തിരുവനന്തപുരം: കാഷ്മീരിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിലൂടെ ആഹ്വാനംചെയ്ത ഹർത്താലിന്റെ മറവിൽ ഇന്നലെ സംസ്ഥാനത്തു പലേടത്തും വ്യാപക അക്രമസംഭവങ്ങൾ അരങ്ങേറി.
എസ്ഡിപിഐക്കാരാണ് പലേടത്തും ഹർത്താൽ അടിച്ചേൽപ്പിക്കാൻ രംഗത്തിറങ്ങിയത്. സോഷ്യൽ മീഡിയയിലൂടെ നടന്ന ഹർത്താൽ ആഹ്വാനം ആസൂത്രിതമായി നടത്തിയതാണെന്ന സൂചനയാണ് പോലീസ് നൽകുന്നത്. സ്വാഭാവികമായി ജനങ്ങളിൽനിന്നുള്ള ആഹ്വാനമാണെന്നു പ്രചരിപ്പിക്കുകയും അതിന്റെ മറവിൽ ഹർത്താൽ അടിച്ചേൽപിക്കുകയുമാണ് ചില സംഘടനകൾ ചെയ്തത്.
ഹർത്താലനുകൂലികൾ കണ്ണൂർ ടൗൺ സ്റ്റേഷനിലേക്ക് ഇരച്ചുകയറി. ടൗൺ ഡിവൈഎസ്പി പി.പി. സദാനന്ദനെ തള്ളിവീഴ്ത്തി. സംഘർഷത്തിനിടെ എഎസ്ഐയും വനിതാ സിവിൽ പോലീസ് ഓഫീസറും ഉൾപ്പെടെ ആറു പേർക്കു പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് പോലീസ് ലാത്തി വീശി. അറസ്റ്റിലായവരിൽ 25 പേർക്കെതിരേ പോലീസ് സ്റ്റേഷൻ ആക്രമിക്കൽ, പോലീസുകാരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങി ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു.
കെഎസ്ആർടിസി ബസുകൾ തടയുകയും കടകന്പോളങ്ങൾ ബലമായി അടപ്പിക്കുകയും ചെയ്തു. നിരവധി സ്ഥലങ്ങളിൽ ഹർത്താൽ അനുകൂലികൾ കല്ലേറു നടത്തി.
അക്രമങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് 150ൽ പരം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. നൂറോളം പേർ മലപ്പുറത്തുനിന്നാണ് അറസ്റ്റിലായത്. പാലക്കാട്ട് 23 പേരെയും കണ്ണൂരിൽ 42 പേരെയും കോഴിക്കോട്ട് അഞ്ചു പേരെയും തിരുവനന്തപുരത്തു പത്തു പേരെയുമാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റ് തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ പാളയം, ചാല, ജില്ലയിൽ നെടുമങ്ങാട്, ബാലരാമപുരം, വിതുര, കാട്ടാക്കട, ആര്യനാട് എന്നിവിടങ്ങളിലാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്.
കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കാസർഗോഡ്, കൊല്ലം, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിൽ ഹർത്താൽ അനുകൂലികൾ ബലമായി കടകൾ അടപ്പിക്കാൻ ശ്രമിച്ചതിനെ വ്യാപാരികൾ ചോദ്യംചെയ്തതു സംഘർഷത്തിൽ കലാശിച്ചു. കെഎസ്ആർടിസി ബസുകൾക്കു നേരേ കല്ലേറുണ്ടായതിനേത്തുടർന്ന് കെഎസ്ആർടിസി ബസുകൾ സർവീസ് താത്കാലികമായി നിർത്തിവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.