെ അതിരുഭേദിക്കുന്ന ഒരു സാഹസിക കർമമാണ്. ശരാശരിക്കാരായ വിദ്യാർഥികൾക്ക് ഈ അധികപരീക്ഷ എഴുതാൻ തോന്നാറില്ല. അറിയുവാനുള്ള ആഗ്രഹം ആവേശമാക്കുന്ന മികച്ച വിദ്യാർഥികളാണ് ഗൗരവമായി ഇത്തരം അധിക പരീക്ഷകളെ ആശ്ലേഷിക്കുന്നത്.
ക്ലാസിലെ സിലബസ് പഠിക്കാൻ കഴിയുന്ന എല്ലാവർക്കും വിജ്ഞാന സന്പാദനത്തിന്റെ കടന്പകൾ ചാടിക്കടക്കാനുള്ള ശേഷിയുണ്ട് എന്നറിയുക. നമ്മുടെ ഒരു ദിവസത്തെ 24 മണിക്കൂറിൽ എത്രയോ സമയം നമ്മൾ അലസതയ്ക്കു തിന്നാൻ കൊടുക്കുന്നുണ്ട്. ഓരോ വിദ്യാർഥിയും അല്പംകൂടി ശ്രമിച്ചാൽ ഇപ്പോൾ ഉള്ളതിന്റെ ഇരട്ടി അറിവുകൾ നേടാൻ ഒരു പ്രയാസവും ഉണ്ടാകില്ല.
അറിവുശേഖരത്തിന്റെ അതിരു കടക്കുക എന്നത് അഭിരുചിയുടെ ഭാഗമാകട്ടെ. ഡിസിഎൽ സ്കോളർഷിപ്പ് ഓരോരുത്തർക്കും അറിവിന്റെ അതിരുകൾ വിസ്തൃതമാക്കാനുള്ള സുവർണാവസരമാണ്. 2017 ഒക്ടോബർ 14-ന് ലക്ഷക്കണക്കിനു വിദ്യാർഥികളാണ് അറിവിന്റെ ഈ അധികപ്പരീക്ഷ എഴുതുന്നത്.
അറിവുകൾ ഒന്നും മരിക്കുന്നില്ലെന്നും പഠിക്കുന്നതൊന്നും മറക്കുന്നില്ലെന്നും ഓർക്കാം. അധികം പഠിക്കാനുള്ള അഭിവാഞ്ഛ നിരന്തരം ജ്വലിപ്പിച്ചുണർത്താം. ശരാശരിക്കാരുടെ ശരിയായി പ്രത്യക്ഷപ്പെടുന്ന മടിയും അലസതയും ദൂരെയെറിയാം. വിജയികളുടെ വീഥി സദാ വിയർപ്പുതുള്ളികൾ വീണു നനഞ്ഞതാണെന്നോർക്കാം. വിജയികളാകാം, എന്നും
ആശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
ഡിസിഎൽ ഐക്യു സ്കോളർഷിപ്പ് പരീക്ഷ നാളെ
കോട്ടയം: ഡിസിഎൽ നാഷണൽ ഐക്യുസ്കോളർഷിപ്പ് പരീക്ഷ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നാളെ നടക്കും. എൽ.കെ.ജി. മുതൽ പത്തുവരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണു പരീക്ഷ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എൽ.കെ.ജി മുതൽ നാലു വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ചോദ്യപേപ്പറിൽ തന്നെയാണ് ഉത്തരം എഴുതേണ്ടത്. അവർക്ക് പ്രത്യേകം ഉത്തരക്കടലാസുകൾ ഉണ്ടായിരിക്കുന്നതല്ല.അഞ്ചാംക്ലാസ് മുതൽ പത്താംക്ലാസ് വരെയുള്ള കുട്ടികൾ പ്രത്യേകം നല്കിയിരിക്കുന്ന ഒ.എം.ആർ. ഷീറ്റിലാണ് ഉത്തരം മാർക്കു ചെയ്യേണ്ടത്.
ഉത്തരം എഴുതാൻ ബോൾപേന മാത്രം ഉപയോഗിക്കുക. ഫൗണ്ടൻപേന ഉപയോഗിക്കരുത്.കെ.ജി. വിഭാഗം ക്രയോൺസാണ് ഉത്തരങ്ങൾ മാർക്കുചെയ്യാൻ ഉപയോഗിക്കേണ്ടത്
പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഡിസിഎൽ കോ- ഓർഡിനേറ്റർമാരുമായോ, ഡിസിഎൽ കേന്ദ്ര ഓഫീസുമായോ (ഫോൺ: 0481-3012631). ബന്ധപ്പെടുക.
കാവാലം , പാലാ മേഖലാ ടാലന്റ് ഫെസ്റ്റുകൾ
പാലാ : ഡിസിഎൽ പാലാ മേഖലാ ടാലന്റ് ഫെസ്റ്റ് 28-ന് പാലാ ളാലംസെന്റ് മേരീസ് എൽപി സ്കൂളിൽ നടക്കും. പ്രസംഗം, ലളിതഗാനം, ഉപന്യാസം, കഥാരചന, കവിതാരചന, ഡിസിഎൽ ആന്തം എന്നീ ഇനങ്ങളിലാണ് മത്സരം.
പുളിങ്കുന്ന്: ദീപിക ബാലസഖ്യം കാവാലം മേഖലാ ടാലന്റ് ഫെസ്റ്റും കിഡ്സ്ഫെസ്റ്റും 18-നു പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
കെ.ജി. വിഭാഗത്തിന് സ്റ്റോറി ടെല്ലിംഗ് ഇംഗ്ലീഷ്, സ്റ്റോറി ടെല്ലിംഗ് മലയാളം, ആക്ഷൻ സോംഗ് മലയാളം, ആക്ഷന് സോംഗ് ഇംഗ്ലീഷ് എന്നീ മത്സരങ്ങളാണ് ഉണ്ടായിരിക്കുക.
സ്കൂൾ വിഭാഗത്തിന് പ്രസംഗം, ലളിതഗാനം, ഉപന്യാസം, കഥാരചന, കവിതാരചന, ഡിസിഎൽ ആന്തം എന്നീ ഇനങ്ങളിലാണ് മത്സരം.
മത്സര നിബന്ധനകൾ
എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണു മത്സരം. ഡിസിഎൽ ആന്തം ഒഴികെയുള്ള മത്സരങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കും.പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾക്ക് അഞ്ചു മിനിറ്റുമാണ് മത്സരസമയം.
പ്രസംഗ വിഷയങ്ങൾ : എൽപി. വിഭാഗം - നല്ല സൗഹൃദം വ്യക്തിത്വവികസനത്തിന്
യു.പി :1) കഴിവുകൾ അറിയാം, ആത്മവിശ്വാസത്തിനായി 2) നവമാധ്യമങ്ങൾ വിഴുങ്ങുന്ന കൗമാരം.
ഇവയിൽ നറുക്കിട്ടു കിട്ടുന്ന ഏതെങ്കിലുമൊരു വിഷയമായിരിക്കും മത്സരസമയത്തു പറയേണ്ടത്.
ഹൈസ്കൂൾ വിഭാഗത്തിന് മത്സരത്തിന് അഞ്ചു മിനിറ്റു മുന്പാണ് വിഷയം നല്കുക.
ലളിതഗാനത്തിന് സമയം അഞ്ചു മിനിറ്റായിരിക്കും.
കഥ, കവിത, ഉപന്യാസം എന്നീ രചനാമത്സരങ്ങൾക്ക് ഒരു കുട്ടിക്ക് ഒരു മത്സരത്തിൽ മാത്രമേ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയുള്ളൂ. മത്സരസമയം ഒരു മണിക്കൂറായിരിക്കും. വിഷയം മത്സരസമയത്തു നല്കും.
എൽപി, യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലായി നടക്കുന്ന ഡിസിഎൽ ആന്തത്തിന് ആൺ-പെൺ വ്യത്യാസമുണ്ടായിരിക്കുകയില്ല. ഒരു ടീമിൽ ഏഴു പേരിൽ കൂടാനോ, അഞ്ചുപേരിൽ കുറയാനോ പാടില്ല. പശ്ചാത്തല സംഗീതമുപയോഗിച്ചോ, താളമടിച്ചോ ഗാനമാലപിക്കരുത്.
കൂടുതൽ വിവരങ്ങൾക്ക് മേഖലാ കാവാലം മേഖലാ ഓർഗനൈസർ അഡോൾഫ് സേവ്യർ ( ഫോൺ:9447466687) പാലാ മേഖലാ ഓർഗനൈസർ പി.ജെ. ലില്ലിക്കുട്ടി (ഫോൺ: 9495849914) എന്നിവരെ സമീപിക്കുക.
കടുത്തുരുത്തി മേഖലാ ടാലന്റ് ഫെസ്റ്റ്
കീഴൂർ സെന്റ് ജോസഫ്സ് ചാന്പ്യന്മാർ
കുറുപ്പന്തറ: ഡിസിഎൽ കടുത്തുരുത്തി മേഖലാ ടാലന്റ് ഫെസ്റ്റിൽ കീഴൂർ സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ചാന്പ്യന്മാരായി.
ഹൈസ്കൂൾ വിഭാഗത്തിൽ സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ് കുറുപ്പന്തറ രണ്ടാംസ്ഥാനവും ഹോളിഗോസ്റ്റ് എച്ച്.എസ്. മുട്ടുചിറ മൂന്നാംസ്ഥാനവും നേടി.
യു.പി. വിഭാഗത്തിൽ സെന്റ് സേവ്യേഴ്സ് കുറുപ്പന്തറ രണ്ടാംസ്ഥാനം നേടി.
എൽപി വിഭാഗത്തിൽ കടുത്തുരുത്തി സെന്റ് ജോർജ് രണ്ടാംസ്ഥാനവും കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് എൽപി മൂന്നാംസ്ഥാനവും നേടി.
വിജയികൾക്ക് പ്രഫ. ജോസഫ് കടുകപ്പള്ളി ട്രോഫി നൽകി. മേഖലാ ഓർഗനൈസർ ഷാജി ഫിലിപ്പ്, ശാഖാ ഡയറക്ടർമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.