കണ്ണൂർ : മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ സ്നേഹസാന്ത്വനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായതിന്റെ അനുഭവങ്ങൾ പങ്കുവച്ച് നടന്ന ‘’’’ഹൃദയഹസ്തം’’’’ സ്നേഹസംഗമം ശ്രദ്ധേയമായി. തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ കീഴിലുള്ള കണ്ണൂർ ഹൃദയാരാം കമ്മ്യൂണിറ്റി കോളജ് ഓഫ് കൗൺസലിംഗിലെ കൗൺസലർമാർ പ്രളയമേഖലകളിൽ നൽകിയ നിസ്തുലസേവനത്തിന്റെ സ്മരണകൾ പങ്കിട്ട് കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് സ്നേഹസംഗമം സംഘടിപ്പിച്ചത്.
പ്രളയക്കെടുതിയിൽ സർവതും നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ ഐസ്ക്രീമിൽ വിഷം ചേർത്തു കഴിച്ച് ജീവനൊടുക്കാൻ തീരുമാനിച്ച കുടുംബം, പ്രളയത്തിനുശേഷം വെള്ളം കാണുമ്പോൾ പേടിച്ച് കുളിക്കാത്തവർ, ഏക്കറുകണക്കിന് വാഴക്കൃഷി മുഴുവൻ നശിച്ചതിന്റെ ആഘാതത്തിൽ സംസാരശേഷി നഷ്ടമായവർ....എന്നിങ്ങനെ നൂറുകണക്കിനു പേരെ കൗൺസലിംഗിലൂടെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നതിന്റെ നേർസാക്ഷ്യങ്ങളാണ് സംഗമത്തിൽ പങ്കുവയ്ക്കപ്പെട്ടത്. ഭയം, നിരാശ, സംസാരശേഷി നഷ്ടമാകൽ, ആത്മഹത്യാ പ്രവണത, വിഷാദം, ഒറ്റപ്പെടൽ, കുറ്റബോധം, ഉത്കണ്ഠ, ദേഷ്യം, സങ്കടം തുടങ്ങിയ പ്രശ്നങ്ങളായിരുന്നു പ്രളയബാധിതരായവരിൽ മിക്കവർക്കും ഉണ്ടായിരുന്നത്.
നാഷണൽ ഹെൽത്ത് മിഷൻ പ്രോഗ്രാം മാനേജർ ഡോ.കെ.വി. ലതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹൃദയാരാം ഡയറക്ടർ ഡോ. സിസ്റ്റർ ട്രീസ പാലയ്ക്കൽ ആമുഖപ്രസംഗം നടത്തി. തിരുഹൃദയ സന്യാസിനി സമൂഹം തലശേരി പ്രൊവിൻസ് വികാർ പ്രൊവിൻഷൽ സിസ്റ്റർ എൽസി ജയിംസ്, ഹൃദയാരാം പ്രിൻസിപ്പൽ സിസ്റ്റർ ജാൻസി പോൾ, അസിസ്റ്റന്റ് ഡയറക്ടർ ഡോ.സിസ്റ്റർ ജ്യോതിസ് പാലയ്ക്കൽ, ഡോ. ഷഹീർ അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.
എറണാകുളം കുന്നുകരയിൽ നടത്തിയ പ്രവർത്തനങ്ങൾ കുന്നുകര വാർഡ് മെംബർ സി.യു. ജബ്ബാറും ആലപ്പുഴ പാണ്ടനാട് പഞ്ചായത്തിൽ നടത്തിയ പ്രവർത്തനങ്ങൾ നാഷണൽ ഹെൽത്ത് മിഷൻ കൺസൽട്ടന്റ് ആഗ്നലും അവതരിപ്പിച്ചു. ആലപ്പുഴ ടീം കോ-ഓർഡിനേറ്റർ എം.വി. സതീശൻ, എറണാകുളം ടീം കോ-ഓർഡിനേറ്റർ വി.വി. റിനേഷ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. സി.എ. അബ്ദുൾ ഗഫൂർ സ്വാഗതമാശംസിച്ചു. കൗൺസലർമാർക്കുള്ള അനുമോദന പത്രവും വിതരണം ചെയ്തു.
അടുത്ത ഘട്ടത്തിൽ എറണാകുളം കുന്നുകര പഞ്ചായത്തിൽ ഇനി ശേഷിക്കുന്ന വാർഡുകളിലും സമീപ പഞ്ചായത്തുകളിലും സംഘം മാനസിക ശക്തീകരണം നടത്തും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ നിർദേശപ്രകാരം നാഷണൽ ഹെൽത്ത് മിഷൻ കണ്ണൂർ പ്രോഗ്രാം മാനേജർ ഡോ.കെ.വി. ലതീഷാണ് പ്രളയദുരിത മേഖലകളിൽ കൗൺസലിംഗും സൈക്കോ തെറാപ്പിയും നൽകി മാനസിക ശക്തീകരണം നൽകണമെന്ന ആശയം മുന്നോട്ടുവച്ചത്. തുടർന്ന് കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ അംഗീകൃത സ്ഥാപനമായ ഹൃദയാരാം കമ്മ്യൂണിറ്റി കോളജ് ഓഫ് കൗൺസലിംഗ് ഡയറക്ടറും പ്രമുഖ മനശാസ്ത്ര കൗൺസിലറും സൈക്കോ തെറാപ്പിസ്റ്റുമായ ഡോ. സിസ്റ്റർ ട്രീസ പാലയ്ക്കൽ ഈ ആശയം പ്രായോഗികമാക്കുകയായിരുന്നു.
ആദ്യഘട്ടമായി മാനസിക ശക്തീകരണം നടത്തുന്നതിനുള്ള പ്രത്യേക ഏകദിന ശില്പശാല ഹൃദയാരാമിൽ സംഘടിപ്പിച്ചു. തുടർന്ന് 21 പേർ ആലപ്പുഴ ജില്ലയിലും 20 പേർ എറണാകുളം ജില്ലയിലും വിവിധ കേന്ദ്രങ്ങളിൽ കൗൺസലിംഗ് നൽകി. ആലപ്പുഴ പാണ്ടനാട് പഞ്ചായത്തിലെ വിവിധ വാർഡുകളിലും എറണാകുളത്തെ കുന്നുകര പഞ്ചായത്തിലെ വിവിധ വാർഡുകളിലുമായാണ് സംഘം നാലു ദിവസത്തെ സേവനം നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.