കൊച്ചി: ജനങ്ങളെ ഭിന്നിപ്പിക്കുന്ന ജനവിരുദ്ധ ബിജെപി നയങ്ങളോടുള്ള സിപിഎമ്മിന്റെയും ഇടതുപാർട്ടികളുടെയും എതിർപ്പ് ആത്മാർഥതയുള്ളതാണെങ്കിൽ ദേശീയതലത്തിൽ കോണ്‍ഗ്രസുമായി തോളോടു തോൾ ചേർന്നുള്ള പോരാട്ടത്തിന് അവർ തയാറാകണമെന്നു മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയ്ക്ക് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിലെ ബിജെപി സർക്കാർ ജനങ്ങളെ ഭിന്നിപ്പിച്ചും ജനവിരുദ്ധ നടപടികൾ കൈക്കൊണ്ടും രാജ്യത്തെ പിന്നോട്ട് നയിച്ചുകൊണ്ടിരിക്കുകയാണ്. സിപിഎമ്മും ഇടതുപാർട്ടികളും പറയുന്ന കാര്യങ്ങളിലൊക്കെ ആത്മാർഥതയുണ്ടെങ്കിൽ ഈ ഘട്ടത്തിൽ ദേശീയതലത്തിൽ ബിജെപിക്കെതിരേ ഒന്നിച്ചു നിൽക്കുകയാണു വേണ്ടത്. ഇതിനു നിങ്ങൾ തയാറുണ്ടോ? അതോ ബിജെപിയേയും കോണ്‍ഗ്രസിനേയും സമദൂരത്തിൽ നിർത്താനാണോ ആഗ്രഹം -മൻമോഹൻ സിംഗ് ചോദിച്ചു.
കേരളത്തിലെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയിട്ട് ഒരു വർഷം കഴിഞ്ഞു. ഭരണത്തെ സംബന്ധിച്ചു വിലയിരുത്താൻ ഇതൊരു ചെറിയകാലം മാത്രമാണെങ്കിലും സംസ്ഥാനത്തെ നിയമവാഴ്ച തകിടം മറിഞ്ഞിരിക്കുകയാണ്. ഇവിടെ സ്ത്രീകൾ സുരക്ഷിതരല്ല. സാന്പത്തിക വളർച്ചയുടെ തോതും മെല്ലെയാണ്.
തന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്തു കൊച്ചി എന്ന ഈ മനോഹര നഗരത്തിനും കേരളത്തിനും വേണ്ടി നിരവധി ഭാവനാപൂർണങ്ങളായ പദ്ധതികൾ നടപ്പാക്കി. കൊച്ചി റിഫൈനറിയിലെ 15000 കോടിയുടെ ഇന്റഗ്രേറ്റഡ് പെട്രോ കെമിക്കൽ കോംപ്ലക്സ്, 4200 കോടിരൂപയുടെ എൽഎൻജി ടെർമിനൽ പദ്ധതി, കൊച്ചി മെട്രോ, 7000 കോടിയുടെ ഗെയിൽ ഗ്യാസ് പദ്ധതി, വല്ലാർപാടം ഇന്റർനാഷണൽ ടെർമിനൽ, കൊച്ചി കപ്പൽശാലയുടെ നവീകരണ പദ്ധതികൾ തുടങ്ങിയവ ഇതിൽപ്പെടുന്നു.
ജനങ്ങളെ വിശ്വാസത്തിലെടുത്ത് എൽഎൻജി ടെർമിനൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകണമെന്നും മൻമോഹൻസിംഗ് ചൂണ്ടിക്കാട്ടി. വലിയ വാഗ്ദാനങ്ങൾ നൽകിയാണ് നരേന്ദ്രമോദി അധികാരത്തിലെത്തിയത്. അദ്ദേഹം കൈക്കൊണ്ട നടപടികളെല്ലാം രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകുന്നതായിരുന്നു. അവശ്യസാധനങ്ങളുടെ വില കുത്തനെ കുതിച്ചുയർന്നു. തൊഴിലില്ലായ്മ വർധിച്ചു. ഓരോ വർഷവും ഒരുകോടി തൊഴിലവസരം സൃഷ്ടിക്കുമെന്നത് വീണ്വാക്കായി. കള്ളപ്പണവും ഭീകരവാദവും ചെറുക്കുന്നതിനായി കൊണ്ടുവന്ന നോട്ടുനിരോധനം കൂടുതൽ പ്രാരാബ്ധങ്ങൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ച ചരിത്രപരമായ മണ്ടത്തരമായി. ഇതിനു പിന്നാലെ കൊണ്ടുവന്ന ജിഎസ്ടിയാകട്ടെ സന്പദ്മേഖലയെ കൂടുതൽ പ്രയാസത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉമ്മൻ ചാണ്ടി, വയലാർ രവി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എംപി, പി.സി. ചാക്കോ, പി.പി. തങ്കച്ചൻ, കെ. മുരളീധരൻ, കെ.വി. തോമസ്, കെ.സി. വേണുഗോപാൽ, അബ്ദുസമദ് സമദാനി, എൻ.കെ. പ്രേമചന്ദ്രൻ എംപി, ഡോ. എം.കെ. മുനീർ, ജോണി നെല്ലൂർ, സി.പി. ജോണ്‍, വർഗീസ് ജോർജ്, ജി. ദേവരാജൻ, അനൂപ് ജേക്കബ്, എം.ഒ. ജോൺ, എംഎൽഎ മാർ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.