പാനൂർ: സിപിഎം - ബിജെപി സംഘർഷം നിലനിൽക്കുന്ന പാനൂർ മേഖലയിൽ അക്രമങ്ങൾ തുടരുന്നു. ഇന്നലെ ഉച്ചയ്ക്ക് പാനൂർ-തലശേരി റൂട്ടിലോടുന്ന ശ്രീഹരി ബസിലെ ഡ്രൈവറും ബിജെപി പ്രവർത്തകനുമായ എലാങ്കോട്ടെ കാട്ടിന്റവിട ആഷിത്തിനെ (30) ചന്പാട്ട് ബസ് തടഞ്ഞ് ഒരു സംഘം മർദിച്ചു.
വൈകുന്നേരം എലാങ്കോട് കനകരാജ് സ്മാരകമന്ദിരത്തിന് സമീപത്തെ സിപിഎം കൊടിമരം തകർത്തു. എസ്എഫ്ഐ നേതാവ് എലാങ്കോട്ടെ അക്ഷയിയെ ഒരുസംഘം വീട്ടിൽക്കയറി ഭീഷണിപ്പെടുത്തി.
പോലീസ് പട്രോളിംഗ് ശക്തമാക്കിയെങ്കിലും അക്രമികൾ പിൻവാങ്ങിയിട്ടില്ല. എലാങ്കോട്, പാലക്കൂൽ, രാമൻപീടിക, കണ്ണൻപീടിക പ്രദേശങ്ങളിൽ രാത്രിയിൽ മുഖംമൂടി സംഘം ക്യാന്പ് ചെയ്യുന്നുണ്ട്.
അക്രമികൾക്കും ആയുധങ്ങൾക്കുമായി തലശേരി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ പ്രദേശത്ത് റെയ്ഡ് തുടരുകയാണ്. സിപിഎം, ബിജെപി പ്രവർത്തകരായ നിരവധി പേരെ കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. അതിനിടെ അക്രമങ്ങളിൽ പ്രതിഷേധിച്ച് ഇന്നലെ സിപിഎമ്മും ബിജെപിയും ആഹ്വാനം ചെയ്ത നഗരസഭാ ഹർത്താൽ പൂർണമായിരുന്നു. ഉച്ചയോടെ ബസ് ജീവനക്കാരന് മർദനമേറ്റതിനെത്തുടർന്നുണ്ടായ മിന്നൽപ്പണിമുടക്ക് യാത്രക്കാരെ ദുരിതത്തിലാക്കി.
തിങ്കളാഴ്ച രാത്രി 9.30നാണ് അക്രമങ്ങൾക്ക് തുടക്കം. രാമൻപീടികയിൽ നിർമിച്ച സിപിഎം ഏരിയാസമ്മേളന സംഘാടക സമിതി ഓഫീസ് എലാങ്കോട് നിന്നെത്തിയ മുഖംമൂടി സംഘം തകർക്കുകയായിരുന്നു.
ഇവിടെ നിർത്തിയിട്ടിരുന്ന, സിപിഎം പ്രവർത്തകരായ രാഖിലിന്റെയും ചീളിൽ ധനീഷിന്റെയും മോട്ടോർ ബൈക്കുകൾ അക്രമിസംഘം തകർത്തു. സമീപത്തുണ്ടായിരുന്ന, ബിജെപി പ്രവർത്തകൻ പത്തലായി ബാബുവിന്റെ ബൈക്കും തകർക്കപ്പെട്ടു. സിപിഎം പ്രവർത്തകൻ കാവിൽ ഭാസ്കരന്റെ വീട് ആക്രമിച്ചു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഭാസ്കരന്റെ അമ്മ നാണിക്കു പരിക്കേറ്റു.
ഇതിനിടെ ആർഎസ്എസ് കാര്യവാഹക് എലാങ്കോട്ടെ സുജിമോൻ എന്ന സുജീഷിനെ സിപിഎം പ്രവർത്തകർ മർദിച്ചു. ഇതേത്തുടർന്ന് എത്തിയ അക്രമിസംഘം സിപിഎം മടപ്പുര ബ്രാഞ്ച് സെക്രട്ടറി പി.സി. മോഹനന്റെ വീടിന് നേരേ ബോംബെറിഞ്ഞു ജനൽ ഗ്ലാസുകൾ തകർത്തു.
സിപിഎം പ്രവർത്തകരായ ചീളിൽ ബാലന്റെ ബൈക്ക്, കണ്ണൻ പീടികയിലെ ബാലന്റെ വീട്, ഇയാളുടെ കാർ, പി.കെ. കുമാരന്റെ വീട് എന്നിവയും അക്രമികൾ തകർത്തു.
മർദനമേറ്റ് രാമൻപീടികയിലെ സിപിഎം പ്രവർത്തകരായ കുഞ്ഞിപറമ്പത്ത് ശരത്ത് (26), മേലേ കാരേന്റെവിട നിഖിൽ (22), കുഞ്ഞിപ്പറമ്പത്ത് രഷിത്ത് (22), അവിയാട് കുന്ന് കോളനിയിലെ സലാം (23), ചീളിൽ ബാലന്റെ ഭാര്യ രസിത,മകൾ അമൃത എന്നിവർ തലശേരി സഹകരണാശുപത്രിയിൽ ചികിത്സയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.