പാലക്കാട്: പൊതുജനങ്ങളോടുള്ള പെരുമാറ്റത്തിൽ പോലീസിനു വിനയമുണ്ടാവുന്നത് ഒരുതരത്തിലുമുള്ള കുറവല്ലെന്നും മറിച്ചു മേന്മയാണുണ്ടാക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുട്ടിക്കുളങ്ങര പോലീസ് ഗ്രൗണ്ടിൽ കെഎപി ഒന്ന്, രണ്ട് ബറ്റാലിയൻ പോലീസ് കോണ്സ്റ്റബിൾമാരുടെ പാസിംഗ് ഒൗട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
കർത്തവ്യ നിർവഹണത്തിലാണ് പോലീസ് കാർക്കശ്യം കാണിക്കേണ്ടത്. കുറ്റകൃത്യം തെളിയിക്കുന്നതിലും സാമൂഹിക സുരക്ഷ ഒരുക്കുന്നതിലും ഉൾപ്പെടെ നിരവധി കാര്യങ്ങളിൽ കേരള പോലീസ് രാജ്യത്തിനു മാതൃകയാണ്. പക്ഷേ, ആധുനിക കാലത്തെ പോലീസ് സേനയായി ഉയരാൻ ഇനിയും ചില കുറവുകൾ പരിഹരിക്കേണ്ടതുണ്ട്. അതിനാണ് സർക്കാർ ശ്രമിക്കുന്നത്.
ഓരോ വ്യക്തിയുടെയും അന്തസും ആത്മാഭിമാനവും സംരക്ഷിക്കേണ്ട ചുമതലയാണ് ഓരോ പോലീസുകാരനുമുള്ളത്. പണ്ട് പോലീസ് ജനങ്ങളെ മർദിച്ച് ഒതുക്കാനുള്ള ഉപകരണം ആയിരുന്നു. ഒന്നാമത്തെ ഇഎംഎസ് മന്ത്രിസഭ അതിനു മാറ്റം കുറിച്ചു. ജനാധിപത്യത്തിന് അനുയോജ്യമായി പോലീസ് സേനയെ രൂപപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം. വനിതാ പോലീസ്, കമാൻഡോ വിഭാഗം, ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (ഐഎസ്എഫ്), കൊച്ചി മെട്രോ വിഭാഗങ്ങളിലായി സംസ്ഥാന സർക്കാർ 1600 പുതിയ തസ്തികകളാണ് സൃഷ്ടിച്ചത്. ഗുണമേന്മയുള്ള പോലീസ് സംവിധാനത്തിനായി ക്രമസമാധാന പാലനവും കുറ്റാന്വേഷണവും രണ്ടാക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിന്റെ ആദ്യപടിയാണ് സ്റ്റേഷൻ ചുമതല സിഐയ്ക്കു നൽകിയത്.അന്വേഷണം ശാസ്ത്രീയവും ആധുനികവുമാവണം.സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളും ജനസൗഹൃദമാവണം. സംസ്ഥാനത്തു പുതുതായി ആരംഭിച്ച ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ ഇത്തരത്തിലുള്ള മാറ്റമാണ്. സഹായം തേടുന്നവർക്ക് ആത്മവിശ്വാസത്തോടെ സമീപിക്കാൻ കഴിയുന്ന ഇടമാക്കി പോലീസ് സ്റ്റേഷനുകൾ മാറ്റുകയാണ് ലക്ഷ്യം.
പരിശീലനം കഴിഞ്ഞ് ജനങ്ങളിലേക്ക് ഇറങ്ങുമ്പോഴാണ് പോലീസുകാർക്കു പരീക്ഷണ ഘട്ടം തുടങ്ങുന്നത്. ഒരുനിമിഷം മതി കാര്യങ്ങൾ കൈവിട്ടുപോകാൻ എന്ന ജാഗ്രത പോലീസുകാർക്ക് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎമാരായ പി. ഉണ്ണി, കെ.വി. വിജയദാസ്, പി.കെ. ശശി, ഡിജിപി ലോക്നാഥ് ബെഹ്റ, ഡിഐജി (ആംഡ് പോലീസ് ബറ്റാലിയൻ), കെ. ഷെഫീൻ അഹമ്മദ്, എഡിജിപി (ആംഡ് പോലീസ് ബറ്റാലിയൻ ) സുധേഷ് കുമാർ, കമൻഡാന്റുമാരായ ഷറഫലി, സിറിൽ സി. വെള്ളൂർ, തോംസണ് ജോസ് ഐപിഎസ്, പാലക്കാട് എസ്പി പ്രതീഷ് കുമാർ, ഒന്നാം ബറ്റാലിയൻ കമൻഡാന്റ് വിൽസണ്, രണ്ടാം ബറ്റാലിയൻ കമൻഡാന്റ് പി.എസ്. ഗോപി എന്നിവർ പങ്കെടുത്തു.
ഡെപ്യൂട്ടി കമൻഡാന്റ് കൃഷ്ണൻകുട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. കമൻഡാന്റ് രാജേഷ് ശേഖറും രണ്ടാം കമൻഡാന്റ് നിഖിൽ ശ്രീനിവാസുമാണ് പരേഡ് നയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.