കൊച്ചി: മലയാളത്തിന് അഭിമാനവും അനുഗ്രഹവുമായി സിസ്റ്റർ റാണി മരിയയിലൂടെ ഒരു പുണ്യവതിയെക്കൂടി ലഭിച്ചതിൽ കേരളസഭയൊന്നാകെ കൃതജ്ഞതയർപ്പിച്ചു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ സിസ്റ്ററിന്റെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനത്തോടനുബന്ധിച്ചു കൃതജ്ഞതാബലിയോടെ നടന്ന കേരളസഭാതല ആഘോഷത്തിൽ ആയിരക്കണക്കിനു വിശ്വാസികൾ ഭക്തിനിറവിൽ പങ്കുചേർന്നു. ധീരരക്തസാക്ഷിത്വത്തിന്റെ വിശുദ്ധസ്മൃതിയും തീക്ഷ്ണമായ പ്രാർഥനകളും നിറഞ്ഞുനിന്ന അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകൾ.
ഇന്നലെ ഉച്ചകഴിഞ്ഞു 2.45ന് എറണാകുളം മേജർ ആർച്ച്ബിഷപ്സ് ഹൗസിൽനിന്നു വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ തിരുശേഷിപ്പും തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തോടെയാണു ആഘോഷപരിപാടികൾ തുടങ്ങിയത്. അതിരൂപത പ്രോ വികാരി ജനറാൾ മോണ്‍. സെബാസ്റ്റ്യൻ വടക്കുംപാടൻ തിരുശേഷിപ്പ് വഹിച്ചു.
ബാൻഡ്മേളം, പൊൻ-വെള്ളിക്കുരിശുകൾ, മുത്തുക്കുടകൾ, താലമേന്തിയ സ്ത്രീകൾ എന്നിവർ അകന്പടിയായ പ്രദക്ഷിണത്തിൽ മെത്രാന്മാരും വൈദികരും സമർപ്പിതരും അണിനിരന്നു. സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലേക്കെത്തിച്ച തിരുശേഷിപ്പ് പുല്ലുവഴി പള്ളി വികാരി ഫാ. ജോസ് പാറപ്പുറത്തിൽനിന്ന് ഏറ്റുവാങ്ങി സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അൾത്താരയിൽ പ്രതിഷ്ഠിച്ചു.
എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെ സ്വാഗതപ്രസംഗശേഷം, സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർത്തിക്കൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ശ്ലൈഹിക തിരുവെഴുത്ത് ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ വായിച്ചു. സഹകാർമികർക്കൊപ്പം അൾത്താരയിൽ തിരിതെളിച്ച മാർ ജോർജ് ആലഞ്ചേരി കൃതജ്ഞതാ ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിച്ചു.
കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം വചനസന്ദേശം നൽകി. വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ, തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞെരളക്കാട്ട്, തലശേരി മുൻ ആർച്ച്ബിഷപ് മാർ ജോർജ് വലിയമറ്റം, നാഗ്പുർ ആർച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര, ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ, പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, എറണാകുളം-അങ്കമാലി മുൻ സഹായമെത്രാൻ മാർ തോമസ് ചക്യത്ത്, ഛാന്ദാ ബിഷപ് മാർ എഫ്രേം നരികുളം, മാണ്ഡ്യ ബിഷപ് മാർ ആന്റണി കരിയിൽ, പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ തുടങ്ങിയവർക്കൊപ്പം നൂറുകണക്കിനു വൈദികരും ദിവ്യബലിയിൽ സഹകാർമികരായി. തുടർന്നു സമ്മേളനവും നടന്നു.
മധ്യപ്രദേശിലെ ഇൻഡോറിൽ കഴിഞ്ഞ നാലിനാണു സിസ്റ്റർ റാണി മരിയയെ തിരുസഭയിലെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. ഭാരതസഭയിലെ ആദ്യത്തെ വനിതാ രക്തസാക്ഷിയാണു സിസ്റ്റർ റാണി മരിയ. എറണാകുളം-അങ്കമാലി അതിരൂപതയുടെയും എഫ്സിസി സന്യാസിനി സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണു പരിപാടികൾ സംഘടിപ്പിച്ചത്.
സിജോ പൈനാടത്ത്
സാമൂഹികനീതിക്കു വേണ്ടി രക്തംചിന്തിയ ധീരസന്യാസിനി: മാർ ആലഞ്ചേരി
കൊച്ചി: സാമൂഹികനീതിക്കു വേണ്ടി രക്തംചിന്തി ക്രൈസ്തവ സാക്ഷ്യം നൽകിയ ധീരസന്യാസിനിയാണു വാഴ്ത്തപ്പെട്ട റാണി മരിയയെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള കേരളസഭാതല ആഘോഷത്തിലെ പൊതുസമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിശ്വാസങ്ങളിലെ മൂല്യങ്ങൾക്കുവേണ്ടിയാണു റാണി മരിയ നിലകൊണ്ടത്. നീതിക്കുവേണ്ടി സ്വരമുയർത്തിയതിന്റെ പേരിൽ രക്തസാക്ഷിയാക്കപ്പെട്ടതെന്നതു വാഴ്ത്തപ്പെട്ട റാണി മരിയയുടെ അനന്യതയാണ്. മറ്റുള്ളവർ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചു. പാവങ്ങൾക്കു വേണ്ടിയാണു വാഴ്ത്തപ്പെട്ട റാണി മരിയ പോരാടിയതും പ്രവർത്തിച്ചതും. ക്രൈസ്തവ വിശ്വാസം ഉൾക്കൊള്ളുന്ന മൂല്യങ്ങൾക്കു വേണ്ടി ജീവൻ സമർപ്പിക്കാൻ ഓരോ ക്രൈസ്തവനും കഴിയണം. ധീരരക്തസാക്ഷിത്വത്തിന്റെ തുടർച്ചയായി വാഴ്ത്തപ്പെട്ട റാണി മരിയയുടെ ഘാതകൻ മാനസാന്തരപ്പെടുകയും സഹോദരങ്ങളും മാതാപിതാക്കളും ഘാതകനോട് ക്ഷമിക്കുകയും ചെയ്തു. വാഴ്ത്തപ്പെട്ട റാണി മരിയയുടെ രക്തസാക്ഷിത്വം ദൈവാനുഗ്രഹത്തിന്റെ നീർച്ചാലായി പ്രവഹിച്ചു തുടങ്ങിയിരിക്കുന്നു. രക്തസാക്ഷിത്വത്തിലൂടെ പുല്ലുവഴി ഗ്രാമത്തിനും ഭാരതസഭയ്ക്കും കൂടുതൽ ചൈതന്യം കൈവന്നിരിക്കുന്നു. റാണി മരിയയുടെ ജീവിതവും ദർശനവും പ്രഘോഷിക്കുന്നതിലൂടെ ഈ ചൈതന്യം വ്യാപിപ്പിക്കാൻ നമുക്കു സാധിക്കണമെന്നും കർദിനാൾ ഓർമിപ്പിച്ചു. ആർച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര, ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ, എഫ്സിസി മദർ ജനറൽ സിസ്റ്റർ ആൻ ജോസഫ്, സിസ്റ്റർ റാണി മരിയയുടെ സഹോദരി സിസ്റ്റർ സെൽമി, ഉദയ്നഗറിൽനിന്നുള്ള പ്രതിനിധി സേവാ സിംഗ്, ആഘോഷപരിപാടികളുടെ ജനറൽ കണ്‍വീനറും അതിരൂപത പ്രോ വികാരി ജനറാളുമായ മോണ്‍. ആന്റണി നരികുളം, ആന്റോ ചേരാംതുരുത്തി തുടങ്ങിയവർ പ്രസംഗിച്ചു.
ഡോക്യുമെന്ററി പ്രദർശനം, സ്നേഹവിരുന്ന് എന്നിവയുണ്ടായിരുന്നു. ഫാ. എബി ഇടശേരി, കെസ്റ്റർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗായകസംഘം. അതിരൂപത പ്രൊക്യുറേറ്റർ ഫാ. ജോഷി പുതുവ, എഫ്സിസി ജനറൽ കൗണ്‍സിലർ സിസ്റ്റർ സ്റ്റാർലി, എഫ്സിസി പ്രൊവിൻഷ്യൽ കൗണ്‍സിലർ സിസ്റ്റർ അനീറ്റ, ഫാ. ജോർജ് കളപ്പുരയ്ക്കൽ, റവ.ഡോ. പോൾ കരേടൻ, അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി സിജോ പൈനാടത്ത്, ടിജോ പടയാട്ടിൽ, ഫാ. പോൾസണ്‍ പെരേപ്പാടൻ, സിസ്റ്റർ ഷെഫി, വിമൽ റോസ് എന്നിവരടങ്ങിയ വിവിധ കമ്മിറ്റികൾ പരിപാടികൾക്കു നേതൃത്വം നൽക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.