കൊച്ചി: സമർപ്പിതജീവിതത്തിന്റെ പുണ്യവഴിയിലൂടെ രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതവും ദർശനവും അരങ്ങനുഭവമായി ആസ്വാദകരിലേക്ക്. സിസ്റ്റർ റാണി മരിയ വിമോചനത്തിന്റെ വിശുദ്ധ നക്ഷത്രം എന്ന നാടകം കലൂർ റിന്യൂവൽ സെന്ററിലെ വിശാലമായ വേദിയിൽ നാളെ അവതരിപ്പിക്കും.
റാണി മരിയയുടെ പ്രേഷിതപ്രവർത്തനവഴികൾ, രക്തസാക്ഷിത്വം, മധ്യപ്രദേശിൽ മിഷണറിയായിരുന്ന സാമിയച്ചന്റെയും സിസ്റ്റർ റാണി മരിയയുടെ സഹോദരി സിസ്റ്റർ സെൽമിയുടെയും ഇടപെടലിലൂടെ സമുന്ദർസിംഗിന്റെ മാനസാന്തരം, മാതാപിതാക്കളുമായുള്ള കൂടിക്കാഴ്ച, ഇന്നും അനുഭവവേദ്യമാകുന്ന സിസ്റ്റർ റാണി മരിയയുടെ അദൃശ്യമായ വിശുദ്ധസാന്നിധ്യം തുടങ്ങിയവ നാടകത്തിൽ ആവിഷ്കരിക്കുന്നുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയുടെ മാധ്യമ വിഭാഗമായ പിൽഗ്രിംസ് കമ്യൂണിക്കേഷനാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള വിമോചനത്തിന്റെ വിശുദ്ധ നക്ഷത്രം നാടകം അരങ്ങിലെത്തിക്കുന്നത്. മികച്ച അമച്വർ നാടക സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ വിനോദ്കുമാറാണു നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. പിൽഗ്രിംസ് കമ്യൂണിക്കേഷൻസിന്റെ മുൻ ഡയറക്ടറും കണ്ടനാട് ഉണ്ണിമിശിഹാ പള്ളി വികാരിയുമായ ഫാ. തോമസ് നങ്ങേലിമാലിലിന്റേതാണു സഹസംവിധാനവും നിർമാണനിർവഹണവും.
ആലീസ് മാത്യുവാണു സിസ്റ്റർ റാണി മരിയയ്ക്കു വേഷപ്പകർച്ച നൽകുന്നത്. അനുഗ്രഹ പോൾ, അരുണ് പാവുന്പ, സി.വി. ദിനേശ്, എ.എച്ച്. ഷാനവാസ്, രജീഷ് പുറ്റാട്, രതീഷ് ഗ്രാംഷി എന്നിവർക്കൊപ്പം പിൽഗ്രിംസ് കമ്യൂണിക്കേഷൻസ് ഡയറക്ടറും കലാകാരനുമായ ഫാ. ജേക്കബ് കോറോത്തും കഥാപാത്രങ്ങളാകും. റാണിമരിയയുടെ ഘാതകനായ സമുന്ദർ സിംഗിന്റെ മാനസാന്തരത്തിൽ മുഖ്യപങ്കുവഹിച്ച സ്വാമിയച്ചന്റെ വേഷത്തിൽ ഫാ. തോമസ് നങ്ങേലിമാലിൽ അരങ്ങിലെത്തും.
ദിൽജിത് എം.ദാസാണു കലാസംവിധാനം. ആര്യ വിനോദ്, അനൂപ് പൂന, ബൈജു സി. ആന്റണി, വി.ആർ. വിഷ്ണു, വിഷ്ണുകുമാർ, ജോമോൻ പത്തിൽ തുടങ്ങിയവർ അരങ്ങൊരുക്കാൻ കൈകോർക്കുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ ഇടവകകളിൽനിന്നുള്ള യുവാക്കൾ നാടകത്തിന്റെ അരങ്ങിലും അണിയറയിലുമായുണ്ട്.
സിസ്റ്റർ റാണി മരിയയുടെ ചരമവാർഷികദിനത്തിൽ ജന്മനാടായ പുല്ലുവഴി സെന്റ് തോമസ് പള്ളിയിൽ വിമോചനത്തിന്റെ വിശുദ്ധനക്ഷത്രം നാടകം അവതരിപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.