തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിന് മത്സ്യബന്ധന ബോട്ടുകളുടെ സഹകരണത്തോടെ മറൈൻ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ കടൽ അരിച്ചുപെറുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ നടന്ന മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികളുടെയും ലത്തീൻ സമുദായ പ്രതിനിധികളുടെയും യോഗത്തിൽ അധ്യക്ഷതവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചെറിയ സംഘങ്ങളായി തിരിഞ്ഞ് ഗോവ തീരംവരെ തെരച്ചിൽ നടത്താനാണ് ആലോചിക്കുന്നത്. 200 മത്സ്യബന്ധന ബോട്ടുകളെങ്കിലും ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ബോട്ടുടമകളോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാമുമായി ബോട്ടുടമകൾ ചർച്ച ചെയ്ത് അന്തിമതീരുമാനമെടുക്കും.
ഓഖി ദുരന്തത്തിനു ശേഷം തൊഴിലാളികൾ നാട്ടിലേക്കു മടങ്ങിയതാണ് മുഴുവൻ ബോട്ടുകളും രംഗത്തിറക്കുന്നതിന് പ്രതിബന്ധമെന്ന് ബോട്ടുടമ സംഘടനാ പ്രതിനിധികൾ അറിയിച്ചു. തെരച്ചിലുമായി സഹകരിക്കുന്നതിന് ബോട്ടുകളിൽ തൊഴിലാളികളെ എത്തിക്കുന്നതിന് മത്സ്യത്തൊഴിലാളി സംഘടനകൾ മുൻകൈയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓഖി ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച സഹായധനം സമയബന്ധിതമായി നൽകുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. പ്രഖ്യാപിച്ച സഹായങ്ങൾ ഒരുമിച്ച് നൽകാനാണ് തീരുമാനം. 20 ലക്ഷം രൂപയുടെ സഹായത്തിൽ അഞ്ചു ലക്ഷം രൂപ മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ നിന്നാണ് നൽകുന്നത്. ക്ഷേമനിധി അംഗങ്ങളല്ലാത്ത മത്സ്യത്തൊഴിലാളികൾക്കും ഈ തുക ലഭിക്കും. ഇൻഷ്വറൻസ് തുക ലഭിക്കുന്നതുവരെ കാത്തിരിക്കാതെ ക്ഷേമനിധി ബോർഡിന്റെ കോർപസ് ഫണ്ടിൽനിന്ന് പണം നൽകും.
2018-19ൽ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും വീടു നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടു നൽകുന്നതിനൊപ്പം കേന്ദ്ര സഹായവും തേടും. പ്രധാനമന്ത്രി ഭവന പദ്ധതിയിൽ മത്സ്യത്തൊഴിലാളികൾക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെടും. സ്വന്തമായി ഭൂമിയും വീടുമില്ലാത്ത 13436 മത്സ്യത്തൊഴിലാളികളും ഭൂമിയുണ്ടെങ്കിലും വീടില്ലാത്ത 4148 മത്സ്യത്തൊഴിലാളികളും കേരളത്തിലുണ്ട്. ഇവർക്ക് വീടു വയ്ക്കുന്നതിന് തീരദേശ പരിപാലന നിയമത്തിൽ ഇളവ് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോകബാങ്ക് സഹായത്തോടെയുള്ള ഫണ്ട് ലഭിക്കുന്ന ദേശീയ സൈക്ലോണ് റിസക് മിറ്റിഗേഷൻ പദ്ധതിയിൽനിന്നും ദേശീയ ദുരിതാശ്വാസ നിധിയിൽനിന്നും കേരളം ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരിതാശ്വാസ ഫണ്ട് ലഭിക്കുന്നതിന് നിർദ്ദിഷ്ട മാതൃകയിൽ അപേക്ഷ നൽകാൻ നടപടി സ്വീകരിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് കേന്ദ്ര സംഘത്തെ അയയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപ്പെട്ട തൊഴിലുപകരണങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര സഹായം തേടിയിട്ടുണ്ട്. കടലിൽ തെരച്ചിൽ നടത്തിയ സേനാവിഭാഗങ്ങൾക്കുള്ള ചെലവ് കേന്ദ്രം വഹിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശക്തമായ കടലാക്രമണമുള്ള പ്രദേശങ്ങളിൽ കടൽഭിത്തി നിർമിക്കേണ്ടി വരും. നാടിന്റെ അതിർത്തി സംരക്ഷിക്കലിന്റെ ഭാഗം കൂടിയാണിത്.
ഓഖി ദുരിതാശ്വാസ ഫണ്ട് സമാഹരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുമ്പോൾ ആദായനികുതി ഇളവ് ലഭിക്കും. ഇതുസംബന്ധിച്ച് സർക്കാർ ജീവനക്കാർ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവരോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദുരന്ത സാഹചര്യത്തിൽ സംസ്ഥാനം സ്വീകരിച്ച നടപടികളെ യോഗത്തിൽ പങ്കെടുത്തവർ അഭിനന്ദിച്ചു. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം, റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, തിരുവനന്തപുരം ജില്ലാ കളക്ടർ കെ. വാസുകി, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മെംബർ സെക്രട്ടറി ശേഖർ കുര്യാക്കോസ്, വിവിധ വകുപ്പു തല ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മത്സ്യത്തൊഴിലാളി സംഘടനകൾ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ
• നഷ്ടപരിഹാരത്തുക വകമാറ്റാതെ 222 ഫിഷറീസ് വില്ലേജുകളിൽ മാത്രം വിനിയോഗിക്കണം
• മത്സ്യബന്ധന ഉപകരണങ്ങളും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക്
ആനുപാതികമായി നഷ്ടപരിഹാരം അനുവദിക്കണം
• മത്സ്യബന്ധനത്തിനായി പോകുന്ന എല്ലാ വള്ളങ്ങൾക്കും വയർലെസ് സെറ്റ് നൽകണം
• കടൽദുരന്തങ്ങളുണ്ടാകുമ്പോൾ അടിയന്തര ഇടപെടലുകൾ നടത്താൻ കുറഞ്ഞത് അഞ്ചു കേന്ദ്രങ്ങളിൽ മറൈൻ ആംബുലൻസുകൾ ലഭ്യമാക്കണം
• കേരളത്തിലെ മത്സ്യബന്ധനത്തിന് അനുയോജ്യവും സുരക്ഷിതവുമായ രീതിയിൽ ബോട്ടുകളുടെ രൂപകൽപ്പന പുനർനിശ്ചയിക്കണം
• മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി ഫിഷറീസ് സ്കൂളുകളിലെ പാഠ്യപദ്ധതി പരിഷ്കരിക്കണം
• സമുദ്രപഠനത്തിനായി നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം സാധ്യമാക്കണം
• ദുരന്തത്തിൽ അംഗവൈകല്യം സംഭവിച്ചവർക്ക് 10 ലക്ഷം രൂപയും ഭാഗികമായി അംഗവൈകല്യമുള്ളവർക്ക് അഞ്ചു ലക്ഷവും നഷ്ടപരിഹാരമായി നൽകണം.
• മരണപ്പെട്ടവരുടെയും കാണാതായവരുടെയും വിധവകൾക്കും ആശ്രിതർക്കും പെൻഷൻ അനുവദിക്കണം.
• തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലെ കടലോര വില്ലേജുകളെ ദുരിതബാധിത പ്രദേശങ്ങളായി സർക്കാർ പ്രഖ്യാപിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.