തിരുവനന്തപുരം: കണ്ണൂരിലെ യൂത്ത് കോണ്ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കു പങ്കുണ്ടെന്നു പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരിക്കേ, ജയിലിലായിരുന്ന 19 കൊടുംക്രിമിനലുകൾക്ക് ഒന്നിച്ച് പരോൾ അനുവദിച്ച വിവരം പുറത്തുവന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി എന്നു വിളിക്കുന്ന സുനിൽകുമാർ, പി.കെ. രജീഷ്, അനൂപ് എന്നിവരടക്കം 19 പേർക്കാണ് 15 ദിവസത്തെ അവധി അനുവദിച്ചുകൊണ്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.
ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനികളാണു പരോളിൽ പുറത്തിറങ്ങിയത്. മുതിർന്ന സിപിഎം നേതാക്കളുടെ ഒത്താശയോടെയായിരുന്നു ഇവർ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
യൂത്ത് കോണ്ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ 41 വെട്ടു വെട്ടി ക്രൂരമായാണു കൊലപ്പെടുത്തിയത്. ടി.പിയെ കൊലപ്പെടുത്തിയ മാതൃകയിൽ വാഹനത്തിൽ പിന്തുടർന്നു വാഹനം കൊണ്ട് ഇടിച്ചിട്ടശേഷം ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പരോളിലിറങ്ങിയ സിപിഎം കൊലപാതകസംഘത്തിന്റെ പങ്ക് ഈ കേസിൽ അന്വേഷിക്കണമെന്നാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ മാസം 25നാണ് ഇവർക്ക് പരോൾ അനുവദിച്ചുകൊണ്ട് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങിയത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് കൊടി സുനി അടക്കമുള്ള മൂന്നുപേർക്കും അവധി അനുവദിച്ചത്. ഇവർ പരോളിൽ പുറത്തുള്ള സമയത്താണു കൊലപാതകം നടന്നതെന്നാണു പ്രതിപക്ഷ നേതാവിന്റെ ആരോപണം.
അട്ടക്കുളങ്ങര സബ് ജയിലിലിനു മുന്നിൽ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കരാട്ടെ ഫറൂക്ക് അടക്കമുള്ളവർക്കും പരോൾ അനുവദിച്ചിട്ടുണ്ട്. മോഹനൻ, ജലീൽ, രാജൻ, ജംഷീർ, അബു എന്നു വിളിക്കുന്ന അബൂബക്കർ, ശശി എന്നു വിളിക്കുന്ന ശശിധരൻ, അബ്ദുൾ ഖാദർ, ശ്രീജു എന്ന അനിൽകുമാർ, കുഞ്ഞൻ എന്ന രാകേഷ്, പ്രേം ഷിനോജ്, പ്രവീണ്, സുരേഷ്, പ്രജിത്ത്, അലി എന്നിവർക്കും പരോൾ അനുവദിച്ചിരുന്നു. സെൻട്രൽ ജയിൽ റിവ്യൂ കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണു പരോൾ അനുവദിച്ചത്.
ശുഹൈബിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിനു മുമ്പു സിപിഎമ്മിന്റെ കൊലയാളികൾക്കു കൂട്ടത്തോടെ പരോൾ അനുവദിച്ചതിൽ ഗൂഢാലോചനയുണ്ടോയെന്നു സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആദ്യം ബോംബ് എറിയുക, വണ്ടിയിടിച്ചു വീഴ്ത്തിയ ശേഷം വെട്ടുക, പിന്നെ കൊത്തിനുറുക്കുക എന്ന സിപിഎം ഗുണ്ടകളുടെ അതേ ശൈലിയിലാണ് ശുഹൈബിനെയും കൊലപ്പെടുത്തിയതെന്നു ചെന്നിത്തല പറഞ്ഞു.
വിവിധ കൊലപാതക കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവർക്കു പരോൾ നൽകിയതും പുറത്തിറങ്ങിയവർക്കു പരോൾ നീട്ടി നൽകിയതും സംശയത്തിന് ഇടയാക്കുന്നു. പരോളിൽ ഇറങ്ങിയ പ്രതികളുടെ പങ്ക് അന്വേഷിക്കണം. കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണം.
പാർട്ടിയുടെ കൊലയാളികൾക്കു ജയിലിൽ സുഖ ചികിത്സ അടക്കം എല്ലാ സൗകര്യവും നൽകുന്നു.
പാർട്ടി നിയോഗിക്കുന്ന കൊലയാളികളുടെ ബന്ധുക്കൾക്കു ജോലിയും കേസ് നടത്താൻ പണവും നൽകി സംരക്ഷണം ഒരുക്കുകയാണ്. സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടാണ് ശുഹൈബിനെ കൊലപ്പെടുത്തിയത്. പ്രാദേശിക നേതൃത്വത്തെ ചോദ്യം ചെയ്താൽ കൊലയാളികളെക്കുറിച്ച് അറിയാൻ കഴിയും. പാർട്ടി നൽകുന്ന ഡമ്മി പ്രതികൾക്കായി പോലീസ് കാത്തുനിൽക്കുകയാണ്. സിപിഎം നേതാക്കൾ അറിഞ്ഞുള്ള കൊലപാതകമായതിനാൽ പോലീസ് സമ്മർദത്തിലാണെന്നു ചെന്നി ത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ നാട്ടിൽ നിന്ന് 10 കിലോമീറ്റർ അകലെ നടന്ന കൊലപാതകത്തെ അദ്ദേഹം അപലപിക്കുകയോ അതിൽ പ്രതിഷേധിക്കുകയോ ചെയ്തില്ല. മുഖ്യമന്ത്രിയുടെ മൗനം കൊലപാതകികൾക്കു സംരക്ഷണം നൽകുന്നതിനു സമമാണ്.
ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം 22 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. ശുഹൈബിന്റെ കുടുംബത്തെ പാർട്ടി ഏറ്റെടുക്കും. കൊലപാതകികൾക്കു സംരക്ഷണം നൽകുന്ന സമീപനം സിപിഎം അവസാനിപ്പിക്കണം. 22നു മുതിർന്ന കോണ്ഗ്രസ് നേതാക്കൾ എല്ലാം കണ്ണൂരിൽ ഒത്തുചേർന്ന ശുഹൈബിന്റെ കുടുംബത്തെ സംരക്ഷിക്കാൻ ജനങ്ങളിൽനിന്ന് സംഭാവന സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.