ആലപ്പുഴ: പെൻഷൻപ്രായം അറുപത് ആക്കാനുള്ള നീക്കം തടയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വർഗീയതയ്ക്കും അസഹിഷ്ണുതയ്ക്കും എതിരെ കെഎസ്യു ആലപ്പുഴയിൽ സംഘടിപ്പിച്ച സമരകാഹളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളാ വിദ്യാർഥി യൂണിയനു ജന്മം നൽകിയ മണ്ണാണ് ആലപ്പുഴയെന്നും കോരളത്തെ കെഎസ്യുവിന്റെ വസന്തകാലത്തിലേയ്ക്കു തിരിച്ചു കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
അംഗ പരിമിതവിദ്യാർഥികൾക്കും ഗർഭിണികൾക്കും പോലും രക്ഷയില്ലാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിൽ. 42 വെട്ടേറ്റ ശുഹൈബിന്റെ മരണം ജനാധിപത്യ കേരളത്തിനു മുന്നിൽ ഉയർത്തുന്നത് ഒരു വലിയ ചോദ്യ ചിഹ്നമാണ്. പിണറായിയിൽ നിന്ന് പത്തുകിലോമീറ്റർ മാത്രം ദൂരത്തുനടന്ന കൊലപാതകത്തിന്റെ അന്വേഷണം ഇപ്പോഴും വഴിമുട്ടി നൽക്കുകയാണ്. മുഖ്യമന്ത്രി ഇതുവരേയും നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. പോലീസിന്റെ നിസംഗതയും ഇതിന് തെളിവാണെന്നും ചെന്നിത്തല പറഞ്ഞു. അക്രമങ്ങൾ അവസാനിപ്പിക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരാജയപ്പെട്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. സിപിഎം ഭീകരതയ്ക്കെതിരെ പോരാട്ടത്തിനു തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ, കൊടിക്കുന്നിൽ സുരേഷ് എംപി, പി.ടി. തോമസ് എംഎൽഎ, കെ.എസ്. ശബരിനാഥ് എംഎൽഎ, ഡിസിസി പ്രസിഡന്റ് എം. ലിജു, ബെന്നി ബഹനാൻ, സി.ആർ. ജയപ്രകാശ്, ബി. ബാബു പ്രസാദ്, കെപിസിസി ട്രഷറർ ജോണ്സണ് ഏബ്രഹാം, സുറുബി ദിവേദി, എബി കുര്യാക്കോസ്, എം. മുരളി, ഫൈറോഷ് ഖാൻ, ഷാനിമോൾ ഉസ്മാൻ, ഡീൻ കുര്യാക്കോസ്, റോജി എം. ജോണി, ശരത് ചന്ദ്രപ്രസാദ്, ത്രിവിക്രമൻ തന്പി, പി. നാരായണൻകുട്ടി, എ.എ. ഷുക്കൂർ, എം. വിൻസന്റ്, നെയ്യാറ്റിൻകര സനൽ, ജയ്സണ് ജോസഫ്, മാന്നാർ അബ്ദുൾ ലത്തീഫ്, കെ.പി. ശ്രീകുമാർ, എം.എം. നസീർ, ഷാഫി പറന്പിൽ, പി.സി. വിഷ്ണുനാഥ്, അൻവർസാദത്ത്, വി.എസ്. ജോയി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.