മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസ് ആരംഭിക്കുന്നതിനുള്ള എയർ ഇന്ത്യയുടെ ഷെഡ്യൂൾ തയാർ. വിമാനത്താവളത്തിന്റെ ഉദ്ഘാടനം അടുത്തമാസം അവസാനത്തോടെ നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എയർ ഇന്ത്യ ഷെഡ്യൂൾ പുറത്തുവിട്ടത്. ഒക്ടോബർ 29 മുതൽ സർവീസ് ആരംഭിക്കുന്നതിനാണ് തീരുമാനം. തീയതിയും സമയവും നിശ്ചയിച്ചെങ്കിലും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടില്ല.
ആദ്യഘട്ടത്തിൽ അബുദാബി, ദുബായ്, മസ്കറ്റ്, ഒമാൻ, റിയാദ്, ദമാം, ഷാർജ എന്നിവട ങ്ങളിലേക്കാണ് സർവീസ്. ദിവസം മൂന്നു സർവീസുകൾ നടത്താനാണ് ധാരണയായിട്ടുള്ളത്. അടുത്തദിവസം നടക്കുന്ന സിവിൽ ഏവിയേഷൻ അധികൃതരുടെ പരിശോധനയിൽ തടസങ്ങളുണ്ടായാൽ ഷെഡ്യൂളിൽ മാറ്റമുണ്ടാകും.
എയർ ഇന്ത്യക്കുപുറമെ ജെറ്റ് എയർവേസ്, ഗോ എയർ, ഇൻഡിഗോ എന്നീ വിമാനക്കമ്പനികൾക്കും കണ്ണൂരിൽനിന്ന് സർവീസ് നടത്താനുള്ള അനുമതി നൽകിയിട്ടുണ്ട്. ഈ വിമാന കമ്പനികളും അടുത്തദിവസം ഷെഡ്യൂൾ പ്രഖ്യാപിക്കുമെന്നാണ് വിവരം.
അതിനിടെ, വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ലൈസൻസിനായുള്ള ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) പരിശോധന 17,18,19 തീയതികളിൽ നടക്കും. ഇന്ന് ഡൽഹിയിൽ കിയാൽ അധികൃതരെ പങ്കെടുപ്പിച്ച് സിവിൽ ഏവിയേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകും. മറ്റു തടസങ്ങളൊന്നുമുണ്ടായില്ലെങ്കിൽ 17ന് പരിശോധനാസംഘമെത്തും. ഡിജിസിഎ അംഗങ്ങളിൽ ചിലർ നേരത്തെ വിമാനത്താവളത്തിൽ പരിശോധന നടത്തിയിരുന്നു. 200 പേരെ കയറ്റാവുന്ന യാത്രാവിമാനവും റൺവേയിൽ ഇറക്കി പരിശോധന നടത്തുന്നുണ്ട്.
കണ്ണൂർ വിമാനത്താവളത്തിലെ റൺവേ, പാസഞ്ചർ ടെർമിനൽ, സുരക്ഷാ സംവിധാനങ്ങൾ, കസ്റ്റംസ് പരിശോധനാ സംവിധാനങ്ങൾ എന്നിവയൊക്കെ പൂർണസജ്ജമാണ്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്), എയർപോർട്ട് ഇക്കോണമിക് റഗുലേറ്ററി അഥോറിറ്റി (എഇആർഎ), ഇൻസ്ട്രുമെന്റൽ ലാൻഡിംഗ് സിസ്റ്റം(ഐഎൽഎസ്) പരിശോധനകൾ വിജയകരമായാണ് പൂർത്തിയാക്കിയത്.
ജിജേഷ് ചാവശേരി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.