ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)
ആദിമസഭയിൽ പടർന്നുപിടിച്ച പാഷണ്ഡതകളിൽ ഏറ്റവും അധികം പ്രഹരം സഭയ്ക്കു സ്വീകരിക്കേണ്ടിവന്നത് ആര്യനിസത്തിൽനിന്നാണ്. ഏകദൈവവിശ്വാസത്തിൽ ഉറച്ചുനില്ക്കുകയും എന്നാൽ, യേശുക്രിസ്തുവിനു പിതാവുമായുള്ള സത്താപരമായ തുല്യതയെ ചോദ്യംചെയ്യുകയും നിഷേധിക്കുകയും ചെയ്ത ചിന്തയാണ് ആര്യനിസം. സത്തയിൽ പുത്രൻ പിതാവിനു തുല്യനോ സാദൃശ്യത്തിൽ പിതാവായ ദൈവത്തിന്റെ യഥാർഥ അടയാളമോ അല്ല എന്ന ആരിയൂസിന്റെ ചിന്ത ശരിയാണെന്നു തോന്നിക്കുന്ന വാക്കുകളാണു കുരിശിൽ മരണത്തോട് അടുക്കുന്പോൾ യേശുവിന്റെ അധരങ്ങളിൽ നിന്നു പുറത്തുവരുന്നത്: ’’ ഏലി, ഏലി ല്മാ സബക്ഥാനി!’’ - ’’ എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു.’’
നിരാശാപൂരിതമായ ഈ വാക്കുകളിൽ പിതാവും പുത്രനും തമ്മിലുള്ള അകലം വളരെ വലുതാണെന്നു പ്രത്യക്ഷത്തിൽ ചിന്തിച്ചുപോകാൻ സാധ്യതയുണ്ട്. രണ്ടു വ്യത്യസ്ത രീതിയിൽ ഇതു മനസിലാക്കാൻ ശ്രമിക്കാം.
സഭാപാരന്പര്യരേഖകൾ പരിശോധിച്ചാൽ മേൽപറഞ്ഞ ആര്യൻ പാഷണ്ഡതയെ ചിന്തകൾകൊണ്ടും ജീവിതംകൊണ്ടും എതിർത്ത അലക്സാണ്ഡ്രിയയിലെ മെത്രാനായിരുന്ന വിശുദ്ധ അത്തനേഷ്യസ് തന്റെ ‘Against the Arians’ എന്ന കൃതിയിൽ യേശുവിന്റെ കുരിശിൽകിടന്നുകൊണ്ടുള്ള നിലവിളിയിൽ അവിടുത്തെ മനുഷ്യസ്വഭാവത്തെയാണു കാണുന്നത്; ദിവ്യത്വത്തിന്റെ നിഷേധമോ പിതാവിൽനിന്നുള്ള അകൽച്ചയോ അല്ല എന്നു സാരം. യേശുവിന്റെ വാക്കുകൾ പിതാവുമായുള്ള ഐക്യത്തെ പ്രതിഫലിപ്പിക്കുകയും അവിടുത്തെ മനുഷ്യസ്വഭാവത്തെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, യേശുവിന്റെ മനുഷ്യസ്വഭാവത്തിലെ ഏതു ഭാവമാണ് ഈ വിലാപത്തിനു പിന്നിൽ ഉള്ളത് എന്ന ചോദ്യത്തിന് മറുപടി നല്കുന്നത് ‘Champion of Orthodoxy’ എന്നു വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധ അത്തനേഷ്യസ് അല്ല. ആര്യൻ പാഷണ്ഡതയെ ശക്തമായി എതിർത്ത മിലാനിലെ മെത്രാനായിരുന്ന വിശുദ്ധ അംബ്രോസാണ്.
അദ്ദേഹത്തിന്റെ ‘Exposition of the Christian faith’ എന്ന കൃതി മനുഷ്യപ്രകൃതിയിൽ സംശയിക്കുന്ന യേശുവിനെ ചിത്രീകരിക്കുന്നു. മനുഷ്യൻ എന്ന നിലയിൽ അവിടുന്നു സംശയിക്കുന്നു; വിസ്മയം കൊള്ളുന്നു. അവിടുത്തെ ദൈവിക സ്വഭാവമല്ല മനുഷ്യപ്രകൃതിയാണ്, മനുഷ്യാത്മാവാണു വിസ്മയം കൊള്ളുന്നത്. മനുഷ്യപ്രകൃതി സ്വീകരിച്ചുകൊണ്ടു മനുഷ്യന്റെ പാപമൊഴികെ എല്ലാ ബലഹീനതകളും അവിടുന്നു ഏറ്റെടുക്കുന്നു. മനുഷ്യനെന്ന നിലയിൽ അവിടുന്നു കരയുന്നു, അവിടുന്നു അസ്വസ്ഥനാകുന്നു, അവിടുന്നു ക്രൂശിതനാകുന്നു. അങ്ങനെ പിതാവിനോടു ചേർന്നുനിന്നുകൊണ്ടു മനുഷ്യനെ അവിടുന്നു രക്ഷിക്കുന്നു. ക്രിസ്തുവിൽ മരണം ജീവനോടും തിരസ്കരണം നിത്യമായ സ്നേഹത്തോടും വിശ്വസ്തയോടും ഐക്യപ്പെട്ടിരിക്കുന്നു. മഹാനായ വിശുദ്ധ ലെയോ പാപ്പ യേശുവിന്റെ കുരിശിലെ വിലാപത്തെ പരാതിയായി കാണാതെ പാഠമായി കാണുന്നു. എന്തെന്നാൽ ക്രിസ്തുവിൽ മനുഷ്യദൈവസ്വഭാവങ്ങൾ പൂർണമായി സന്ധിക്കുന്നതിനാൽ ദൈവത്തിന് അവിടുത്തെ ഉപേക്ഷിക്കാൻ കഴിയില്ല; പിതാവായ ദൈവത്തിൽ നിന്ന് അകലാനും കഴിയില്ല.
സഭാപിതാക്കന്മാരുടെ മേൽപറഞ്ഞ പ്രബോധനങ്ങൾ കുരിശിലെ യേശുവിന്റെ ഈ വചനത്തെ മറ്റൊരു അർഥത്തിൽ മനസിലാക്കാൻ സഹായിക്കുന്നു. യേശുവിന്റെ നിലവിളി പഴയനിയമലിഖിതങ്ങളുടെ പൂർത്തീകരണമാണ്. യേശുതന്നെ ചോദിക്കുന്നുണ്ടല്ലോ, ’’മോശയുടെ നിയമത്തിലും പ്രവാചകന്മാരിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെല്ലാം പൂർത്തിയാകേണ്ടിയിരിക്കുന്നു എന്നു ഞാൻ നിങ്ങളോടുകുടെ ആയിരുന്നപ്പോൾ പറഞ്ഞിട്ടുണ്ടല്ലോ!’’ ’’ഏലി, ഏലി, ല്മാ സബക്ഥാനി’’ യിലും യേശുവിൽ പൂർത്തീകരിക്കപ്പെടുന്ന പഴയ നിയമപ്രവചനത്തെയാണ് കാണുന്നത്. ഇരുപത്തിരണ്ടാം സങ്കീർത്തനത്തിന്റെ ആവർത്തനവും പൂർത്തീകരണവും ഇവിടെ കാണാം.
പ്രസ്തുത സങ്കീർത്തനം ആരംഭിക്കുന്നത് യേശു ഉദ്ധരിച്ച വാക്കുകളിലൂടെയാണ്. അവിടുന്ന് ഈ സങ്കീർത്തനം ഉദ്ധരിക്കുന്നതു തന്റെ ചുറ്റും നില്ക്കുന്ന ജനത്തിന്റെ ശ്രദ്ധ അതിലേക്കു ക്ഷണിക്കുന്നതിനും അതിന്റെ പൂർത്തീകരണമാണു തന്റെ സമർപ്പണമെന്നു പ്രഖ്യാപിക്കാനുമാണ്. ഇരുപത്തിരണ്ടാം സങ്കീർത്തനവും വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിയേഴാം അധ്യായവും താരതമ്യപ്പെടുത്തി വായിച്ചാൽ അതു വ്യക്തമാകും.
ഇരുപത്തിരണ്ടാം സങ്കീർത്തനം എഴുതപ്പെട്ടതു ക്രിസ്തുവിന് ഏകദേശം ആയിരം വർഷങ്ങൾക്കുമുന്പാണ്. യഹൂദർക്കിടയിൽ കുരിശുമരണം സാധാരണമല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ഇപ്രകാരം ഒരു പ്രവചനം സങ്കീർത്തകൻ നടത്തുന്നതു ശ്രദ്ധേയമായ കാര്യമാണ്. യേശുക്രിസ്തുവിലൂടെ നിറവേറിയ ദൈവികപദ്ധതിയുടെ ഒരുക്കവും അതിന്റെ വെളിപാടുകളും മനോഹരമായി വിശുദ്ധഗ്രന്ഥം അവതരിപ്പിക്കുന്നു.
സഹിക്കുന്ന ഇസ്രയേലിന്റെ കീർത്തനമാണ് അവിടുന്നു പ്രാർഥിക്കുന്നത്. ദൈവം ദൂരെയാണെന്നു ചിന്തിക്കുന്ന ഇസ്രയേലിന്റെയും സകല മനുഷ്യരുടെയും വേദനകൾ ഈ പ്രാർഥനയിലൂടെ അവിടുന്നു സ്വന്തമാക്കുന്നു. അങ്ങനെ സഹിക്കുന്ന ഇസ്രയേലുമായും സകല മനുഷ്യരുമായും താദാത്മ്യപ്പെടുന്നു. എല്ലാവരുടെയും രോദനവും ആകുലകതകളും നിസഹായതയും അവിടുന്ന് ഏറ്റെടുത്തുകൊണ്ട് അവയ്ക്കു പുതിയ അർഥം നല്കുന്നു. ദൈവം ഏറ്റവും സമീപസ്ഥനാണ്; നമ്മുടെ പാപങ്ങൾ ഏറ്റെടുത്ത് നമുക്കുവേണ്ടി സഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. കുരിശിന്റെ വിശുദ്ധ യോഹന്നാൻ പറയുന്നതുപോലെ, ’’പാപികളായ നമുക്കുവേണ്ടി കുരിശിൽ കിടുന്നുകൊണ്ടു മാധ്യസ്ഥ്യം വഹിക്കുന്നു.’’ തീവ്രമായ വേദനയുടെ നിമിഷങ്ങൾ രക്ഷയുടെ നിമിഷങ്ങളായി മാറ്റുന്നു.
ഹിപ്പോയിലെ മെത്രനായിരുന്നു വിശുദ്ധ അഗസ്റ്റിൻ വ്യാഖ്യാനിക്കുന്നത് അനുസരിച്ച്, സങ്കീർത്തനം ആവർത്തിച്ചുകൊണ്ട് അവിടുന്നു ശിരസായും ശരീരമായും പ്രാർഥിക്കുന്നു. ശിരസ് എന്ന നിലയിൽ എല്ലാവരെയും തന്നിലേക്ക് ആകർഷിക്കുന്നതിനും ഒരുമിച്ചു ചേർക്കുന്നതിനുംവേണ്ടി പ്രാർഥിക്കുന്നു; ശരീരമെന്ന നിലയിൽ നമ്മുടെ എല്ലാവരുടെയും ആകുലതകളും നിരാശയും ആ പ്രാർഥനയിൽ അവിടുന്ന് ഉൾക്കൊള്ളിക്കുന്നു. ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും അനുഭവം യേശു ഈ പ്രാർഥനയിലൂടെ സ്വന്തമാക്കി എന്നു സാരം.
നമ്മുടെ സഹനത്തിൽ അവിടുന്നു നമ്മോടൊപ്പമുണ്ട്; അവിടുന്ന് നമുക്കുമുന്പേ നമുക്കുവേണ്ടി സഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.